കുട്ടികളുടെ ത്വക് പരിശോധനയ്ക്ക് മാതാപിതാക്കൾ മുൻകൈയെടുക്കണം: മോൻസ് ജോസഫ് എം.എൽ.എ... ബാലമിത്ര കാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം: കുട്ടികളിലെ കുഷ്ഠരോഗം ആരംഭത്തിലേ കണ്ടെത്താനുള്ള പദ്ധതിയായ 'ബാലമിത്ര' കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഞീഴൂർ എസ്.കെ.പി.എസ്. സ്‌കൂളിൽ മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കുട്ടികളുടെ ദേഹപരിശോധന നടത്തി പാടുകളുണ്ടെങ്കിൽ സ്‌കൂൾ വഴി ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ മാതാപിതാക്കൾ മുൻകൈ എടുക്കണമെന്ന് എം.എൽ.എ. പറഞ്ഞു.
ഇതിലൂടെ കുഷ്ഠരോഗം മാത്രമല്ല എല്ലാ ത്വക് രോഗങ്ങൾക്കും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ശ്രീകല ദിലീപ് എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. അജീഷ് ജോസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, എ.ഇ.ഒ. ഡോ. ബിന്ദുജി, മെഡിക്കൽ ഓഫീസർമാരായ ഡോ ബിനാഷ ശ്രീധർ, ഡോ. സൗമ്യ വി. ജോയ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ നാസർ യൂസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. അശോക് കുമാർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ലില്ലി മാത്യു, പഞ്ചായത്തംഗങ്ങളായ ഷൈനി സ്റ്റീഫൻ, ബോബൻ പോൾ, ശരത് ശശി, ശ്രീലേഖ മണിലാൽ, കെ.പി. ദേവദാസ്, തോമസ് പനക്കൽ, പി.ടി.എ. പ്രസിഡന്റ് ജെന്നി ജോയ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകാനാണ് ബാലമിത്രയിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടി, സ്‌കൂൾ തലങ്ങളിലുള്ള രണ്ടു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊലിപ്പുറത്തെ സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കൈ കാലുകളിലെ മരവിപ്പ് എന്നിവയാണ് കുഷ്ഠരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.
https://www.facebook.com/Malayalivartha





















