സിപിഎം ന്റെ പാര്‍ട്ടി കോട്ടകളിലേയ്ക്ക് കടന്നുള്ള ഇഡി അന്വേഷണം പാര്‍ട്ടി നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. എന്തായാലും സഹകരണ മേഖലയിലെ അന്വേഷണവും തുടര്‍ന്നുള്ള നടപടികളും സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലേയ്ക്ക് കടന്നാല്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരും

നോട്ട് നിരോധനത്തിനെതിരെ ആദ്യഘട്ടത്തില്‍ സിപിഎമ്മിന്റെ എതിര്‍പ്പ് വളരെ ശുഷ്‌കമായിരുന്നു. കേരളത്തില്‍ ഡോ.തോമസ് ഐസക് ചില ലേഖനങ്ങള്‍ എഴുതിയതല്ലാതെ പാര്‍ട്ടിയില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നിരുന്നില്ല. എന്നാല്‍ സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് അമിത് ഷായുടെ പ്രസ്താവന വന്നതിന് ശേഷമാണ് പിണറായി വിജയന്‍ പോലും നോട്ട് നിരോധനത്തിനെതിരെ രംഗത്തു വന്നത് . സഹകരണ മേഖലയില്‍ കേന്ദ്രം പിടിമുറുക്കുമെന്നറിഞ്ഞപ്പോഴാണ് സിപിഎം അതിന്റെ പ്രതിഷേധം രേഖപ്പെടുത്തി തുടങ്ങിയത്. എന്നാലിപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഇഡി അന്വേഷണം കണ്ണൂരിലേയ്ക്കും വ്യാപിപ്പിച്ചതോടെ ഇടതു നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടപടികള്‍ കടുപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന വിവരം.
ഇതിനിടെ സതീഷ് കുമാറിന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളും ഇ.ഡി പരിശോധിച്ച് വരികയാണ്. നോട്ട് നിരോധന വേളയില്‍ സതീഷ് കുമാറിന്റെ അടുത്ത ബന്ധുവിന്റെ മട്ടന്നൂര്‍ ശാഖയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപയുടെ നിക്ഷേപം വന്നത് ഇഡി അന്വേഷിച്ചുവരികയാണ്.കണ്ണൂര്‍ജില്ലയില്‍ തൊണ്ണൂറുശതമാനം സഹകരണബാങ്കുകളുടെയും ഭരണംനിയന്ത്രിക്കുന്നത് സി. പി. എമ്മാണ്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് ഇവിടെയുള്ള ജീവനക്കാര്‍. മൂന്നുറുകോടിയിലേറെ ആസ്തിയുള്ള പല സഹകരണബാങ്കുകളും കണ്ണൂരിലുണ്ട്. ഇവിടങ്ങളില്‍ ചിലതില്‍ പല ഉന്നതര്‍ക്കും ബിനാമി നിക്ഷേപങ്ങളുണ്ടെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തൃശൂരിന് പുറമെ കണ്ണൂരിലെ സഹകരണബാങ്കുകള്‍ക്ക് മുകളിലൂടെ കേന്ദ്ര ഏജന്‍സി വട്ടമിട്ടുപറക്കുന്നത് സി.പി. എമ്മിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.
സതീഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുള്ള ഡപ്പോസിറ്റിന് കെ.വൈ.സി നല്‍കാന്‍ സതീഷ് കുമാര്‍ തയ്യാറായില്ലെന്ന് ഇ.ഡി കണ്ടെത്തിയതായാണ് സൂചന. കെ വൈസി ഇല്ലാതെ ഡപ്പോസിറ്റ് തുക നല്‍കാന്‍ ബാങ്കിന്റെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ആവശ്യപ്പെട്ടതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ ബാങ്കില്‍ സതീഷ് കുമാറിന്റെ അടുത്ത ബന്ധുക്കള്‍ക്കെല്ലാം അക്കൗണ്ടുകളുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇ.ഡി പരിശോധിച്ചുവരികയാണ്.
വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് അക്കൗണ്ടുള്ള ഒരു പ്രമുഖ സഹകരണബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ ശാഖയില്‍ സതീഷ് കുമാറിന്റെ പേരിലുള്ള എസ് ബി അക്കൗണ്ടും, ഭാര്യ ബിന്ദുവിന്റെ പേരിലുള്ള അക്കൗണ്ടും ഇ ഡി മരവിപ്പിച്ചു. സതീഷ്‌കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിന് കെ വൈ സി നല്‍കാന്‍ സതീഷ് കുമാര്‍ തയ്യാറായില്ലെന്ന് ഇ ഡി കണ്ടെത്തി.കെ.വൈ.സി നല്‍കാന്‍ ബാങ്ക് അധികൃതര്‍ സതീഷ് കുമാറിനോട് ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിന്റെ സംസ്ഥാനതലത്തില്‍ ഭരണം നിയന്ത്രിക്കുന്ന സി.പി. എം നേതാവ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിരട്ടുകയായിരുന്നു. കെ വൈസിയില്ലാതെ ഡപ്പോസിറ്റ് തുക നല്‍കാന്‍ തലപ്പത്തു നിന്നും ഉന്നത നേതാവ് നിര്‍ദ്ദേശിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
കെ.വൈ.സിയില്ലാതെ സതീഷ് കുമാറിന് ഡെപ്പോസിറ്റ് തുക നല്‍കാന്‍ ബാങ്കിന്റെ ചുക്കാന്‍ പിടിക്കുന്നയാള്‍ ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് ഇഡി കണ്ടെത്തല്‍. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരുടെയും അക്കൗണ്ട് ഇഡി മരവിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് നിക്ഷേപതട്ടിപ്പുകേസിലെ പ്രതിയായ സതീഷ് കുമാര്‍ ജനിച്ചത് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഇയാള്‍ നാടുവിട്ടു പോയതായാണ് നാട്ടുകാര്‍ പറയുന്നത്. പോളിടെക്‌നിക്ക് പഠനം കഴിഞ്ഞതിനു ശേഷം തൃശൂരിലെ ഒരു ബാഗ് കമ്പനിയില്‍ തൊഴിലാളിയായും പിന്നീട് പാര്‍ട്ണറായും മാറി.
സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചതോടെയാണ് ഇയാളുടെ ശുക്രന്‍ ഉദിക്കുന്നത്. ബ്‌ളേഡ്, ചിട്ടിരംഗത്തിറങ്ങുകയും ബാങ്കില്‍ നിന്നും പണയ സ്വര്‍ണമെടുത്തു നല്‍കാന്‍ ആളുകളെ സഹായിച്ചും ഭൂമി പണയംവെച്ചുകൊള്ള പലിശയ്ക്കു പണം നല്‍കി കടക്കാരുടെ പണയഭൂമി സ്വന്തമാക്കിയും കോടിശ്വരനിലേക്ക് വളരുകയായിരുന്നു. കണ്ണൂരിലെ ചില നേതാക്കളുടെ പിന്തുണയോടെയായിരുന്നു സതീഷ്‌കുമാറിന്റെ വളര്‍ച്ച. കണ്ണൂരില്‍ വല്ലപ്പോഴും വന്നുപോകുന്ന സതീഷ്‌കുമാര്‍ ചില സഹകരണബാങ്കുകളില്‍ തൃശൂരിന് സമാനമായ രീതിയില്‍ ബിനാമി നിക്ഷേപം നടത്തിയിരുന്നതായി ഇ.ഡി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha





















