വനിതാ സംവരണ ബില്‍ വിപ്ലവകരമായ തീരുമാനം, മോദിയുടെ നീക്കത്തില്‍ വിറച്ച് ലീഗ്...! മലപ്പുറം അടപടലം പോകുമോ? തക്കംപാര്‍ത്ത് ഇടതും വലതും

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത് മുതല്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. രാജ്യത്തിന്റെ പേര് മാറ്റാന്‍ പോകുന്നു, അതല്ല ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിയമം കൊണ്ടുവരുന്നു അങ്ങനെ കഥകള്‍ പലതും പ്രചരിച്ചു. കേന്ദ്രം സമ്മേളനത്തിന്റെ അജണ്ട പുറത്തുവിടാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. അവസാനം സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് ഏറെ പുരോഗമ കാഴ്ചപ്പടും ചരിത്രപരമായ നീക്കവുമായ വനിതാ ബില്‍ കൊണ്ടുവരാനാണെന്ന് ഏവരും അറിഞ്ഞത്.
രാജ്യത്തെ ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളും ഇതിനെ സ്വാഗതം ചെയ്തു. ബില്ലില്‍ പലതരത്തിലുള്ള ഭേദഗതികള്‍ വേണമെന്ന് മാത്രമാണ് പ്രതിപക്ഷ കക്ഷികള്‍ പോലും വാദിച്ചത്. അവരുടെ കൂടെ വോട്ടോടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. 2010ല്‍ യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് രാജ്യസഭ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന ബില്‍ പാസ്സാക്കിയെങ്കിലും ലോക്‌സഭ കടന്നില്ല. പിന്നാക്ക സംവരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് തടസ്സമായത്.
നിലവില്‍ പാസ്സായ ബില്ലിനെതിരെയുള്ള എതിര്‍പ്പും അത് തന്നെ. പുതിയ ബില്ല് രാജ്യസഭ കൂടെ കടന്ന് നിയമമാകുന്നതോടെ ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകള്‍ക്കായി മാറ്റിവയ്ക്കും. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത കേരളത്തിലെ മുസ്‌ലിംലീഗ് നേതാക്കളെല്ലാം വെട്ടിലായിരിക്കുകയാണ്. 75 കൊല്ലത്തെ പ്രവര്‍ത്തനപരിചയമുള്ള ലീഗിന് ഇതുവരെ വനിതാ എം.പിയോ, എം.എല്‍.എയോ ഉണ്ടായിട്ടില്ല.
1999ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് ഖമറുന്നീസ അന്‍വറിനെയും 2021ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് നൂര്‍ബിന റഷീദിനെയും നിയമസഭയിലേക്ക് മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. സമസ്ത അടക്കമുള്ള മുസ്‌ലിംസംഘടനകള്‍ വനിതകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ എതിര്‍ത്തു പോരുകയാണ്. അതാണ് ഈ രണ്ട് വനിതാ നേതാക്കളും പരാജയപ്പെടാന്‍ കാരണം. വനിതാ ബില്‍ പാസ്സായ ശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. അതുകൊണ്ട് ലീഗിന് കൂടുതല്‍ വനിതകളെ മത്സരിപ്പിക്കാതെ മാര്‍ഗമില്ലാതാകും.
മുസ്‌ലിംസംഘടനകളുടെ എതിര്‍പ്പുകളൊന്നും വിലപ്പോകില്ല. രാജ്യത്തെ നിയമം നടപ്പാക്കിയേ മതിയാകൂ. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിയതോടെ ലീഗ് നേതൃത്വം മലപ്പുറത്തടക്കം സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം അവരുടെ ഭര്‍ത്താക്കന്മാരുടെ ചിത്രം അച്ചടിച്ച ചരിത്രവും ലീഗിനുണ്ട്. ഇന്ന വീട്ടില്‍ ഇന്നയാളുടെ ഭാര്യയാണ് സ്ഥാനാര്‍ത്ഥി എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഇതിനെതിരെ പലതരം പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു.
ലിംഗസമത്വത്തിനും തുല്യനീതിക്കും വേണ്ടിയാണ് മോദി സര്‍ക്കാര്‍ വനിതാ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. എതിര്‍ത്തത് ഹൈദ്രാബാദിലെ ഉവൈസിയുടെ പാര്‍ട്ടിയുടെ രണ്ട് എം.പിമാര്‍ മാത്രം. കോണ്‍ഗ്രസിനൊപ്പം സഖ്യമുള്ളതിനാലും കേരളത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നതിനാലുമാണ് ലീഗ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. ലിംഗസമത്വമല്ല ലീഗിന്റെ ലക്ഷ്യമെന്ന് നൂര്‍ബിന റഷീദ് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നൂര്‍ബിനയ്ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ ബില്‍.
സമസ്തയും എ.പി വിഭാഗവും അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ മുസ്‌ലിം വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം മറ്റേതെങ്കിലും മതവിഭാഗത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കാരണം സ്ത്രീകള്‍ സമൂഹത്തിന്റെ പൊതുമണ്ഡലത്തിലേക്ക് വരുന്നതിനെ ഒട്ടും സ്വാഗതം ചെയ്യുന്നവരല്ല ഇവരാരും. ഏക സിവില്‍കോഡിനെതിരെ സി.പി.എം കോഴിക്കോട് നടത്തിയ സെമിനാറിലേക്ക് മുസ്‌ലിം വനിതകളെ സംസാരിക്കാന്‍ ക്ഷണിക്കാതിരുന്നത് മതപണ്ഡിതന്മാരെ പേടിച്ചിട്ടാണെന്ന ആക്ഷേപം ശക്തമായിരുന്നു.
ബില്ല് നിയമമായ ശേഷം സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ മുസ്‌ലിം വനിതകളെ മത്സരിപ്പിക്കുമോ എന്ന് കൂടീ കാത്തിരുന്ന് കാണേണ്ടതാണ്. അപ്പോഴേ ഇവരുടെ ലിംഗസമത്വവും ലിംഗനീതിയും എത്രത്തോളം സത്യസന്ധമാണെന്ന് വ്യക്തമാകൂ. എത്ര മുസ്ലിം വനിതകളെ സി.പി.എം ഇതുവരെ നിയമസഭയിലും പാര്‍ലമെന്റിലും എത്തിച്ചിട്ടുണ്ടെന്ന കണക്ക് മാത്രം പരിശോധിച്ചാലും മതി.മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഒരു തീരുമാനത്തോടും തനിക്ക് യോജിപ്പില്ലെന്നും എന്നാല്‍ വനിതാ സംവരണ ബില്‍ വിപ്ലവകരമായ തീരുമാനമാണെന്ന് എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ എം.എന്‍ കാരശ്ശേരി വ്യക്തമാക്കി.
ഇത് മുസ്‌ലിം സമുദായത്തിലെ സ്ത്രികള്‍ക്കിടയിലും സാമൂഹ്യ-രാഷ്ട്രീയ മേഖലയിലും വലിയ മാറ്റം കൊണ്ടുവരുമെന്നും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയ ശേഷം വനിതകളുടെ നേതൃപാടവം നമ്മള്‍ കണ്ടതാണെന്നും ബില്‍ നിയമമാകുന്നതോടെ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും എഴുത്തുകാരനായ മുജീബ് റഹ്‌മാന്‍ കിനാലൂര്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം മതവിഭാഗത്തിലെ പ്രബല സംഘടനകളായ മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഈ തീരുമാനം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇപ്പോള്‍ തന്നെ നിരവധി പെണ്‍കുട്ടികള്‍ നിയമം പഠിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അപ്പോള്‍ നിയമനിര്‍മാണ സഭകളിലും അവരുടെ പ്രാതിനിത്യം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. ബി.ജെ.പിയെ ശക്തിയുക്തം എതിര്‍ക്കുന്ന മുസ്‌ലിം സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരും സ്ത്രീകളും മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു എന്നത് രാഷ്ട്രീയമായി വലിയ നേട്ടമാണ്. ഇതിന്റെ പ്രതിഫലനം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കും.
https://www.facebook.com/Malayalivartha





















