വയനാട്ടിൽ നിന്ന് കാണാതായ അമ്മയെയും അഞ്ച് കുട്ടികളെയും കണ്ടെത്തിയത് ഗുരുവായൂരിൽ:- ആശ്വാസ വാർത്ത എത്തിയത്, മൊബൈൽ ഫോണും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ:- വീട്ടിലേയ്ക്ക് തിരിച്ചില്ലെന്ന് പോലീസിനോട് പറഞ്ഞ യുവതിയെയും, കുട്ടികളെയും സ്നേഹിതയിൽ എത്തിച്ചു...

നാല് ദിവസം മുമ്പ് വയനാട്ടിൽ നിന്ന് കാണാതായ അമ്മയെയും അഞ്ച് കുട്ടികളെയും കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ വച്ച് കണ്ടെത്തിയത്. കൂടൊത്തുമ്മലിൽ താമസിക്കുന്ന വിമിജ (40)യെയും 12 ,11, 9 ,5 ,4 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളെയും, രണ്ട് ആൺ കുട്ടികളെയുമാണ് കണ്ടെത്തിയത്. മൊബൈൽ ഫോണും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ആശ്വാസ വാർത്ത പുറത്ത് വന്നത്.
ഗുരുവായൂരിലെത്തിയിരിക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രക്കുളത്തിന് സമീപത്തെ അന്നലക്ഷ്മി ഹാളിൽ പ്രസാദ ഊട്ട് കഴിക്കാനുള്ള വരിയിൽ രാത്രി ഏഴോടെ കണ്ടെത്തിയത്. പ്രസാദ ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം പൊലീസ് ഇവരെ കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ പതിനെട്ടിന് വൈകുന്നേരം ആറരയോടെയാണ് വിമിജയും മക്കളായ വൈഷ്ണവ്, വൈശാഖ്, സ്നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവരും കമ്പളക്കാട്ടെ ബന്ധുവീട്ടില്‍ നിന്ന് ഇറങ്ങുന്നത്. മലപ്പുറം ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പൊകുന്നെന്നാണ് വിമിജ പറഞ്ഞിരുന്നത്. പിന്നീട് ഒരു വിവരവും ഇല്ല. വിമിജയുടെ ഫോണ്‍ സ്വിച്ച് ഓഫ്.
ചേളാരിയിലെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വിമിജയും കുട്ടികളും അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞു. പത്തൊമ്പതാം തിയതി വൈകുന്നേരം വരെ കാത്തിട്ടും വിമിജയുടെ വിവരമൊന്നും ലഭിക്കാതായതോടെ കമ്പളക്കാട്ടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിമിജയുടെ ഫോണിന്‍റെ സിഗ്നല്‍ അവസാനമായി ലഭിച്ചത് കോഴിക്കോട് ഫറോക്കില്‍ നിന്നാണ്.
കമ്പളക്കാട് പൊലീസ് വിമിജയുടെ ഭര്‍ത്താവ് ജെഷിയെയും കൂട്ടി ഫറോക്കിലേക്ക് പുറപ്പെട്ടു. അന്വേഷണത്തില്‍ വിമിജയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടില്‍ ഇന്നലെ എത്തിയിരുന്നതായി കണ്ടെത്തി. വയനാട്ടിലെക്കെന്ന് പറഞ്ഞാണ് അവിടെ നിന്ന് യാത്രതിരിച്ചത്. പിന്നീടിവര്‍ എങ്ങോട്ടു പോയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.
കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിലും പറശുറാം എക്സ്പ്രസിലും ഇവരെ കണ്ടെന്ന് ചിലര്‍ പറഞ്ഞു. ഈ സാധ്യതകള്‍ പരിശോധിക്കുന്നതിനിടെ വിമിജയും കുട്ടികളും ഷൊര്‍ണൂരിലെ ബന്ധുവിന്‍റെ കടയിലെത്തിയതായി വിവരം ലഭിച്ചു. വിമിജ ബന്ധുവിന്‍റെ അടുക്കല്‍ നിന്ന് പണം കടം വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഷൊര്‍ണൂരില്‍ നിന്ന് വിമിജ കോഴിക്കോട് എത്താനുള്ള സാധ്യത പരിഗണിച്ച് റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്‍റെ ഊര്‍ജിത പരിശോധന.
ഈ സമയം വിമിജയും മക്കളും തൃശ്ശൂരില്‍ ട്രെയിന്‍ ഇറങ്ങിയതായി റെയില്‍വെ സംരക്ഷണ സേവയുടെ വിവരം പൊലീസിന് ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് ഇത് ഉറപ്പ് വരുത്തി. അന്വേഷണം തൃശ്ശൂര്‍ കേന്ദ്രീകരിച്ചായി. വൈകിട്ട് ഏഴ് മണിയോടെ ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയെയും കുട്ടികളെയും കണ്ടെത്തിയത്. വീടു വിടാന്‍ കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് വിമിജ പ്രതികരിച്ചു.
സ്വന്തമായി വീടില്ലാത്തതിനാൽ ദീർഘനാളായി വാടക വീട്ടിലായിരുന്നു. പിന്നീട് വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാൽ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇത്രയും നാൾ അവിടെയായിരുന്നു താമസം. ബന്ധുക്കളില്‍ ചിലര്‍ ചീത്തയും, വഴക്കും പറയും. മത്സ്യത്തൊഴിലാളിയായ ഭർത്താവ് ബാബു കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് സമ്മതിക്കില്ല എന്നതുകൊണ്ടാണ് പറയാതെ പോയത്.
ആദ്യം പറശ്ശിനിക്കടവിലും പിന്നീട് കോഴിക്കോട് ഫറോക്കിലും പോയെന്നും ഇവര്‍ പറഞ്ഞു. യുവതിയെ കൊണ്ടുപോകാന്‍ കമ്പളക്കാട് പൊലീസ് ഗുരുവായൂരിലെത്തിയിരുന്നു. എന്നാൽ വീട്ടിലേയ്ക്ക് തിരിച്ചില്ലെന്നാണ് യുവതിയുടെ നിലപാട്. ഇതോടെ വിമിജയെയും കുട്ടികളെയും കൽപ്പറ്റയിലെ സ്നേഹിതയിൽ എത്തിച്ചു.
https://www.facebook.com/Malayalivartha





















