പിച്ചച്ചട്ടിയുമായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കേണ്ടി വരുന്ന അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക നില എത്തിയിരിക്കുന്നത്. ഓണത്തിന് അവിടുന്നും ഇവിടുന്നും കടം വാങ്ങി കാര്യങ്ങള്‍ ഒപ്പിച്ചു. എന്നാല്‍ തുടര്‍ന്ന് കടം നല്കാമെന്ന് പറഞ്ഞ സ്ഥാപനങ്ങള്‍ കാലുമാറിയതോടെ പിന്നെയും ദാരിദ്ര്യത്തിലേയ്ക്ക് തന്നെയാണ് പോയികൊണ്ടിരിക്കുന്നത്.

എന്‍പത് ലക്ഷത്തിന്റെ വാടക ഹെലികോപ്ടര്‍ കേരളത്തില്‍ പറന്നിറങ്ങിയപ്പോള്‍ പിണറായി വിജയന്റെ സന്തോഷം അളക്കാന്‍ കഴിയാത്തതായി ഉയര്‍ന്നു.വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യം നടന്ന് കിട്ടിയതിന്റെ സന്തോഷത്തില്‍ അദ്ദേഹം ഏഴുമാസം അടത്തു വെച്ചിരുന്ന നാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു. നീന്തല്‍ക്കുളവും, ലിഫ്ടും, കാലിതൊഴുത്തും എല്ലാം അദ്ദേഹത്തിന്റെ ആഡംബരത്തിനായി ഒരുങ്ങിയെങ്കിലും ഹെലികോടപ്ടര്‍ പൂര്‍ത്തിയാകാതെ കിടന്ന സ്വപ്‌നമായിരുന്നു. വിമാനമായിരുന്നു സ്വപ്‌നം കണ്ടത് . അത് പിണറായി ലാന്‍ഡ് ചെയ്യാന്‍ കഴിയാത്തതിനാലാവാം ഹെലികോപ്ടറില്‍ ഒതുക്കിയതെന്ന് സൈബറിടങ്ങളില്‍ പറയുന്നുണ്ട്. പിച്ചച്ചട്ടിയുമായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കേണ്ടി വരുന്ന അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക നില എത്തിയിരിക്കുന്നത്. ഓണത്തിന് അവിടുന്നും ഇവിടുന്നും കടം വാങ്ങി കാര്യങ്ങള്‍ ഒപ്പിച്ചു. എന്നാല്‍ തുടര്‍ന്ന് കടം നല്കാമെന്ന് പറഞ്ഞ സ്ഥാപനങ്ങള്‍ കാലുമാറിയതോടെ പിന്നെയും ദാരിദ്ര്യത്തിലേയ്ക്ക് തന്നെയാണ് പോയികൊണ്ടിരിക്കുന്നത്.
കടംവാങ്ങി വികസനം നടത്തി , അതില്‍ നിന്നും വരുമാനമുണ്ടാക്കി കടം വീട്ടുമെന്ന ഇ.പി.ജയരാജന്റെ സാമ്പത്തിക ശാസ്ത്രം കേട്ട് കേരളം ഞെട്ടിയിരിക്കുകയാണ്. നാളിതുവരെ കടംവാങ്ങി നടത്തിയ വികസനത്തില്‍ നിന്ന് എത്രരൂപ ലാഭമുണ്ടാക്കി കടം വീട്ടിയെന്നു കൂടി അദ്ദേഹം പറയുമെന്ന് കേരളം കരുതുന്നു. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പഞ്ചനക്ഷത്ര സൗകര്യങ്ങളും വാഹനങ്ങളും തയ്യാറാക്കുന്നതിനിടയില്‍ നെല്ല് നല്കിയ കര്‍ഷകന് പോലും പണം നല്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കടംവാങ്ങാവുന്നിടത്ത് നിന്നൊക്കെ പരമാവധി വാ്ങ്ങി കഴിഞ്ഞു. ഇനി ഒരു രക്ഷയുമില്ല. കൂട്ടാവുന്നതും അല്ലാത്തതുമായി നികുതികളും പരമാവധി കൂട്ടികഴിഞ്ഞു. പോലീസിനെ പോലും വില്പന ചരക്കാക്കി മാറ്റി. എന്നിട്ടും പിണറായി പറയുന്നത് അത്രവലിയ പ്രതിസന്ധിയില്ലെന്നാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേമനിധി ബോര്‍ഡുകളെ കൊള്ളയടിക്കാനുള്ള അവസാനത്തെ പദ്ധതി പോലും പൊളിഞ്ഞു പാളീസായി. ഇപ്പോഴത് നിക്ഷേപ സമാഹരണമാക്കിയിരിക്കുകയാണ്.
വരുംമാസങ്ങളിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും പരമാവധി നിക്ഷേപം സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ഒടുവിലത്തെ ശ്രമം. മാസങ്ങള്‍ക്കുള്ളില്‍ മടക്കി നല്‍കാമെന്ന ഉറപ്പിന്‍മേലാകും പണം വാങ്ങുക. ഇപ്പോഴുള്ള നിരക്കിനെക്കാള്‍ അര ശതമാനം അധികം പലിശ നല്‍കിയാകും പണം സമാഹരിക്കുക. ഓണം കഴിഞ്ഞതിനു പിന്നാലെ നേരിട്ട പ്രതിസന്ധി മറികടക്കാനാണ് മോട്ടര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 1,200 കോടിയും ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍നിന്ന് 500 കോടിയും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.ഈ പണം സമാഹരിക്കാനായി ബോര്‍ഡുകള്‍ 2 ബാങ്കുകളെ സമീപിച്ച് സ്ഥിരനിക്ഷേപ ഗാരന്റിയിന്‍മേല്‍ ഓവര്‍ ഡ്രാഫ്റ്റായി പണം ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കാമെന്നേറ്റ ബാങ്കുകള്‍ അവസാന നിമിഷം മലക്കം മറിഞ്ഞു. മുന്‍പൊരിക്കലും ബാങ്കുകള്‍ ഇത്തരത്തില്‍ പണം നിഷേധിച്ചിട്ടില്ല. ഇതു സര്‍ക്കാരിന്റെ അവസാനത്തെ പിടിവള്ളിയും ഇല്ലാതാക്കി.
പുതുതലമുറ ബാങ്കുകള്‍ പലതും സര്‍ക്കാരിനു പിന്നാലെ നടന്നിട്ടും അവര്‍ക്കു വഴങ്ങാതെ ഇപ്പോഴും പൊതുമേഖലാ ബാങ്കുകളിലാണ് സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍. എന്നിട്ടും സഹായം നിഷേധിച്ചതിനാല്‍ അതിവേഗം പണം ലഭ്യമാക്കുന്ന പുതുതലമുറ ബാങ്കുകളിലേക്കു മാറുന്നതിനെക്കുറിച്ചാണ് ധനവകുപ്പ് ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ 1,000 കോടി രൂപ ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വഴി കടമെടുക്കുന്നുണ്ട്. ഇതോടെ ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്ന തുക ഏതാണ്ട് തീരും. പുതുതലമുറ ബാങ്കുകളില്‍ നിന്ന് കടമെടുത്താല്‍ കേരളം തന്നെ ജപ്തി ചെയ്യുന്ന അവസ്ഥിയിലേയ്ക്കായിരിക്കും കാര്യങ്ങള്‍ എത്തുകയെന്നും പറയപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാര്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടത്താന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് ഉത്തരവുമിറക്കിയിട്ടുണ്ട്. കതിരില്‍ വളം വെയ്ക്കുന്ന രീതിയാണ് ഇതിലൂടെ ധനവകുപ്പ് ചെയ്തിരിക്കുന്നത്. നേരത്തെ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പലഭാഗത്തു നിന്നും ഉണ്ടായെങ്കിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് പലിശസഹിതം ചെലവ് തിരികെ പിടിക്കുമെന്ന് ഭീഷണിയും ഉത്തരവിലുണ്ട്.
സര്‍ക്കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ തങ്ങള്‍ക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിര്‍ദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകള്‍, മുന്‍കൂറുകള്‍ തിരിച്ചടയ്ക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നും പലിശ സഹിതം ചെലവുകള്‍ തിരിച്ചു പിടിക്കും. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാം.
ഗുരുതര ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിനു നേരിട്ടോ അല്ലാതെയോ പണം നല്‍കാന്‍ വിസമ്മതിക്കുന്ന ബാങ്കുകളെ വിലക്കു പട്ടികയില്‍പെടുത്താനും തീരുമാനമുണ്ട്.. 2 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 1,700 കോടി രൂപ സമാഹരിക്കാന്‍ നടത്തിയ ധനവകുപ്പിന്റെ നീക്കത്തെ 2 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് അട്ടിമറിച്ചതിനു തിരിച്ചടിയായാണു സര്‍ക്കാര്‍ നടപടി.അതേസമയം, മന്ത്രിമാരുടെ മണ്ഡല പര്യടനം ഖജനാവിലെ പണമെടുത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തമാക്കാനുള്ള പടപുറപ്പാടിനും പിണറായി സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ആ പ്രചാരണത്തില്‍ തങ്ങളെയും കൂട്ടുപിടിച്ചതില്‍ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തില്‍് യുഡിഎഫ് പിന്‍മാറുകയും ചെയ്തു. നിയമസഭാ മണ്ഡലങ്ങളിലെ ജനസദസ്സുകളോടു പ്രതിപക്ഷം മുഖം തിരിച്ചേക്കാമെന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ 'കേരളീയ'ത്തില്‍ നിന്നുകൂടി അവര്‍ പിന്മാറുമെന്നു വിചാരിച്ചതല്ല.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണിയുടെ ഭാഗമാണ് സിപിഎം. അതിനാല്‍ ഇത്തവണ പതിവു കോണ്‍ഗ്രസ് വിരുദ്ധത കൊണ്ട് കേരളത്തില്‍ വോട്ടു നേടുക സിപിഎമ്മിന് എളുപ്പമല്ല. ബിജെപിക്കെതിരെ കോണ്‍ഗ്രസോ സിപിഎമ്മോ എന്ന ചോദ്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷം കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുന്നതാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിതെറ്റിച്ചത്. ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി വോട്ടു നേടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നേട്ടം രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവും അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനവും ഇതേ ഘട്ടത്തില്‍ കണ്ണൂരില്‍ നടത്തിയിരുന്നു.
ഇതിന്റെ പിന്‍തുടര്‍ച്ചായായാണ് തലസ്ഥാനം കേന്ദ്രീകരിച്ച് 'കേരളീയം' സംഘടിപ്പിക്കുന്നത്. കേരളം ഇന്നോളം കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ ഇടതുപക്ഷത്തിനും ഇടതുസര്‍ക്കാരുകള്‍ക്കും ഉള്ള പങ്കാണ് ഇതിലൂടെ വിളിച്ചോതാന്‍ ശ്രമിക്കുന്നത്. രാജ്യാന്തര പ്രശസ്തരായ ഇടതു ചിന്തകര്‍ പങ്കെടുക്കും. ദേശീയ തലത്തില്‍ കേരളത്തെ ഒരു ബ്രാന്‍ഡായി അവതരിപ്പിക്കാന്‍ കൂടിയാണ് പേരു തന്നെ 'കേരളീയം' ആക്കിയത്. സര്‍ക്കാരും പാര്‍ട്ടിയും കൂടുതല്‍ ജനകീയമാകണമെന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നല്‍കിയ തിരിച്ചറിവു കൂടിയാണ് നിയമസഭാ മണ്ഡലങ്ങളില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കാനുള്ള പ്രേരണ. ജനങ്ങളിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ എത്തുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന തരത്തില്‍ ആസൂത്രണം ചെയ്യും.
സംഘാടനം എല്‍ഡിഎഫ് ആണെന്ന് ബൂത്തുതലം മുതല്‍ സംഘാടകസമിതി രൂപീകരിക്കാനുള്ള ഇടതുമുന്നണി യോഗതീരുമാനം വ്യക്തമാക്കി. ഫലത്തില്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളപ്പിറവി ദിനം മുതല്‍ രണ്ടു മാസത്തോളം നീളുന്ന പ്രചാരണ മാമാങ്കത്തിന് സിപിഎമ്മും ഇടതുമുന്നണിയും ഒരുങ്ങുകയാണ്. ഇത് കേന്ദ്രസര്‍ക്കാരിനുമുള്ള മുന്നറിയിപ്പാണെന്ന് ഇ.പി.ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ കടം വാങ്ങി കേരളത്തെ വികസിപ്പിക്കുമെന്നും ആ വികസനത്തിലൂടെ കടം വീട്ടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞതിന്റെ സാമ്പത്തിക ശാസത്രം സിപിഎമ്മുകാര്‍ക്കു മാത്രമാണ് മനസിലായത്. ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചില്ലായിരുന്നെങ്കില്‍ ഈ വന്ദേഭാരത് ഉണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചത് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ രാജ് ഭവന്‍മാര്‍ച്ചിലാണ്.കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഎഫ് കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.
ഇ.പി.ജയരാജന്‍ മ്ാത്രമല്ല , ഖജനാവില്‍ പണിമില്ലാതായതോടെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെയാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍ പലതും പുറത്തു വരുന്നത്. എന്തായാലും പി്ച്ചച്ചട്ടിയുമായി കേരളം ഇനിയെത്ര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിനെ താങ്ങി നിറുത്താന്‍ ജനങ്ങളുടെ പണമെടുത്ത് കൈകാര്യം ചെയ്യുന്ന ഒരു ധനകാര്യ സ്ഥാപനവും തയ്യാറാവുകയില്ല. പിന്നീടുള്ളത് സഹരണ ബാങ്കുകളാണ്. എന്നാല്‍ സഹകരണ ബാങ്കുകള്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ കൊള്ളയടിച്ച് സാമ്പത്തി അരാചകത്വമുണ്ടാക്കിയിരിക്കുകയാണ്. ഇഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും കാലങ്ങളോളം അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള കൃത്രിമങ്ങളാണ് നടത്തിയിരിക്കുന്നത്. എല്ലാം കൊണ്ടും സമ്പൂര്‍ണ്ണ ദരിദ്രമായ കേരളം ഇനിയെന്തു ചെയ്യുമെന്ന് ത്രിശങ്കുവിലാണെന്ന് പറയുന്നതാവും ശരി.
https://www.facebook.com/Malayalivartha





















