കള്ളപ്പണ ഇടപാടില്‍ പങ്കില്ല, രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടത്, കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ രണ്ട് ദിവസം മുമ്പാണ് സിപിഎം നേതാവും വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലറുമായ പിആർ അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാൽ ഇഡിയുടെ പിടിയിൽ നിന്ന് നൈസായി ഊരിപ്പോരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കള്ളപ്പണ ഇടപാടില്‍ പങ്കില്ലെന്ന് വാദിച്ച് ജാമ്യം നേടാനാണ് അരവിന്ദാക്ഷന്റെ അടുത്ത പ്ലാൻ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അരവിന്ദാക്ഷന് ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട ജില്‍സ് ഇന്ന് ജാമ്യാപേക്ഷ നല്‍കും.
രണ്ട് പേരുടെയും ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രത്യേക സിബിഐ കോടതി ഒരുമിച്ച് വാദം കേള്‍ക്കും. കള്ളപ്പണ ഇടപാടില്‍ പങ്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടത് എന്നുമാണ് പിആര്‍ അരവിന്ദാക്ഷന്റെ വാദം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറിന്റെ ബിനാമിയാണ് പിആര്‍ അരവിന്ദാക്ഷന്‍ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരോക്ഷമായി പറയുന്നത്. കള്ളപ്പണ ഇടപാടില്‍ പിആര്‍ അരവിന്ദാക്ഷനും ജില്‍സിനും കൃത്യമായ പങ്കുണ്ടെന്നുമാണ് ഇഡിയുടെ നിലപാട്. ഇത് സംബന്ധിച്ച സത്യവാങ്മൂലവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കും. വിശദമായ വാദം കേട്ടശേഷമാകും ജാമ്യാപേക്ഷയില്‍ പ്രത്യേക സിബിഐ കോടതി തീരുമാനമെടുക്കുക.
അതേസമയം സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം അരവിന്ദാക്ഷൻ രണ്ട് തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെന്‍ഷന്‍ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്ന് ഇഡി കണ്ടത്തി. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്‌തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു.
2011-2019 കാലയാളവില്‍ സികെ ജില്‍സ് 11 ഭൂമി വില്‍പന നടത്തിയെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത പോലീസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കുന്നു. എന്നാൽ കരുവന്നൂരിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളാതെ അരവിന്ദാക്ഷനിൽ തന്നെ അത് ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























