സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ....അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത...കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം....മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി....തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ട്....

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഞായറാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപം കൊണ്ടതിനെ തുടർന്നാണ് നിലവിൽ മഴ കനക്കുന്നത്. നിലവിൽ രണ്ട് ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിർത്തുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മദ്ധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാദ്ധ്യത. ഇതേതുടർന്ന് തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാല സാദ്ധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. ഇടിമിന്നൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ട്. ഒക്ടോബർ 29ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.വ്യാഴാഴ്ച രാവിലെ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 26 മുതൽ 29 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കണം. മിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ഇടുക്കി ജില്ലയിൽ രണ്ട് ഡാമുകൾ തുറന്നു. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പൊന്മുടി ഡാമും കല്ലാർ ഡാമുമാണ് സംഭരണ ശേഷിയോട് അടുത്തെത്തിയതിനെ തുടർന്ന് ഇന്നലെ തുറന്ന് വിട്ടത്. 28 വരെ ജില്ലയിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.പാെന്മുടി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തതിനാൽ ഒരു ഷട്ടർ 10 സെന്റിമീറ്ററാണു തുറന്നത്. 707.75 മീറ്ററാണു ഡാമിന്റെ പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശത്തു കനത്ത മഴ ലഭിച്ചതോടെ ഡാമിലെ ജലനിരപ്പ് ഇന്നലെ 706.50 മീറ്ററിൽ എത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണു കല്ലാറിലെ ജലനിരപ്പ് അതിവേഗം ഉയർന്നത്.ഇതോടെ താന്നിമൂട്- കല്ലാർ റോഡിൽ വെള്ളം കയറാൻ തുടങ്ങിയിരുന്നു. തുടർന്നു കല്ലാർ ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി.കല്ലാർ ഡാം തുറന്നുവിട്ടതോടെ തൂവൽ അരുവിയിൽ ജലനിരപ്പ് ഉയർന്നു. തൂവൽ ചപ്പാത്തിൽ വെള്ളം കയറി. നെടുങ്കണ്ടം ഗജേന്ദ്രപുരത്തു മരം വീണു വീടു തകർന്നു. കട്ടപ്പന ഇരട്ടയാറിൽ ഇടിമിന്നലേറ്റു വീടു തകർന്നു. റോഡുകളിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു.കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയങ്ങളിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാനും മറക്കരുത്. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം.
https://www.facebook.com/Malayalivartha

























