വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവം:- ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ ഭർത്താവ് ആത്മഹത്യ ചെയ്തു...

വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍, ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായ യുവാവ് പുഴയിൽ ചാടി മരിച്ചു. വെണ്ണിയോട് സ്വദേശി ഓംപ്രകാശാണ് അതേ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ ദര്‍ശന (32), മകള്‍ അഞ്ചു വയസ്സുകാരി ദക്ഷ എന്നിവര്‍ ജൂലൈ 13 ന് ആയിരുന്നു വീടിന് സമീപത്തെ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ദര്‍ശനയും കുഞ്ഞും ആത്മഹത്യ ചെയ്തതായിരുന്നു ദര്‍ശനയുടെ കുടുംബത്തിന്റെ ആരോപണം.
കുടുംബത്തിന്റെ പരാതിയില്‍ ഓംപ്രകാശിനും, പിതാവി ഋഷഭരാജനുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും റിമാന്‍റിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരും പള്‍സ് എമര്‍ജന്‍സി ടീമും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബറിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതുമുതൽ നിരന്തരമായി മാനസികപീഡനങ്ങളും ശാരീരികമർദനങ്ങളും ദർശന നേരിട്ടതായും കുടുംബം ആരോപിച്ചു. ഭർത്തൃപിതാവ് ദർശനയെ അസഭ്യം പറയുന്നതും സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സ്വർണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാനസികപീഡനം തുടങ്ങി. ദർശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭർത്തൃവീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ദർശന അമ്മയ്ക്കൊപ്പം വള്ളിയൂർക്കാവിൽ ക്ഷേത്രദർശനം നടത്താനായി വീട്ടിലേക്ക് വന്നിരുന്നു.
നേരം ഇരുട്ടിയതിനാൽ അന്ന് തിരികെപ്പോകാനായില്ല. പിറ്റേദിവസംതന്നെ ഭർത്തൃവീട്ടിലേക്ക് പോയെങ്കിലും ഭർത്തൃപിതാവ് മകളെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. മകളോട് ആത്മഹത്യചെയ്യണമെന്നും നാലുദിവസം മാത്രമേ സങ്കടമുണ്ടാകൂവെന്നുമാണ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























