അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...
ഇ.പി. ജയരാജനെ ഇല്ലാതാക്കാനുള്ള തന്റെ പ്ലാൻ പിണറായി വെട്ടിയ കലിപ്പിൽ എം.വി. ഗോവിന്ദൻ. ഇ പിയുടെ വെട്ടൽ നടക്കാതെ വന്നതോടെ ഇനി പിണറായിയായിരിക്കും ഗോവിന്ദന്റെ ടാർഗറ്റ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച പാർട്ടിയെ മുൾമുനയിലാക്കിയിയിട്ടും ഇ.പി. ജയരാജനെ പരസ്യമായി തള്ളിപ്പറയാതെ സി.പി.എം മാറി നിന്നതിനു പിന്നിൽ പിണറായിയുടെ ഇടപെടലാണുള്ളത്. തിങ്കളാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിക്കെതിരെ വിമർശനമുയർന്നെങ്കിലും നടപടി വേണ്ടെന്നും പരസ്യനിലപാടിൽ പിന്തുണക്കുന്ന സമീപനം മതിയെന്നും ധാരണയിലെത്തുകയായിരുന്നു. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സി.പി.എം ഇ.പിക്ക് അനുമതി നൽകി.എന്നാൽ ഇ.പി. അതിനെന്നും തയ്യാറാവില്ല. ഇ.പിക്കെതിരെ മുഖ്യമന്ത്രി പരസ്യമായി ഉന്നയിച്ച വിമർശനങ്ങൾ ശരിയാണെന്നായിരുന്നു യോഗത്തിന്റെ നിലപാട്. പരസ്യമായി തള്ളിപ്പറയാതിരിക്കുമ്പോഴും കൂട്ടുകെട്ടുകളില്‍ ഇ.പി ജാഗ്രത പുലര്‍ത്തണമെന്നും നേരത്തേയും ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നുമുള്ള പിണറായി വിജയന്റെ പരാമർശം ശരിവെക്കുന്നതോടെ ജാഗ്രതക്കുറവുണ്ടായി എന്ന് അംഗീകരിക്കുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി വിഷയം ചൂടേറിയ ചർച്ചയായത്.
ജാവ്ദേക്കറെ കണ്ടതിൽ തെറ്റില്ലെന്നും കൂടിക്കാഴ്ച നിഷ്കളങ്കമായിരുന്നെന്നുമാണ് സെക്രട്ടേറിയറ്റ് യോഗ ശേഷമുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. "രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലും കാണുകയും സംസാരിക്കുകയും ചെയ്യേണ്ടിവരും. അങ്ങനെ കാണുമ്പോഴേക്കും അവസാനിച്ചു പോകുന്ന പ്രത്യയ ശാസ്ത്ര കരുത്ത് മാത്രമേ ഇടതുപക്ഷ നേതാക്കൾക്കുള്ളൂവെന്നത് പൈങ്കിളി ശാസ്ത്രമാണ്. വ്യക്തിപരമായി ഒരാളെ കണ്ടൂവെന്ന് പറഞ്ഞാൽ തെറ്റായി പോയി എന്ന് പറയാൻ മാത്രം എന്ത് ഭ്രാന്താണുള്ളത്. ഇനി മറ്റു നേതാക്കൾ ജാവ്ദേക്കറുമായി കണ്ടാലും കുഴപ്പമില്ല’’ -എന്നതിലേക്ക് വരെ സെക്രട്ടറിയുടെ ന്യായീകരണവും ഉദാരസമീപനവും നീണ്ടു.പിണറായി എഴുതി കൊടുത്തത് വായിക്കുകയാണ് ഗോവിന്ദൻ ചെയ്തത്.
ഇ.പിക്കെതിരെ നടപടിക്ക് മുതിരുന്നത് പ്രതിപക്ഷത്തിന് നൽകുന്ന വടിയായിരിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇ.പിയുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇ.പിക്കെതിരെ നടപടിയുണ്ടായാൽ മുഖ്യമന്ത്രിയിലേക്കും പ്രതിപക്ഷ ആരോപണമുന നീളും. ഈ സാഹചര്യത്തിലാണ് ഇ.പിയെ പിന്തുണച്ച് മുഖം രക്ഷിക്കലാണ് ഉചിതമെന്ന വിലയിരുത്തലുണ്ടായത്. ജാവ്ദേക്കറെ കണ്ടതിലല്ല, നന്ദകുമാറുമായുള്ള സൗഹൃദമാണ് ഏറെ വിമർശിക്കപ്പെട്ടത്. അദ്ദേഹവുമായുള്ള ബന്ധം നേരത്തേ അവസാനിപ്പിച്ചെന്ന് ഇ.പി യോഗത്തിൽ വിശദീകരിച്ചു. ഇ.പിയെ പാർട്ടി പിന്തുച്ചതിനുപിന്നാലെ കനത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി. ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം സി.പി.എമ്മിനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. യഥാർത്ഥത്തിൽ പിണറായി ഇ.പിയെ രക്ഷിച്ചത് ഇ.പിക്ക് വേണ്ടിയല്ല തനിക്ക് വേണ്ടിയാണ്. ഇ.പിയെ പിടിച്ചാൽ താനും കളിയിലെ കഥാപാത്രമാകുമെന്ന് പിണറായിക്ക് അറിയാമായിരുന്നു. പിണറായിക്ക് വേണ്ടിയാണ് ഇ.പി. ബി.ജെ.പി. നേതാക്കളെ കണ്ടതെന്ന വാദത്തിന് കഴമ്പുണ്ടാവും. ഇത്തരം ഒരു സാഹചര്യം ഒരുക്കാതിരിക്കാനാണ് പിണറായി ശ്രമിച്ചത്. പിണറായിയും കുടുംബവും നേരിടുന്ന കേസുകൾക്ക് വേണ്ടി ഇ.പി. ബി ജെ പി നേതാക്കളെ കാണുന്നുണ്ടെന്ന ആരോപണം മുമ്പേയുണ്ട്.
ഇ പിയും പിണറായിയും തമ്മിലുള്ള ഹൃദയബന്ധം അറിയുന്ന ആരും ഇ പിയെ സംശയിക്കില്ല. ഇ.പിക്കുള്ളത് ജാഗ്രതക്കുറവ് മാത്രമാണ്. അക്കാര്യം നേതാക്കൾക്കറിയാം. എന്നാൽ ഗോവിന്ദന്റേത് ഇ പിയോടുള്ള പക മാത്രമാണ്. അത് തീർക്കുകയാണ് ഉദ്ദേശ്യം. എന്നാൽ എം.വി.ഗോവിന്ദന് ഇപിയെ ഭയമുടെന്നതും നിസ്തർക്കമായ കാര്യങ്ങളാണ്. കാരണംഇ.പിഎല്ലാം പറഞ്ഞാൽ എം.വി. ഗോവിന്ദന് എ.കെ.ജി. സെന്ററിൽ നിന്നും ഇറങ്ങി ഓടേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിപ്പറഞ്ഞതോടെ ഇ.പി മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയർന്നിരുന്നു. സിപിഎം സംഘടനാരീതി കണിശമായി പിന്തുടരുന്ന പിണറായി അത് ഉപേക്ഷിച്ചാണ് ജയരാജനോടുള്ള അമർഷം പരസ്യമാക്കിയത്. ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ചർച്ച ചെയ്ത് പാർട്ടിയുടെ അഭിപ്രായം പരസ്യമാക്കുകയാണു രീതി. ബന്ധപ്പെട്ടയാൾക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യും. ഇവിടെ പാർട്ടിതല ചർച്ച നടന്നില്ല; പകരം പാർട്ടി കമ്മിറ്റികളിൽ പലപ്പോഴും പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. ഇത് തനിക്ക് രക്ഷപ്പെടാനുള്ള പിണറായിയുടെ അടവായി കരുതുന്ന നേതാക്കളും സി.പി.എമ്മിലുണ്ട്.
സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇലക്ഷന് തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്. ‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം നേതാക്കൾ കരുതുന്നത്.
ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു എല്ലാവരും കരുതി. എന്നാൽ പിണറായി പറഞ്ഞ വിമർശനം ഉപദേശമാണെന്ന് പറഞ്ഞ് ഇ.പി. സർവാത്മനാ അംഗീകരിച്ചു.
ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.
കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.
ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്. തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടിയ നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ടും പിണറായി ക്ഷമിക്കാൻ കാരണം ഇ പിക്കുള്ള ബി ജെ പി ബന്ധമാണ്. ക്ഷമിച്ചില്ലെങ്കിൽ വിവരം അറിയുമെന്ന് പിണറായിക്കറിയാം. ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും പറഞ്ഞു കഴിഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നതായും സി.പി.എം വിലയിരുത്തി.അതായത് പാർലെമെൻറ് തിരഞ്ഞടുപ്പിൽ തോറ്റാൽ പിണറായിയുടെ പണി തെറിക്കുമെന്നാണ് വിവരം. ഭരണവിരുദ്ധ വികാരത്തിന്റെ പേരിലായിരിക്കും പിണറായിയെ സി.പി.എം ഇല്ലാതാക്കുക. സർക്കാരിന്റെ ഇമേജ് അടിയന്തരമായി തിരുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി നേരത്തെ നിർദ്ദേശിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായാണ് വിവരം . ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ് . അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ ഫലം വരുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുകയില്ല. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ട് . ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ അവ്യക്തത അവ്യക്തതയായി തന്നെ നിലനിൽക്കുന്നു. തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ ഭരണവിരുദ്ധ വികാരം ഉയരാതിരിക്കാൻ തിരുത്തൽ നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഇതിൽ ഒടുവിലത്തേതാണ്. സി.എ.എ വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സി.പി.എം നീക്കം നടത്തുമ്പോൾ നേരത്തേ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് ഈ മനംമാറ്റം.
ക്ഷേമ പെൻഷൻ കുടിശ്ശിക, വന്യജീവി ആക്രമണം, സിദ്ധാർഥന്റെ മരണം, സപ്ലൈകോ പ്രതിസന്ധി എന്നിവയാണ് കാര്യമായ ചർച്ചയായത്. വന്യജീവി ആക്രമണം നേരിടുന്ന മലയോര ജനതയുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല.
എങ്കിലും വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത് ഹൈറേഞ്ചിലെ ജനരോഷം തണുപ്പിക്കാനാണ്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട വിചാരണയും മർദനവുമാണെന്നത് പുറത്തുവന്നത് സംസ്ഥാന സർക്കാറിനെയും പ്രതിരോധത്തിലാക്കി.
സിദ്ധാർഥന്റെ പിതാവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ അതിൽനിന്ന് തടിയൂരിയത്. ക്ഷേമ പെൻഷൻ മാസങ്ങളായി കുടിശ്ശികയായത് ഘടക കക്ഷികളിൽനിന്നുവരെ കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി.
കേന്ദ്രം ഫണ്ടു തരുന്നില്ലെന്ന വിശദീകരണം നൽകിയെങ്കിലും ജനരോഷം തണുപ്പിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടമെടുത്ത പണം നീക്കിവെച്ച് രണ്ടു മാസത്തെ കുടിശ്ശിക നൽകാൻ ധനമന്ത്രി നിർദേശിച്ചത് ക്ഷേമപെൻഷൻകാരുടെ വോട്ട് എതിരാകാതിരിക്കാനാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരുന്നു. . 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബി ജെ പി ജയിച്ചാലും തോറ്റാലും പിണറായിക്ക് വിഷയമായിരിക്കും. ജയിച്ചാൽ അത് സി.പി.എം സഹായത്തോടെയാണെന്ന് വിമർശിക്കപ്പെടും. തോറ്റാൽ ബി. ജെ. പി. പിണറായിയെ വെറുതെ വിടില്ല. ഇതെല്ലാം സിപിഎം സംസ്ഥാന സമിതിക്കുമറിയാം. സാഹചര്യം കാത്തിരിക്കുകയാണ് എം.വി. ഗോവിന്ദൻ.
https://www.facebook.com/Malayalivartha