ചന്ദ്രബോസ് വധക്കേസ്: കൊലയാളി നിസാമിന് ജീവപര്യന്തം കഠിനതടവ്, 70 ലക്ഷം രൂപ പിഴ

ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് നിസാമിന് ജീവപര്യന്തം കഠിന തടവിന് പുറമേ 24 വര്‍ഷം ശിക്ഷ വിധിച്ചു. എണ്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാനും ഇതില്‍ അന്‍പത് ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കൊലക്കുറ്റത്തിന് ജീവപര്യന്തം. മര്‍ദിച്ചതിന് അഞ്ചുവര്‍ഷം തടവ്, ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് എട്ടു വര്‍ഷം തടവ് എന്നിങ്ങിനെയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അമല്‍ കള്ളസാക്ഷി പറഞ്ഞുവെന്ന് കോടതി വ്യക്തമായതോടെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
കേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല.
അഞ്ച് കോടി രൂപ പിഴയായി ഈടാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നിരാകരിച്ച കോടതി 80 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലപാതക കേസില്‍ കോടതി വിധി പ്രസ്താവിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാര്‍ ഇടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തം ശിക്ഷയും 24 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. 80 ലക്ഷം പിഴശിക്ഷ വിധിക്കുകയും ചെയ്തു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് നിസാമിന് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം വിചാരണാ കോടതി തള്ളി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിലയിരുത്താന്‍ സാധിക്കില്ലെന്ന് കാണിച്ചാണ് നിസാമിന്റെ ശിക്ഷ ജീവപര്യന്തത്തില്‍ ഒതുക്കിയത്.
ചന്ദ്രബോസിനെ ആഡംബരക്കാറിടിച്ചും മര്‍ദിച്ചും കൊന്നകേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അത് സാധൂകരിക്കാന്‍ പ്രധാനമായും മൂന്ന് വാദങ്ങളാണ് മുന്നോട്ടു വച്ചത്. നിരായുധനായി നിന്ന ചന്ദ്രബോസിനെ ആക്രമിച്ച രീതി നിഷാമിന്റെ ക്രൂരതയും സാധാരണക്കാരനോടുള്ള ധാര്‍ഷ്ട്യവുമാണെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. പതിനാല് കേസിലും കാപ്പാ നിയമപ്രകാരവും പ്രതിയായ നിഷാം സമൂഹത്തിന് ഭീഷണിയാണ്, നിഷാമിനാല്‍ ഒരു കുടുംബം അനാഥമായതിനാല്‍ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതികള്‍ക്ക് ലഭിച്ച അതേ ശിക്ഷക്ക് അര്‍ഹനാണെന്നുമായിരുന്നു കോടതിയുടെ വാദമുഖങ്ങള്‍.
അപൂര്‍ങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനാവില്ലെന്നണ് പ്രതിഭാഗം വാദിച്ചത്. കാരണം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ച കൊലപാതകമാണ്. സമാനസാഹചര്യങ്ങളുലുള്ള കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിച്ച സുപ്രീംകോടതി വിധികളും പ്രതിഭാഗം സാക്ഷ്യപ്പെടുത്തി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഇന്നലെ ഒറ്റവരിയിലാണ് കോടതി നിസാം കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞു. പ്രതി ശിക്ഷിക്കപ്പെടേണ്ടയാള്‍ തന്നെയാണെന്നും കോടതി വിലയിരുത്തി. ശിക്ഷ ഉറപ്പായതോടെ നിസ്സാം കോടതിയുടെ കനിവിനായി അപേക്ഷിച്ചു. സംഭവം നടന്ന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വിധി പുറത്തുവന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് 79 ദിവസത്തെ വിചാരണ പൂര്‍ത്തിയാക്കിയത്. ജനവരി 31നുള്ളില്‍ വിധിപറയണമെന്ന് സുപ്രീകോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു. അഡ്വ. സി.പി. ഉദയഭാനുവാണ് കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. രാമന്‍പിള്ളയാണ് പ്രതിഭാഗം വക്കീല്‍.
2015 ജനുവരി 29നാണ് ശോഭാ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസ്സാം ആക്രമമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമ്മര്‍ ജീപ്പ് ഇടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാരകമായി പരുക്കേല്‍പ്പിച്ചു.
വിധി പറയുന്നതിന് കേള്‍ക്കാനായി ചന്ദ്രബോസിന്റെ കുടുംബവും കോടതിയില്‍ എത്തിയിരുന്നു. നിസാമിന്റെ ബന്ധുക്കളും കോടതിയില്‍ ഉണ്ടായിരുന്നു. നിസാമിനെതിരെ തെളിവുകള്‍ നിരത്തി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. ഈ കേസില്‍ സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. പലവിധ അപ്പീലുകള്‍ തള്ളി കാശിന്റെ അഹങ്കാരമാണ് ചന്ദ്രബോസിന്റെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ചന്ദ്രബോസിനെ നിസാം ആഡംബര ജീപ്പുകൊണ്ട് ഇടിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 18 ദിവസത്തിനു ശേഷം ചികില്‍സയിലിരിക്കെ ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ കഴിഞ്ഞ 12ന് വാദവും പൂര്‍ത്തിയായി. ജനുവരി 31ന് അകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതിനു ശേഷവും വിചാരണ നീട്ടാനും കേരളത്തിനു പുറത്തേക്കു മാറ്റാനും ശ്രമം നടന്നിരുന്നു. ഇതൊന്നും ഫലിച്ചില്ല.
താന്‍ വിഷാദരോഗിയാണെന്നും ചന്ദ്രബോസ് ആണ് തന്നെ ആക്രമിച്ചതെന്നും ജീപ്പിനു മുന്നിലേക്ക് ചാടുകയായിരുന്നെന്നുമായിരുന്നു നിസാമിന്റെ വാദം. എന്നാല്‍ ചന്ദ്രബോസിനെ നിഷാം ജീപ്പിടിപ്പിച്ചെന്ന ദൃക്‌സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ആവശ്യപ്പെട്ടത്. പരുക്കേറ്റ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കെ. രാമന്‍പിള്ളയുടെ അന്തിമവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























