കോടികള്‍ക്ക് പിന്നാലെ പോയില്ല...നിസാമിനു ശിക്ഷയെത്തുമ്പോള്‍ ലക്ഷ്യം കാണുന്നത് അഡ്വ. സി പി ഉദയഭാനുവിന്റെ കേസ് നടത്തിപ്പിലെ കണിശത

കോടികള്‍ക്ക് സത്യത്തിന്റെ മുന്നില്‍ വിലയില്ലെന്നും കോടികള്‍ക്കൊണ്ട് എല്ലാവരെയും വിലക്കെടുക്കാനാവില്ലെന്നും നിസാമിന് ബോധ്യപ്പെടുത്തിയ മനുഷ്യന്‍ അതാണ് സിപി ഉദയഭാനു. കോടതിക്ക് മുന്നില്‍ നിസാം പറഞ്ഞത് 5000 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. അതുകൊണ്ട് തനിക്കെതിരായ ശിക്ഷ ഇളവ് ചെയ്യണമെന്നും. അസാധാരണമായ വാദമായിരുന്നു അത്. കോടതിയില്‍ നിയമാനുസൃതം 5000 കോടിയുടെ സ്വത്തുണ്ടെന്ന് സമ്മതിക്കുന്ന ഒരാളുടെ ആസ്തി അതിലും പതിന്മടങ്ങാകും. ഈ പണക്കൊഴുപ്പിന് മുന്നില്‍ നട്ടെല്ല് വളയാത്ത സിപി ഉദയഭാനുവാണ് നിസാമിന് ശിക്ഷ ഉറപ്പാക്കുന്നത്. പല പ്രലോഭനങ്ങള്‍ ഉണ്ടായി. കേസ് അന്വേഷണത്തില്‍ മുതലാളിക്ക് അനുകൂലമായുള്ള ഇടപടലും. ഇതെല്ലാം കരുതലോടെ കണ്ട് ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചാണ് ഉദയഭാനുവെന്ന അഭിഭാഷകന്‍ താരമാകുന്നത്.
നിസാമിന്റെ കൊലക്കുറ്റത്തെ വെറുമൊരു വാഹനാപടകമാക്കി മാറ്റാനുള്ള സാധ്യതയെല്ലാം ഉണ്ടായിരുന്നു. നിസാമിനെ വിഷാദ രോഗിയായി ചിത്രീകരിക്കാനും നീക്കമുണ്ടായി. ഇതിനെല്ലാം പൊലീസ് തലപ്പത്തുള്ളവരുടെ ഒത്തശയുമുണ്ടായിരുന്നു. ചികില്‍സാ പിഴവായി മരണത്തെ ചിത്രീകരിക്കാനും ശ്രമിച്ചു. അതെല്ലാം പ്രോസിക്യൂട്ടറുടെ ശക്തമായ നീക്കമാണ് പൊളിച്ചത്. വധശിക്ഷയ്ക്കായി ശക്തമായി വാദിച്ചെങ്കിലും അന്വേഷണത്തിന്റെ തുടക്കത്തില്‍ വന്ന പിഴവുകള്‍ വിനായാകുകയായിരുന്നു. അപ്പോഴും വെറുമൊരു വാഹനാപകടമാക്കി മാറ്റാതിരിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഉദയഭാനുവിനായി.
വിചാരണ തുടങ്ങി ആദ്യദിനം തന്നെ ദൃക്‌സാക്ഷി കൂറുമാറിയ കേസായിരുന്നു ചന്ദ്രബോസ് കൊലക്കേസ്. അതുകൊണ്ട് തന്നെ എല്ലാം തകര്‍ന്നടിയുമെന്ന് കരുതിയവരുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ നിസമാന്റെ പണക്കരുത്ത് സജീവമായുണ്ടായിരുന്നു. ആദ്യ ദിനം പ്രോസിക്യൂഷന് എതിരായി മൊഴി കൊടുത്ത അനൂപ് അടുത്ത ദിവസം സത്യം പറഞ്ഞു. മുഖ്യസാക്ഷി കൂറുമാറിയെന്ന് ആദ്യ ദിനം പ്രഖ്യാപിച്ച അതേ കോടതിയില്‍ അനൂപ് കണ്ടെതെല്ലാം തുറന്നു പറഞ്ഞു. ആദ്യം ദിനം മൊഴിമാറ്റിയ സാക്ഷിയുടെ വിസ്താരം രണ്ടാം ദിനത്തിലേക്ക് നീട്ടിയെടുത്ത പ്രോസിക്യൂട്ടറുടെ തന്ത്രമാണ് ഫലം കണ്ടത്. ചന്ദ്രബോസിനെ ക്രൂരമായി കൊന്ന നിസാമിനെ രക്ഷിക്കാന്‍ മൊഴി കൊടുത്ത അനൂപിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ന്നു. അനൂപിന്റെ ഭാര്യയും മക്കളും പോലും തള്ളിപ്പറഞ്ഞു. ഇതോടെ അടുത്ത ദിവസം സത്യം പറയുകയായിരുന്നു.
കുറൂമാറിയ സാക്ഷിയ്‌ക്കെതിരെ അതി ശക്തമായ വാദവും ഉദയഭാനു നടത്തി. അനൂപിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത് ഏതാണ്ട് കോടതിയും അംഗീകരിച്ചു. എന്നാല്‍ മകളേയും കൊണ്ട് ആശുപത്രിയില്‍ പോകണമെന്ന ആവശ്യം അനൂപ് ഉന്നയിച്ചപ്പോള്‍ ഉദയഭാനും വഴങ്ങി. പിന്നീടൊരിക്കലും സാക്ഷികള്‍ കള്ളം പറഞ്ഞില്ല. നിസാം ഹാജരാക്കിയ സാക്ഷികള്‍ പോലും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി കൊടുത്തത്. നിസാമന്റെ ഭാരയുടെ മൊഴിമാറ്റം കേസിനെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ തീരെ അവശേഷിക്കാത്ത കേസായിരുന്നു ഇത്. ഹമ്മര്‍ മാത്രമായിരുന്നു തൊണ്ടി മുതല്‍. ചന്ദ്രബോസിന്റെ വസ്ത്രം പോലും നശിപ്പിക്കപ്പെട്ടു. ഇതൊന്നും വിവാദമാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മെനക്കെട്ടില്ല. സാക്ഷി മൊഴികളുടെ കരുത്തില്‍ നിസാമിന്റെ കൊലക്കുറ്റം സ്ഥാപിക്കാന്‍ പ്രോസിക്യൂട്ടര്‍ക്കായി.
സാധാരണ പ്രധാന കേസുകളിലെല്ലാം പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് താരമാവുക. എന്നാല്‍ നിസാമിന് ശിക്ഷ എത്തുമ്പോള്‍ പ്രോസിക്യൂട്ടറും. കള്ളക്കളികള്‍ കാരണം സിബിഐ അന്വേഷണത്തിന് പോലും മുറവിളി ഉയര്‍ന്ന കേസാണ് ഇത്. നേര് പുറത്തെത്തുന്നതിനോട് കേരളാ പൊലീസിന് ഒട്ടും താല്‍പ്പര്യമില്ലാതിരുന്ന കൊലപാതകം. മുതലാളിയായ നിസാമിന് മുന്നില്‍ താണ് വണങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വവും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയായിരുന്നു ഉദയഭാനുവിന്റെ ഇടപെല്‍. സിബിഐ സ്‌റ്റൈലില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകളെ ഉദയഭാനും സ്വന്തം നിലയില്‍ മറികടന്നു. ഇത് തന്നെയാണ് ചന്ദ്രബോസ് വധക്കേസിലെ വിധിന്യായത്തിലും തെളിയുന്നത്.
നിസാമിന്റെ കേസില്‍ അന്വേഷണം തുടങ്ങിയതു മുതല്‍ കള്ളക്കളികള്‍ വ്യക്തമായിരുന്നു. തൃശൂര്‍ എസ്പി ജേക്കബ് ജോബിന്റെ ഇടപെടലും ചര്‍ച്ചയായി. തുടക്കത്തില്‍ തന്നെ പ്രോസിക്യൂട്ടറെ സ്വാധീനിച്ച് ജാമ്യം ഉറപ്പാക്കാന്‍ നിസാമും കള്ളക്കളി തുടങ്ങി. വെറുമൊരു അപകടമരണമായി കണ്ട് എല്ലാം ഒതുക്കാനുള്ള പഴുതുകള്‍ ഏറെയുണ്ടായിരുന്നു. ചന്ദ്രബോസിന്റെ ഭാര്യ ജമന്ത്രിയെ കാശുകൊടുത്ത് സ്വാധീനിക്കാനുള്ള നീക്കം പൊളിഞ്ഞപ്പോഴായിരുന്നു ഇത്. പ്രോസിക്യൂട്ടര്‍ പിടിവിട്ടാല്‍ നിസാം പുല്ലുപോലെ ഊരുമെന്ന് ഏവരും ഉറപ്പിച്ച നിമിഷം. അവിടെയാണ് സിപി ഉദയഭാനുവിന്റെ പേര് ഉയര്‍ന്നു വന്നത്. കോണ്‍്ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇതിനെ അട്ടിമറിക്കാന്‍ നീക്കം സജീവമായി. ഒരു ഇടതുപക്ഷക്കാരന്‍ എങ്ങനെ വലത് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക പ്രോസിക്യൂട്ടറാകുമെന്നായിരുന്നു ചോദ്യം.
എന്നാല്‍ ഉദയഭാനുവെന്ന അഭിഭാഷകനെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. കേസ് ഏറ്റെടുത്താല്‍ ആ പക്ഷത്ത് നിന്ന് നിയമപോരാട്ടം നടത്തും. വാദിയുടെ പക്ഷത്തിന് നിന്ന് പ്രതിയേയും പ്രതിയ്‌ക്കൊപ്പം നിന്ന് വാദിയേയും സഹായിക്കാത്ത അഭിഭാഷകനായി മാദ്ധ്യമങ്ങളും രംഗത്തു വന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റിക്കാരനെ ഹമ്മര്‍ ഇടിച്ചു കൊന്ന നിസാമിന്റെ ക്രൂരതകളെ തുറന്നുകാണിച്ച അതേ ജാഗ്രത പ്രോസിക്യൂട്ടര്‍ക്കായും പുലര്‍ത്തി. ചന്ദ്രബോസിന്റെ കുടുംബവും ഉദയഭാനുവെന്ന പേരില്‍ വിശ്വാസം അര്‍പ്പിച്ചു. സിപിഐ എംഎല്‍എ വി എസ് സുനില്‍കുമാറായിരുന്നു ഉദയഭാനുവെന്ന പ്രോസിക്യൂട്ടറെ ഉയര്‍ത്തിക്കാട്ടിയത്. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചന്ദ്രബോസ് വധക്കേസില്‍ അഡ്വ സി പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തര വകുപ്പ് നിയമിച്ചു.
ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ഉദയഭാനുവിനെ നിയമിച്ച് ഉത്തരവിറക്കിയത്. ജയിലില്‍ കിടക്കുന്ന ഒരാള്‍ക്കെതിരെ കാപ്പ ചുമത്തിയാല്‍ നിലനില്‍ക്കില്ലെന്ന അഡ്വ. ഉദയഭാനുവിന്റെ അഭിപ്രായമാണ് മാണി വിഭാഗം വിവാദമാക്കിയത്. ഒരാള്‍ സമൂഹത്തിനു ഭീഷണിയാകുമ്പോഴാണ് കാപ്പ ചുമത്തേണ്ടത്. ജയിലില്‍ കഴിയുന്ന ഒരാള്‍ എങ്ങനെയാണ് സമൂഹത്തിന് ഭീഷണിയാകുന്നതെന്ന് ചോദിച്ച് കാപ്പ ബോര്‍ഡും ഹൈക്കോടതിയും കാപ്പ ചുമത്തിയ നടപടികള്‍ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കാപ്പ നിലനില്‍ക്കില്ലെന്ന ആശങ്ക ഉദയഭാനു പ്രകടിപ്പിച്ചത്. ഇത് സര്‍ക്കാരിനെതിരായ പരാമര്‍ശമാണെന്ന് വ്യാഖ്യാനിച്ചാണ് ഉദയഭാനുവിനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.
അപ്പോഴും ഉദയഭാനു മതിയെന്ന് ചന്ദ്രബോസിന്റെ കുടുംബം നിര്‍ബന്ധം പിടിച്ചു. ഇതോടെ തൃശൂരില്‍ ഉദയഭാനുവെത്തി. നിസാം കേസിലെ അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിലെ പിഴവുകളെല്ലാം പരിഹരിച്ച് കുറ്റപത്രം നല്‍കി. പ്രശസ്ത ക്രിമിനല്‍ അഭിഭാകന്‍ രാമന്‍പള്ളി നേരിട്ട് നിസാമിനായി വാദിക്കാന്‍ എത്തിയപ്പോഴും ഉദയഭാനുവിന് പിഴച്ചില്ല. നീതിക്കായി ശരിയുടെ പക്ഷത്ത് ഉദയഭാനും സമ്മര്‍ദ്ദങ്ങള്‍ക്ക് അതീതമായി നന്നിപ്പോള്‍ നിസാം കുടുങ്ങി. ഇയാള്‍ കൊലയാളിയാണെന്ന് കോടതി വിധിക്കുകയും ചെയ്തു.
ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ ഉദയഭാനു സി ബി ഐയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടര്‍, വിതുര കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അഭയ കേസിലും കണിച്ചുകുളങ്ങര കേസിലും മുത്തൂറ്റ് പോള്‍ വധക്കേസിലും പ്രതിഭാഗം അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























