ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്‌പിക്ക് സസ്‌പെൻഷൻ...ഈ മാസം 31ന് വിരമിക്കാൻ ഇരിക്കെയാണ് സാബുവിനെതിരെ നടപടി... സേനയുടെ സൽപ്പേരിന് കളങ്കം വരുത്തി, അച്ചടക്കലംഘനം നടത്തി...
![](https://www.malayalivartha.com/assets/coverphotos/w657/311727_1716877935.jpg)
ഒരു കൗതുകം കൊണ്ട് പോയാതാ സാറേ.. എന്നു പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും നടപ്പിലായില്ല. ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്‌പിക്ക് സസ്‌പെൻഷൻ. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിരുന്നിൽ പങ്കെടുത്ത മറ്റ് മൂന്ന് പൊലീസുകാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.ഈ മാസം 31ന് വിരമിക്കാൻ ഇരിക്കെയാണ് സാബുവിനെതിരെ നടപടി. സേനയുടെ സൽപ്പേരിന് കളങ്കം വരുത്തി, അച്ചടക്കലംഘനം നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്. പൊലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സാബുവിന്റേതെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ ഗുണ്ടകൾക്കൊപ്പമാണെന്ന ധാരണ പടർത്താൻ സംഭവം ഇടയാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.പുളിയനത്തെ ഫൈസലിന്റെ വീട്ടിൽ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡിവൈഎസ്പിയും പൊലീസുകാരും കുടുങ്ങിയത്. ഗൂഡല്ലൂർ യാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് ഉദ്യോഗസ്ഥർ ഫൈസലിന്റെ വീട്ടിലെത്തിയത്. അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അങ്കമാലിയിൽ എത്തിയ സംഘം ഫൈസൽ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പോയത്. അടുത്തിടെ ഒരു സിനിമ റിലീസ്ചെയ്ത ദിവസം ആലുവയിൽ ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ തമ്മനം ഫൈസൽ പങ്കെടുത്തിരുന്നു.
ഫൈസലിനെ നേരിട്ടുകാണാനുള്ള കൗതുകം കൊണ്ടാണ് വീട് സന്ദർശിച്ചതെന്നാണ് സസ്‌പെൻഷനിലായ പൊലീസുകാർ മൊഴി നൽകിയത്.പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തമ്മനം ഫൈസലിനെയും കൂട്ടാളിയെയും നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായിരുന്നു ഈ നടപടി. തുടർന്ന് ഇരുവരേയും വിട്ടയച്ചു. തന്റെ വീട്ടിൽ ആരും വന്നിട്ടില്ലെന്നാണ് ഫൈസലിന്റെ പ്രതികരണം. കൂട്ടുകാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഫൈസൽ പറയുന്നു.മുമ്പും ആരോപണം നേരിട്ടയാളാണ് ഡിവൈ.എസ്‌പി.യെന്നാണ് വിവരം. കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുകേസിൽ ആലപ്പുഴയിലെ സിപിഎം.
നേതാവിനെ വെള്ളപൂശുന്ന റിപ്പോർട്ട് തയ്യാറാക്കിയത് ചർച്ചയായിരുന്നു. ഡിവൈ.എസ്‌പി. എം.ജി. സാബുവിനൊപ്പം ആലപ്പുഴ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് ഡ്രൈവർമാരായ അനീഷ്, ജോളിമോൻ, വിജിലൻസ് സിവിൽ പൊലീസ് ഓഫീസർ ദീപക് എന്നിവരുമാണ് ഗുണ്ടയുടെ വീട്ടിലെത്തിയത്.സംഭവം വിവാദമായതോടെ, ഗുണ്ടാനേതാവിന്റെ വീട്ടിൽ ഡിവൈ.എസ്‌പി.യും മൂന്നു പൊലീസുകാരുമെത്തിയെന്ന കാര്യം ഉറപ്പിച്ച് മധ്യമേഖലാ ഡി.ഐ.ജി.ക്ക് എറണാകുളം റൂറൽ എസ്‌പി. ഡോ. വൈഭവ് സക്‌സേന റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് സസ്‌പെൻഷനും എത്തിയത്. ഗുണ്ടകളെ പിടികൂടാൻ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായി വൈകീട്ട് ആറിനാണ് അങ്കമാലി പ്രിൻസിപ്പൽ എസ്‌ഐ. റോയിയും സംഘവും ഫൈസലിന്റെ വീട്ടിലെത്തിയത്. ഡിവൈഎസ്‌പിയിടെ യാത്രയയപ്പിനുള്ള ഒരുക്കങ്ങൾക്കായി ആലപ്പുഴയിലെ സ്റ്റേഷൻ പരിസരത്തിട്ട പന്തൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പൊളിച്ചുനീക്കി.
https://www.facebook.com/Malayalivartha