പാമൊലിന്‍ ഇറക്കുമതിക്കേസ് വീണ്ടും ഉമ്മന്‍ചാണ്ടിക്കു നേരെ, എല്ലാം ധനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കോടതി, കളങ്കിതരെ മത്സരിപ്പിക്കില്ലെന്ന് സുധീരന്‍

രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പാമോലിന്‍ കേസ് കോടതി പരിഗണിച്ചപ്പോള്‍ അത് കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. അന്നത്തെ ധനമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. കോടതി നിരീക്ഷണം വന്നതോടെ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത് ദോഷം ചെയ്യുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ കളങ്കിതര്‍ സ്ഥാനാര്‍ഥികളാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അഭിപ്രായം. മാത്രമല്ല ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തി സുധീരന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെടുന്നു. ഉമ്മന്‍ ചാണ്ടി മാറിനിന്നാല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
പാമൊലിന്‍ ഇറക്കുമതിക്കേസില്‍ രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ വിജിലന്‍സ് കോടതിയില്‍നിന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശം വന്നത്. അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കു പാമൊലിന്‍ ഇടപാടില്‍ വ്യക്തമായ അറിവുണ്ടായിരുന്നെന്നു ജഡ്ജി എസ്.എസ്. വാസന്‍ കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഇറക്കുമതി സംബന്ധിച്ച ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടതു വസ്തുതയാണ്. ഇടപാട് രാഷ്ട്രീയതീരുമാനമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കുറ്റംചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു കേസ് കോടതി പരിഗണിച്ചത്.
കേസില്‍ മൂന്നും നാലും പ്രതികളായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍ എന്നിവരുടെ വിടുതല്‍ഹര്‍ജികളാണു കോടതി അംഗീകരിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റവിമുക്തരാക്കി.
കേസിലെ രണ്ടാംപ്രതിയും മുന്‍മന്ത്രിയുമായ ടി.എച്ച്. മുസ്തഫ, അഞ്ചാംപ്രതിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ഹര്‍ജി 2014 ഫെബ്രുവരിയില്‍ കോടതി തള്ളിയിരുന്നു. അവര്‍ പ്രതികളായി തുടരും. 199192 കാലഘട്ടത്തിലായിരുന്നു വിവാദമായ പാമൊലിന്‍ ഇറക്കുമതി. പാമൊലിനു രാജ്യാന്തരവിപണിയില്‍ 392.25 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നല്‍കി 15,000 ടണ്‍ ഇറക്കുമതി ചെയ്‌തെന്നാണു കേസ്. അധികവില നല്‍കിയുള്ള ഇറക്കുമതി ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ടായി. ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്.
പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കുറിപ്പു നല്‍കിയിരുന്നു.
അങ്ങനെയാണു ഫയല്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചെന്നു തെളിവുകള്‍ പരിശോധിച്ചു കോടതി നിഗമനത്തിലെത്തി. ധനമന്ത്രിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അറിവുണ്ടായിരുന്നു. അതില്‍ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിസഭയുടെയും ധനമന്ത്രിയുടെയും അറിവോടെയാണു കരാറുമായി മുന്നോട്ടുപോയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഉദ്യോഗസ്ഥരെന്ന നിലയില്‍ മന്ത്രിസഭാതീരുമാനം അനുസരിക്കുക മാത്രമാണു ചെയ്തതെന്നും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്നുമുള്ള വാദമാണു കോടതി അംഗീകരിച്ചത്.
യു.ഡി.എഫ്. സര്‍ക്കാര്‍ 2005ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. കേസ് പുനരുജ്ജീവിച്ചെങ്കിലും യു.ഡി.എഫ്. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ പിന്‍വലിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ കോടതി അതനുവദിച്ചില്ല.
പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് കോടതി പരാമര്‍ശമുണ്ടായതോടെ രാഷ്ട്രീയവിവാദവും മുറുകി.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ. തോമസ് എന്നിവരും പാമൊലിന്‍ ഇറക്കുമതിക്ക് അനുമതി ലഭിച്ച പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയും ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ പ്രതിനിധിയും ഉള്‍പ്പെടെ അഞ്ചുപ്രതികളാകും ഇനിയുണ്ടാകുക. 2011ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ഹര്‍ജിയിലാണ് അഞ്ചുവര്‍ഷമെത്തുമ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha