Widgets Magazine
09
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...


ദിവസങ്ങളായി നിർത്തിയിരുന്ന കാറിനുള്ളിൽ അഴുകിയ നിലയിൽ ഡോക്ടറുടെ മൃതദേഹം; ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ച് മരണം...

തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്

09 JUNE 2025 09:09 AM IST
മലയാളി വാര്‍ത്ത

ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മൂന്നാം മോദി സര്‍ക്കാരിന് ഇന്ന് ഒന്നാം വാര്‍ഷികം. ഭീകരരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ അതിര്‍ത്തികടന്നു നടത്തിയ സൈനിക നടപടി ലക്ഷ്യംകണ്ടതും പ്രതിപക്ഷത്തെ നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ രാജ്യങ്ങളിലേക്കു പ്രതിനിധിസംഘത്തെ അയച്ച് നേടിയ നയതന്ത്ര വിജയവും അടിസ്ഥാനവികസന രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വാര്‍ഷികാഘോഷം.

പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണവുമായാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 543 അംഗ ലോക്‌സഭയില്‍ നാനൂറിനു മുകളില്‍ സീറ്റ് നേടുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബിജെപിയുടെ സീറ്റ് കേവല ഭൂരിപക്ഷത്തിനും താഴെ 240ല്‍ ഒതുങ്ങി.

ജെഡിയുവിനെയും ടിഡിപിയെയും പിണക്കാന്‍ പറ്റാതായതോടെ തുടക്കത്തില്‍ അവരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടിവന്നു. മൂന്നാം വരവിലെ ആദ്യ ബജറ്റില്‍ ഇതു പ്രതിഫലിച്ചതും ചര്‍ച്ചയായി. എന്നാല്‍, പിന്നീട് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ നേട്ടവും പ്രതിപക്ഷ നിരയിലെ അനൈക്യവും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കരുത്തനാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. കാല്‍നൂറ്റാണ്ടിനു ശേഷം ഡല്‍ഹിയിലും ബിജെപി വിജയക്കൊടി നാട്ടി.

മണിപ്പുര്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം ഉയരുമ്പോഴും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം എല്ലാവിഭാഗം ജനങ്ങളിലും സ്വീകാര്യതയുണ്ടാക്കാന്‍ സഹായിച്ചുവെന്നാണ് ബിജെപി വിലയിരുത്തല്‍. ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനം, വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാന്‍ ടിഡിപി, ജെഡിയു കക്ഷികള്‍ക്കു പുറമേ ചിരാഗ് പാസ്വാന്റെ എല്‍ജെപി(ആര്‍വി)യില്‍നിന്നു ലഭിച്ച പിന്തുണ എന്നിവയെല്ലാമാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനുള്ള ആദ്യ ചുവടുകള്‍ വയ്ക്കാന്‍ ബിജെപിക്ക് ധൈര്യമേകുന്നത്.

സഖ്യകക്ഷികളുടെ പിന്തുണയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാംസര്‍ക്കാര്‍ ജൂണ്‍ ഒന്‍പതിന് ഒന്നാംവാര്‍ഷികം ആഘോഷിക്കുന്നു. കേവലഭൂരിപക്ഷം നേടാത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുവര്‍ഷത്തിനുള്ളില്‍ താഴെവീഴുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും അടക്കം പ്രസ്താവനകളെ കാറ്റില്‍പ്പറത്തിയാണ് മോദി 12-ാം വര്‍ഷത്തിലേക്കു കടക്കുന്നത്.

വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്.

പ്രതിസന്ധിയുടെ കയങ്ങള്‍ നീന്തിക്കയറുമ്പോളാണ് ഒരു രാഷ്ട്രീയ നേതാവിന്റെ കരിയര്‍ ഗ്രാഫ് ഉയരുന്നതും ആ വ്യക്തി ജനങ്ങളുടെ ഇഷ്ടതാരമാകുന്നതും. 2014 മുതലുള്ള തുടര്‍ച്ചയായ ഭരണത്തിന്റെ പതിനൊന്നാം വര്‍ഷത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിവരയിടുന്ന രാഷ്ട്രീയ പാഠവും അതാണ്. പ്രതിസന്ധികള്‍ എങ്ങനെ നേട്ടമാക്കാമെന്ന് പഹല്‍ഗാം ഭീകരാക്രമണം വരെ നീണ്ട സംഭവങ്ങളോടുള്ള പ്രതികരണത്തിലൂടെ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെ പഠിപ്പിക്കുന്നു.

2024 ജൂണ്‍ 9-ന് പ്രധാനമന്ത്രിയായി മൂന്നാമൂഴത്തിലും അധികാരമേറ്റതിനെക്കാള്‍ ആത്മവിശ്വാസത്തോടെയാണ് നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാരും ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. ഒറ്റയ്ക്ക് 400 സീറ്റ് ലക്ഷ്യവും കേവല ഭൂരിപക്ഷവും നേടാനാകാതെ ജെ.ഡി.യുവിന്റെയും ടി.ഡി.പിയുടെയും സഹായത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കേണ്ടിവന്ന നിരാശ അന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി.ജെ.പിക്കും നരേന്ദ്രമോദിക്കും സര്‍ക്കാരില്‍ പൂര്‍ണ നിയന്ത്രണമുണ്ടാകുമോ എന്ന് സംശയിച്ചവരുണ്ട്. എല്ലാക്കാര്യത്തിലും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെയും നിലപാടുകള്‍ തേടേണ്ടിവരുമെന്നും രാഷ്ട്രീയ വിശകലനങ്ങളുണ്ടായി.

പക്ഷേ ഒരു വര്‍ഷം പിന്നിടുമ്പോള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പോക്കറ്റിലാക്കിയ നേട്ടങ്ങളുടെ പട്ടികയെടുത്താല്‍ മുകളില്‍ പറഞ്ഞ ഘടകങ്ങളൊന്നും തടസമായില്ലെന്ന് കാണാം. പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപടി, വഖഫ് ബോര്‍ഡ് ദേദഗതി, ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബില്‍ തുടങ്ങി നയപരമായ തീരുമാനങ്ങളിലൊന്നും തര്‍ക്കത്തിന്റെ മിന്നലാട്ടങ്ങളൊന്നും കണ്ടില്ല. മോദിയും വലം കൈയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചേര്‍ന്ന നേതൃത്വം ബി.ജെ.പിയെയും എന്‍.ഡി.എ മുന്നണിയെയും ഒരു ടീമായി ഒന്നിച്ചു കൊണ്ടുപോകുന്നു.

2019 ഫെബ്രുവരി 14-ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനില്‍ കടന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മൂന്നു ക്യാമ്പുകള്‍ തകര്‍ത്ത നടപടി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും അന്നത്തെ പൊതു തിരഞ്ഞെടുപ്പില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. എന്നാല്‍ ഏപ്രില്‍ 22-നു നടന്ന പഹല്‍ഗാം ആക്രമണം വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ച് നീങ്ങിയ മൂന്നാം മോദി സര്‍ക്കാരിന് ശരിക്കും പ്രതിസന്ധിയായിരുന്നു.

പാകിസ്ഥാനെതിരെ നടത്തുന്ന നടപടികള്‍ക്ക് ഇന്ത്യയ്ക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യത അറിയാവുന്ന നരേന്ദ്രമോദി 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ തിരിച്ചടി നല്‍കി. അതിര്‍ത്തി കടന്ന് ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചും, അതിനു ശേഷം പാകിസ്ഥാനില്‍ നിന്നുണ്ടായ പ്രകോപനങ്ങള്‍ക്ക് കിറുകൃത്യമായ മറുപടി നല്‍കിയും പ്രതിസന്ധി ഘട്ടം നന്നായി മാനേജ് ചെയ്യാന്‍ പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കുമായി. യു.എസ് ഇടപെടലുണ്ടായെന്ന തര്‍ക്കമൊഴിച്ചാല്‍ വെടിനിറുത്തലിലൂടെ പാകിസ്ഥാനെ അടിയറവ് പറയിക്കാനും സാധിച്ചു.

ഇക്കൊല്ലം ഒടുവില്‍ നടക്കേണ്ട നിര്‍ണായക ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഹല്‍ഗാം ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ബി.ജെ.പി രാഷ്ട്രീയമായി എങ്ങനെ നേട്ടമാക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. അതുറപ്പുള്ളതിനാലാണ് യു.എസ് ഇടപെടലും പ്രത്യേക പാര്‍ലമെന്റ് സമ്മേളന ആവശ്യവും അടക്കമുയര്‍ത്തി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ബഹളമുണ്ടാക്കുന്നത്.

മഹാരാഷ്ട്രയും ഹരിയാനയും പൊതുതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതിരുന്ന നിരാശ മറികടക്കാന്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും 2024 ഒടുവില്‍ നടന്ന മഹാരാഷ്ട, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ തുണയായി. കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ് താക്കറെ), എന്‍.സി.പി (ശരദ് പവാര്‍) പാര്‍ട്ടികളുടെ മഹാവികാസ് അഘാഡിയെ അമ്പരപ്പിച്ചാണ് മഹാരാഷ്ട്രയില്‍ തുടര്‍ ഭരണം നേടിയത്. ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയെ അനുനയിപ്പിച്ച് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ വീണ്ടും മുഖ്യമന്ത്രിക്കസേരയിലിരുത്തി.

ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ തകര്‍ത്ത് ഹരിയാനയില്‍ നായബ് സിംഗ് സൈനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരം നിലനിറുത്തി.ഡല്‍ഹിയില്‍ചരിത്രനേട്ടംഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബി.ജെ.പിക്ക് ഏറ്റവും അനുകൂല ഘടകം ഡല്‍ഹി നിയമസഭയില്‍ സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്നു എന്നതാണ്. 2014, 2019 സര്‍ക്കാരുകള്‍ക്കില്ലാതെ നേട്ടം. 'കേന്ദ്രത്തില്‍ മോദി, ഡല്‍ഹിയില്‍ കേജ്രിവാള്‍' എന്ന പതിവ് അവസാനിപ്പിക്കാന്‍ 11 വര്‍ഷമായി മോദി- ഷാ കൂട്ടുകെട്ട് മെനഞ്ഞ തന്ത്രങ്ങള്‍ ഫലം കണ്ടു. 27 വര്‍ഷത്തിനുശേഷം മുഖ്യ എതിരാളിയെ തൂത്തെറിഞ്ഞ് ഡല്‍ഹിയില്‍ താമര വിരിയിച്ചെടുത്തു. ആം ആദ്മിക്കെതിരെ അഴിമതി ആരോപണങ്ങള്‍ കൃത്യമായി ഉപയോഗിച്ച് ജനവിധി അനുകൂലമാക്കാന്‍ മോദി- ഷാ തന്ത്രത്തിനായി.

പാര്‍ലമെന്റുംകൈപ്പിടിയില്‍18-ാം ലോക്സഭയില്‍ പാര്‍ട്ടികളുടെ അംഗബലത്തില്‍ വന്ന മാറ്റം ബി.ജെ.പിക്കോ കേന്ദ്രസര്‍ക്കാരിനോ വെല്ലുവിളിയാകുന്നില്ലെന്നതാണ് വസ്തുത. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നിട്ടും വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പാസാക്കാന്‍ കഴിഞ്ഞത് അതിനുള്ള വലിയ തെളിവ്. നോമിനേറ്റഡ് അംഗങ്ങളുടെ അടക്കം പിന്തുണയുള്ളതിനാല്‍ രാജ്യസഭയിലും എന്‍.ഡി.എയ്ക്കാണ് മുന്‍തൂക്കം.കൂടുതല്‍ സീറ്റ് നേടിയെങ്കിലും രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതൊഴിച്ചാല്‍ കോണ്‍ഗ്രസിനെ വരിഞ്ഞുകെട്ടാന്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും കഴിയുന്നു. ശശി തരൂരിനെ 'ഓപ്പറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് അടക്കം കോണ്‍ഗ്രസില്‍ പാളയത്തില്‍ പടയുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ വിജയിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച 'ഇന്ത്യ' മുന്നണി ചരടു പൊട്ടിയ പട്ടം പോലെ. ആംആദ്മി മുന്നണി വിട്ടു.മൂന്നാം വട്ടം പ്രധാനമന്ത്രി പദത്തിലെത്തിയയതോടെ നരേന്ദ്രമോദി, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കാഡിനൊപ്പമെത്തി. ഇന്ന് മൂന്നാമൂഴത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ 11 വര്‍ഷവും 14 ദിവസവും പൂര്‍ത്തിയാക്കും. 46 ദിവസം കഴിഞ്ഞാല്‍ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായി ഇരുന്നതിന്റെ റെക്കാഡില്‍ ഇന്ദിരാഗാന്ധിക്കൊപ്പമെത്തും (11വര്‍ഷം 59 ദിവസം).

അതേസമയം മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍പ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വസ്തുതകളെല്ലാം വിശദീകരിച്ചിരുന്നുവെന്നും ഇതു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ആരോപണങ്ങളുമായി മാധ്യമങ്ങളെ മാത്രം സമീപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപനം അസാധാരണമാണ്. പരാതി നേരിട്ടുതന്നാല്‍ മറുപടി നല്‍കും. തിരഞ്ഞെടുപ്പില്‍ തോറ്റശേഷം കമ്മിഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അസംബന്ധമാണ്.

തിരഞ്ഞെടുപ്പു കമ്മിഷനെതിരെ വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ലേഖനമെഴുതിയ രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 'മാച്ച് ഫിക്‌സിങ്' നടന്നുവെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലൂടെയും ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം, വോട്ടര്‍ റജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയില്‍ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെയും മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നാണു രാഹുലിന്റെ ആരോപണം. തിരഞ്ഞെടുപ്പുസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്നും ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇത്തരം 'മാച്ച് ഫിക്സഡ്' തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വോട്ടര്‍ പട്ടിക തയാറാക്കല്‍, പോളിങ്, വോട്ടെണ്ണല്‍ എന്നിവയുള്‍പ്പെടെയുള്ള ഓരോ തിരഞ്ഞെടുപ്പു പ്രക്രിയയും സര്‍ക്കാര്‍ ജീവനക്കാരാണു നടത്തുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നിയമിക്കുന്ന അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിലാണു ഇതു നടക്കുന്നതെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടിക പുതുക്കിയ സമയത്തു കോണ്‍ഗ്രസ് നിയമിച്ച 27,099 പേര്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നു 1.03 ലക്ഷം ബൂത്ത് തല ഏജന്റുമാരെ നിയോഗിച്ചിരുന്നു. അതിനാല്‍, മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയ്ക്കെതിരെ ഉന്നയിക്കുന്ന ഈ ആരോപണങ്ങള്‍ നിലവിലുളള നിയമസംവിധാനത്തിന് എതിരാണ്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെല്ലാം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കിടെ ഗണ്യമായ വര്‍ധന വോട്ടര്‍മാരുടെ എണ്ണത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വിശദീകരിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു നിയമത്തോടുള്ള അനാദരം മാത്രമല്ല, സ്വന്തം പാര്‍ട്ടി നിയമിച്ച പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും കമ്മിഷന്‍ അധികൃതര്‍ പ്രതികരിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളി. സ്വയംവിമര്‍ശനം നടത്തുന്നതിനു പകരം ജനവിധിയെ അപമാനിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 1950 മുതല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നേരിട്ടാണു നിയമിച്ചിരുന്നത്. അതിനൊരു മാറ്റം കൊണ്ടുവന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവിനും ഇടം കൊടുത്തു ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ബിജെപി നയിക്കുന്ന നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) അഞ്ച് ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ് നടത്തിയെന്ന് രാഹുല്‍ ഗാന്ധി ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. 2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ലക്ഷ്യമിട്ട് കള്ളക്കളി നടത്തിയെന്നാണ് ആരോപണം. 288 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി, ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിത് പവാര്‍ നയിക്കുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യം 235 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മഹാവികാസ് അഘാഡി 50 സീറ്റുകള്‍ മാത്രമാണ് നേടിയത്.

അഞ്ച് ഘട്ടങ്ങളായി നടന്ന തട്ടിപ്പിന്റെ പൂര്‍ണ വിവരവും ലേഖനത്തില്‍ രാഹുല്‍ ഗാന്ധി എടുത്തുപറയുന്നുണ്ട്. ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കലാണ്. രണ്ടാം ഘട്ടത്തില്‍ വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കും. മൂന്നാം ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും. നാലാം ഘട്ടത്തില്‍ ബിജെപി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് നടത്തും. അവസാന ഘട്ടം തെളിവുകള്‍ മറയ്ക്കുന്നതിന് വേണ്ടിയാണെന്ന് രാഹുല്‍ ആരോപിക്കുന്നു.

''ചെറിയ തോതിലുള്ള വഞ്ചനയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, മറിച്ച് നമ്മുടെ ദേശീയ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടത്തുന്ന കൃത്രിമത്വത്തെക്കുറിച്ചാണ്. കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന സമിതിയില്‍ ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്രമന്ത്രിയെ നിയമിച്ചു. നിഷ്പക്ഷ മദ്ധ്യസ്ഥനെ നീക്കം ചെയ്യാന്‍ ആരാണ് മുന്‍കൈ എടുക്കുന്നതെന്ന് സ്വയം ചോദിക്കുക'' രാഹുല്‍ എഴുതി. അതേസമയം രാഹുല്‍ ഗാന്ധിയുടെ അവകാശവാദങ്ങളെ 'അപമാനകരം' എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സ്ഥാപനങ്ങളെ ഈ രീതിയില്‍ ചിത്രീകരിക്കുന്ന അപമാനകരമായ വിഡ്ഢിത്തങ്ങളിലേക്ക് രാഹുല്‍ ഗാന്ധി വീണ്ടും തിരിച്ചെത്തിയിരിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (4 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍  (23 minutes ago)

ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം..  (41 minutes ago)

ഐസിയുവിൽ നിന്നും അഫാനെ അവിടേക്ക് മാറ്റും; അഫാൻ തിരിച്ച് ജയിലെത്തിയാൽ സംഭവിക്കാനിരിക്കുന്നത് മറ്റൊന്ന്.!  (50 minutes ago)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (51 minutes ago)

ആക്സിയോം-4  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ച യുവാവ്  (1 hour ago)

കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ക  (2 hours ago)

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....  (2 hours ago)

പാക്കിസ്ഥാന്റെ അണ്ണാക്കിൽ തോട്ട പൊട്ടിച്ച് തരൂർ..! ഷക്കീല്‍ അഫ്രിദി കത്തുന്നു ഞെട്ടിച്ച് തരൂരിന്റെ മകൻ  (2 hours ago)

പ്രവാസി മലയാളിയുടെ മൃതദേഹം  (2 hours ago)

ലോകത്തില്‍ ഏറ്റവും വലിയ കാര്‍ഗോ കപ്പലായ  (3 hours ago)

എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍  (3 hours ago)

9 വയസുകാരിയെ കെട്ടി തൂക്കി..?!നേമത്ത് നടന്നത് കൊലപാതകം..?ഇളയ കുട്ടിയുടെ മുന്നിൽ തൂങ്ങി നിന്നു..!  (3 hours ago)

മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്  (3 hours ago)

Malayali Vartha Recommends