ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്

യുദ്ധം സമാധാനത്തിലേക്ക് വഴിമാറിയതോടെ ട്രംപ് വീണ്ടും കടുപ്പിക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ഡസന്‍ രാജ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കത്തുകള്‍ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം.
ഓഗസ്റ്റ് ഒന്നു മുതല്‍ ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് യുഎസ് പ്രസിഡന്റ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഓരോ രാജ്യത്തെയും നേതാക്കള്‍ക്ക് അയച്ച കത്തുകളുടെ പകര്‍പ്പുകളും ട്രംപ് പോസ്റ്റ് ചെയ്തു.
യുഎസ് പ്രസിഡന്റില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരിഫ് കത്തുകള്‍ വൈകാതെ ഇന്ത്യയ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള വിശദമായ ചര്‍ച്ചകള്‍ തുടരുകയാണ്. ജൂലൈ 9ന് അവസാനിക്കുന്ന അവസാന തീയതിക്ക് മുന്‍പ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ അന്തിമമായേക്കും. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (16 ശതമാനം വരാനിരിക്കുന്നതും 10 ശതമാനം നിലവിലുള്ളതും) പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
അതേസമയം മധ്യ ടെക്‌സസിലെ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 78 ആയി. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്ന 10 പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂരപ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നു. 850 പേരെ രക്ഷപ്പെടുത്തി.
മിന്നല്‍പ്രളയമുണ്ടായ സമയത്ത് 700 പെണ്‍കുട്ടികളാണ് ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകള്‍ക്കുള്ളില്‍ ആറടിപ്പൊക്കത്തില്‍ വെള്ളം വന്നുനിറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒട്ടേറെപ്പേര്‍ നദിക്കരയിലെ താമസയിടങ്ങളില്‍ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മഴ ഇത്രയും കനക്കുമെന്നും മിന്നല്‍പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ടെക്‌സസ് ഹില്‍ കണ്‍ട്രി മേഖലയിലുള്ള കെര്‍ കൗണ്ടിയിലെ അധികൃതര്‍ പറയുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് ഈ കൗണ്ടിയെയാണ്. നാഷനല്‍ വെതര്‍ സര്‍വീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികള്‍ പരിഷ്‌കരിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കെര്‍ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി പ്രഖ്യാപിച്ച് യുഎസ് പ്രസിസന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി.
അതേസമയം യുഎസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ചര്‍ച്ച തുടരവേ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനം തുടങ്ങി. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയും ഇറാനും വിഷയമാകും. വെടിനിര്‍ത്തല്‍ ശുപാര്‍ശയില്‍, ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ ഘട്ടംഘട്ടമായി കൈമാറാനാണ് വ്യവസ്ഥ. ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യവും ഇതേസമയം ഭാഗികമായി പിന്മാറും. വെടിനിര്‍ത്തല്‍ കാലയളവിലാണു സ്ഥിരം വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ നടത്തുക. കയ്‌റോയിലും ദോഹയിലുമായി തുടരുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണു സൂചന.
അതിനിടെ, ഇന്നലെ പുലര്‍ച്ചെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലെ 3 തുറമുഖങ്ങളില്‍ ഇസ്രയേല്‍ ബോംബിട്ടു. ഹൈദൈദ, റാസ് ഇസ, സാലിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയെങ്കിലും ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ചരക്കുകപ്പലിനു തീപിടിച്ചിരുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി.
തന്നെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബോംബെറിഞ്ഞ് വധിക്കാനായിരുന്നു ശ്രമമെന്നും യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായി നടത്തിയ അഭിമുഖത്തിനിടെ പെസസ്‌കിയാന്‍ വെളിപ്പെടുത്തി. എന്നാല്‍ എന്നാണ് വധശ്രമം നടന്നത് എന്നതിനെപ്പറ്റി മസൂദ് പറയുന്നില്ല. ഇസ്രയേലും ഇറാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷകാലത്തോണോ വധശ്രമം നടന്നതെന്നു വ്യക്തമല്ല.
''അവര്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ പരാജയപ്പെട്ടു. വധശ്രമത്തിന് പിന്നില്‍ അമേരിക്കയല്ലായിരുന്നു. ഇസ്രയേലായിരുന്നു അത്. ഞാന്‍ ഒരു യോഗത്തിലായിരുന്നു. യോഗം നടക്കാനിരുന്ന സ്ഥലത്ത് അവര്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ചു.'' - മസൂദ് പെസസ്‌കിയാന്‍ പറഞ്ഞു.
പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ യുഎസുമായി ആണവ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതില്‍ ഇറാന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ''ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ, നിബന്ധന വേണം. യുഎസിനെ എങ്ങനെ വീണ്ടും വിശ്വസിക്കും?'' - മസൂദ് അഭിമുഖത്തിനിടെ ചോദിച്ചു.
ആഗോള രാഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വര്‍ഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിനു ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിന്‍പിങ് വിരമിക്കലിന്റെ പടിവാതില്‍ക്കലാണോ?
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലെ അധികാരങ്ങള്‍ പ്രത്യേക പ്രതിനിധികള്‍ക്കു നല്‍കാന്‍ ഷിയുടെ നേതൃത്വത്തിലുള്ള പൊളിറ്റ് ബ്യൂറോ കൈക്കൊണ്ട നീക്കമാണു അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്. ചൈനയുടെ 'ഷി' കാലത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. ഒന്നുകില്‍ പടിപടിയായുള്ള അധികാര വികേന്ദ്രീകരണം അല്ലെങ്കില്‍ വിരമിക്കുന്നതിനു മുന്നോടിയായുള്ള നടപടി എന്നിങ്ങനെയാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ബ്രസീലില്‍ ഇന്നലെയും ഇന്നുമായി നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍നിന്ന് ഒഴിവാകാനുള്ള ഷിയുടെ തീരുമാനവും സംശയത്തിനിട നല്‍കിയിട്ടുണ്ട്. മേയ് മുതല്‍ ഷി ചിന്‍പിങ് പൊതുദൃഷ്ടിയില്‍നിന്നു പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുകയുമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനാണു പുതിയ അധികാര വിഭജന നടപടിയെന്നാണു വിശദീകരണം. കുറച്ചേറെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും മറ്റുള്ളവരെ ഏല്‍പിച്ച് കൂടുതല്‍ വലിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷിയുടെ ശ്രമമെന്നു മറ്റു ചിലര്‍ വിലയിരുത്തുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നടത്തിയ നികുതി പരിഷ്‌കാരങ്ങളും തീരുവ യുദ്ധവും യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിയെ ബാധിച്ചിരുന്നു. ചൈനയുടെ സാമ്പത്തികരംഗം ഇപ്പോള്‍ പ്രശ്‌നഭരിതവുമാണ്. കോവിഡ് സമയത്തെ ഷിയുടെ പരുക്കന്‍ നയങ്ങളും ഇതിനു കാരണമായിട്ടുണ്ട്. ഇതിന്റെ പഴി ഷി ഇപ്പോള്‍ ചുമക്കുകയാണ്.
ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലച്ചോറും ഹൃദയവും ഇതുവരെ ഷി തന്നെയാണ്. പാര്‍ട്ടി, ഭരണകൂടം, സൈന്യം എന്നീ 3 ശക്തികേന്ദ്രങ്ങളിലും ഷിയുടെ അപ്രമാദിത്വമാണ്. ഷി വരുന്നതിനു മുന്‍പ് ചൈനീസ് പ്രസിഡന്റുമാര്‍ 5 വര്‍ഷം വീതമുള്ള 2 ടേമുകള്‍ കഴിഞ്ഞാല്‍ വിരമിക്കണമെന്നു നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഷി അതു മാറ്റി. 'ആജീവനാന്ത പ്രസിഡന്റ്' എന്ന വിശേഷണം അതിനു ശേഷം ഷിയ്ക്കു ലഭിച്ചു.
ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു. ഗ്ലോബല്‍ സൗത്ത് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്‌സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടിയാണ് റിയോ ഡി ജനീറോയില്‍ ഇന്നലെ ആരംഭിച്ചത്. ഇന്നു സമാപിക്കും.
അര്‍ജന്റീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ സ്വീകരിച്ചു. ബ്രസീലില്‍ മോദിയുടെ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനമാണ്. ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ഇറാനും ഈജിപ്തും കഴിഞ്ഞ വര്‍ഷം ബ്രിക്‌സില്‍ ചേര്‍ന്നെങ്കിലും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയും ബ്രസീലിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.
ഉദാര ആഗോളവല്‍ക്കരണ മാതൃക കാലഹരണപ്പെട്ടെന്ന് ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ വിവിധ മേഖലകളിലെ സഹകരണം ഇനിയും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.
ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ 20 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ മുവാസിയില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഗാസയിലുടനീളം 130 ലക്ഷ്യസ്ഥാനത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ കമാന്‍ഡ് സെന്ററുകള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍, ലോഞ്ചറുകള്‍, മറ്റ് കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗാസയില്‍ ഹമാസിന്റെ നാവിക കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദ് അലി സാലേഹും കൂട്ടാളികളും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രതിരോധ സേനയാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ഭക്ഷണവിതരണ ശാലയില്‍ നടന്ന ആക്രമണത്തിലാണ് ഹമാസിന്റെ നാവിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹമാസുമായി ബന്ധമുള്ള മറ്റ് 24 പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അധികാരികള്‍ വ്യക്തമാക്കി. മോര്‍ട്ടാര്‍ ഷെല്‍ അറേ സെല്ലിലെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂറിനെയും കൂട്ടാളി നിസ്സിം മുഹമ്മദ് സുലൈമാന്‍ അബു സഭായേയും ഇസ്രയേല്‍ സൈന്യം വധിച്ചിട്ടുണ്ട്.
സാലേഹ് ഹമാസിന്റെ ഒരു പ്രധാന ഭാഗമായിരുന്നെന്നും ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎഫ് സൈനികര്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിയായിരുന്നെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള ചര്‍ച്ചക്കള്‍ക്കായി ഇസ്രയേല്‍ പ്രതിനിധികള്‍ ഖത്തറിലേക്കു പോയ സാഹചര്യത്തിലാണ് ആക്രമണം നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha