തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...

തലസ്ഥാന നഗരിയിലെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട്, കെ.എസ്.ആർ.ടി.സി.യും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള തർക്കങ്ങൾക്കൊടുവിൽ ഇലക്ട്രിക് ബസുകൾ വീണ്ടും നിരത്തിലിറങ്ങുന്നു. നഗരസഭാ പരിധിയിലെ 23 ഇടറോഡുകളിലായി പുനഃക്രമീകരിച്ച ഇ-ബസ് സർവീസുകൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമായി. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ ഫലം കണ്ടതോടെയാണ് മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വം നീങ്ങിയത്. മേയർ വി.വി. രാജേഷിന്റെ വാർഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള സർവീസ് അദ്ദേഹം തന്നെ ഫ്ലാഗ് ഓഫ് ചെയ്തു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ബസുകളുടെ റൂട്ടുകളെച്ചൊല്ലി നഗരസഭയും കെ.എസ്.ആർ.ടി.സി.യും തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ പരിഹരിച്ചാണ് ഈ സുപ്രധാന നീക്കം. ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കി ജനസാന്ദ്രതയേറിയ ഇടറോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഷെഡ്യൂളുകൾ യാത്രക്കാർക്ക് വലിയ മുതൽക്കൂട്ടാകും. നഗരസഭയുടെ വികസന സ്വപ്നങ്ങൾക്ക് വേഗത പകരുന്ന ഈ പദ്ധതി, വരും ദിവസങ്ങളിൽ കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം."
രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്,തിട്ടമംഗലം,കുന്നൻപാറ,കുന്നൻപാറ,കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും.
മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോൾ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം പുതിയ സർവീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് നല്കിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മേയര്‍ പ്രതികരിച്ചിരുന്നു.
ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്.
രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിക്കുന്നത്.
https://www.facebook.com/Malayalivartha
























