കണ്ണൂർ സി പി എമ്മിന്റെ കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം...കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം.. അന്വേഷണം സി.ബി.ഐ.ക്ക് വിടാൻ പുതിയ സർക്കാർ തീരുമാനമെടുക്കുമെന്ന് ഉറപ്പ്..

കണ്ണൂർ സി പി എമ്മിന്റെ കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം. കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടാൻ പുതിയ സർക്കാർ തീരുമാനമെടുക്കുമെന്ന് ഉറപ്പായതോടെയാണ് കണ്ണൂരിൽ തുടർ ചലനങ്ങൾ കണ്ടുതുടങ്ങിയത്. . ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ഇതിനുള്ള തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും റാന്നിയിലെ നിയുക്ത എം.എൽ.എ.യുമായ പഴകുളം മധു പറഞ്ഞു.നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണപാളിച്ചകൾ ഉണ്ടെന്നാരോപിച്ച് പത്തനംതിട്ടയിൽ ഡി.സി.സി. നടത്തിയ സമരത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു പഴകുളം മധു.
2024 ഒക്ടോബർ 15-നാണ് കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് പകൽ കണ്ണൂർ കളക്ടറേറ്റിൽനടന്ന യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അധിക്ഷേപിച്ചു സംസാരിച്ചതിനെത്തുടർന്നുണ്ടായ ആത്മഹത്യയായതിനാലാണ് സംഭവം വിവാദമായത്. അറസ്റ്റിലായ പി.പി. ദിവ്യ ജാമ്യത്തിലിറങ്ങിയിരുന്നു.കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെക്കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന നിലപാടിലാണ് കുടുംബം. കേസ് പുനരന്വേഷിക്കണമെന്ന് കണ്ണൂർ കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം പോലീസ് മലയാലപ്പുഴയിലെ വീട്ടിലെത്തി ഭാര്യ മഞ്ജുഷയുടെ മൊഴിയെടുത്തിരുന്നു.
എന്നാൽ പിണറായിയുടെ പോലീസ് ഇക്കാലമത്രയും പി പി ദിവ്യയെ രക്ഷിക്കുകയായിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പ്രശാന്തനുവേണ്ടി സംസാരിക്കാൻമാത്രം പി.പി. ദിവ്യയുമായി എന്താണ് ബന്ധമെന്ന് കണ്ടെത്തണം. കൈക്കൂലിക്ക് അടിസ്ഥാനമെന്ന് പറയുന്ന പെട്രോൾ പമ്പിന്റെ യഥാർഥ ഉടമ ആരാണ്കൈക്കൂലി കൊടുക്കാൻവേണ്ടിയുള്ള തുകയുടെ സാമ്പത്തികസ്രോതസ്സ് എവിടെനിന്നാണ്? ഇത്രയും വിവരങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം.നവീൻ ബാബുവിന്റെ കേസിലെ അപകടം പിണറായി മണക്കുന്നുണ്ട്. അങ്ങനെ വന്നാൽ പി പി ദിവ്യയെ തത്കാലം ബലികൊടുക്കാനാണ് പിണറായിയുടെ തീരുമാനം. സി പി എമ്മും ഇതേ ദിശയിൽ തന്നെയാണ് ചിന്തിക്കുന്നത്. നവീൻ ബാബുവിന്റെ കേസിൽ കോൺഗ്രസ് നടത്തിയ ഇടപെടലുകാണ് പത്തനംതിട്ടയിൽ അവരെ വലിയ വിജയത്തിന്റെ തീരമണച്ചത്.
പ്രമോദ് നാരായണനെ പോലൊരു എം എൽ എയെ പഴകുളം മധുവിന് തോൽപ്പിക്കാൻ കഴിഞ്ഞതും നവീൻ ബാബുവുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. കണ്ണൂർ സി പി എം പരസ്യമായ സഹായമാണ് പി പി ദിവ്യക്ക് നൽകിയത്. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ വരുമെന്ന് ഏകദേശം ഉറപ്പായി. നവീൻ ബാബുവിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന സംശയം കുടുംബം ഉന്നയിച്ചതോടെ സി പി എം വെട്ടിലായത്. നവീൻ ബാബുവിന്റെ മരണം നടന്ന് ഒന്നരമാസം തികഞ്ഞപ്പോഴാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുടുംബം കോടതിയിലെത്തിയത് . സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം ഹൈകോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ വരുന്നത് വ്യാജതെളിവുകൾ ആയിരിക്കുമെന്ന് കുടുംബം പറഞ്ഞു. ഹർജിയിൽ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈകോടതി നിലപാട് തേടി.
ഇതിൽ സി.ബി.ഐ. അനുകൂല റിപ്പോർട്ട് നൽകിയെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഹൈക്കോടതി ഹർജി തള്ളി. മരണത്തിലേക്ക് നയിച്ച പി.പി. ദിവ്യയുടെ പ്രസംഗത്തിന് കാരണമായ കൈക്കൂലി ആരോപണം തൊട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ മന്ദഗതി വരെ സംശയത്തിനിടയാക്കുകയാണ്. സി.പി.എമ്മിനെയും സർക്കാറിനെയും കുഴക്കി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതോടെ നവീന്റെ കുടുംബത്തിലും പത്തനംതിട്ടയിലെ പാർട്ടിയിലും പുകയുന്ന പ്രതിഷേധം കൂടിയാണ് മറനീക്കി പുറത്ത് വന്നത്. പത്തനംതിട്ട സി.പി എം ഇപ്പോഴും നവിന്റെ കുടുംബത്തിനൊപ്പമാണ്. ഇതാണ് പത്തനംതിട്ടയിൽ സി പി എം തോൽക്കാൻ കാരണം. കലക്ടറേറ്റിൽ എ.ഡി.എമ്മിന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും. പിറ്റേന്ന് ഏഴിനാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തിയതാണ് തുടക്കത്തിൽ വിവാദമായത്.ആത്മഹത്യക്കുറിപ്പ് ഉണ്ടെന്നും ഒളിപ്പിച്ചെന്നും പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതാണ് രണ്ടാമത്തെ വിവാദം. ബന്ധുക്കൾ എത്തും മുമ്പേ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതും ചർച്ചയായി. ഇതിൽ നിന്നെല്ലാം സംഗതി കൊലപാതകമാണെന്ന് സംശയിക്കേണ്ടി വരും. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, നവീന്റെ സഹോദരന്റെ പരാതി ലഭിച്ച് മൂന്നാംനാളിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കേസ് ചുമത്തി. ഇതോടെ, ദിവ്യ ഒളിവിൽ പോയി. മരണം നടന്ന് 15ാം നാളിൽ മുൻകൂർ ജാമ്യം നിഷേധിച്ച് കീഴടങ്ങുന്നതുവരെ ദിവ്യയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചു.ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിന് കാരണമായ കൈക്കൂലി കഥയിൽ ഇനിയും വ്യക്തത വന്നില്ല. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അടിമുടി ദുരൂഹതയുണ്ട്. ഒപ്പിലും പേരിലും വരെ വൈരുധ്യം. എന്നിട്ടും അന്വേഷണം ആ വഴിക്ക് പോയില്ല.
കൈക്കൂലി വാങ്ങിയതിന്റെ തെളിവൊന്നും ദിവ്യ ഹാജരാക്കിയതുമില്ല. പ്രശാന്തിനെതിരെ കാര്യമായ അന്വേഷണവും നടന്നില്ല. പെട്രോൾ പമ്പ് ഇടപാടിൽ ബിനാമിയെന്ന ആരോപണവും അന്വേഷിച്ചില്ല.പമ്പിന് എൻ.ഒ.സി നൽകിയതിൽ എ.ഡി.എമ്മിന് വീഴ്ചയുണ്ടായില്ലെന്ന് റിപ്പോർട്ട് നൽകിയ കലക്ടർ പിന്നീട് മാറ്റിപറഞ്ഞു. ‘ഒരുതെറ്റുപറ്റി’യെന്ന് എ.ഡി.എം പറഞ്ഞതായി ലാൻഡ് റവന്യൂ വകുപ്പ് ജോ. കമീഷണർക്കും പൊലീസിനും കലക്ടർ മൊഴി നൽകി. യാത്രയയപ്പ് യോഗത്തിന് കലക്ടർ ക്ഷണിച്ചെന്ന് ദിവ്യയും ഇല്ലെന്ന് കലക്ടറും നൽകിയ മൊഴികൾ വേറെ. ഇതിനിടെ, നവീൻബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ കമീഷണർ എ. ഗീതയുടെ റിപ്പോർട്ട് വേറെയുമുണ്ടായി. റവന്യു മന്ത്രിയുടെ പിന്തുണയാണ് എ.ഡി. എമ്മിന്റെ കുടുംബത്തിന് ആകെയുള്ളത്.ഒക്ടോബർ 25 നാണ് എ.ഡി.എമ്മിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത് . അതുവരെ അന്വേഷിച്ച ടൗൺ പൊലീസിനേക്കാൾ മന്ദഗതിയിലായി പിന്നീടുള്ള നീക്കങ്ങൾ.
കുടുംബത്തിന്റെ മൊഴിപോലും എടുത്തിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടശേഷമാണ് ആ വഴിക്ക് അന്വേഷണ സംഘം ചിന്തിച്ചത്. ഈ നിലക്ക് പോയാൽ സി.ബി.ഐ അന്വേഷണം വേണ്ടിവരുമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻതന്നെ സൂചിപ്പിച്ചിരുന്നു.കേസ് അന്വഷിക്കാൻ സർക്കാർ പറഞ്ഞാൽ അന്വേഷിക്കാമെന്നായിരിക്കും സി ബി ഐ നിലപാട്. കാരണം നവീൻ ബാബുവിന്റെ പേരിലുള്ള ആരോപണം അന്വേഷിക്കുകയാണെങ്കിൽ സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന് ബി ജെ പിക്കും കേന്ദ്ര സർക്കാരിനറിയാം. എ.ഡി.എം. നവീൻ ബാബുവിനെ സി.പി.എം കൊന്നതാണെന്ന സംശയത്തിലാണ് അദ്ദേഹത്തിൻറെ ഉറ്റബന്ധുക്കൾ ഇപ്പോഴും. യാത്രയയപ്പ് സമ്മേളനത്തിന് ശേഷം കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം ഔദ്യോഗിക കാറിലെത്തിയ നവീൻ ബാബുവിന് പിന്നീട് എന്തു സംഭവിച്ചു എന്നതാണ് ദുരൂഹമാണ്.
സാധാരണഗതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹം എന്ന് പറയാറുള്ള പോലീസ് നവീൻ ബാബു തൂങ്ങിമരിച്ചുവെന്ന് സംശയത്തിനിട ഇടനൽകാത്ത വിധത്തിൽ പറയുന്നതും ദുരുഹത ഉണർത്തുന്നു. മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടില്ലെന്ന പോലീസിൻറെ വെളിപ്പെടുത്തലും അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് ഏതാണ്ട് 12 മണിക്കൂറിന് ശേഷം നവീൻ ബാബു ആത്മഹത്യ ചെയ്തതും ദുരുഹത ഉണർത്തുന്നു. ബുധനാഴ്ച രാവിലെ 5 ന് നവീൻ ബാബു ഒരു സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതും ദുരൂഹതയാണ്. പോലീസെത്തുമ്പോൾ നവീൻ ബാബുവിൻറെ ക്വാർട്ടേഴ്സ് തുറന്നു കിടക്കുകയായിരുന്നു. ഇതും ദുരുഹതയുള്ള സംഭവമാണ്.
മുനീശ്വരൻ കോവിലിന് മുന്നിൽ നവീൻ ബാബു കാറിൽ നിന്ന് ഇറങ്ങുമ്പോൾ തൻറെ ഒരു സുഹൃത്ത് കാസർകോടുനിന്നും വരുമെന്നാണ് ഡ്രൈവറോട് പറഞ്ഞത്. ഇത് ആരാണെന്ന് എ.ഡി.എം. പറഞ്ഞില്ല.ആദ്യം ഓഫീസിൽ നിന്നിറങ്ങിയ നവീൻ ബാബു കാറിൻറെ ലോഗ് ബുക്ക് ഒപ്പിടാൻ തിരികെ വന്നിരുന്നു. എന്നിട്ടാണ് അവസാനയാത്ര തുടങ്ങിയത്. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബു എങ്ങനെയാണ് ക്വാർട്ടേഴസിൽ എത്തിയതെന്ന് വ്യക്തമല്ല. മുനീശ്വരൻ കോവിൽ മുഴുവൻ ക്വാർട്ടേഴ്സ് വരെ എന്തു സംഭവിച്ചെന്ന് പോലീസ് ഇതുവരെയും പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബുവിനെ പിന്തുടർന്നെത്തിയ ആരെങ്കിലും അദ്ദേഹത്തെ കൊന്ന് കെട്ടി തൂക്കിയോ എന്നും പരിശോധിച്ചി ട്ടില്ല. ക്വാർട്ടേഴ്സ് തുറന്നിട്ട ശേഷം ഒരാൾ ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കു ന്നില്ല.
ക്വാർട്ടേഴ്സിന് സമീപമുള്ള സി. സി. റ്റി.വി ദൃശ്യങ്ങളും ആരും പരിശോധിച്ചിട്ടില്ല. നവീൻ ബാബു തൂങ്ങിമരിച്ചതായി പോലീസിന് എവിടെ നിന്നാണെന്ന് ഉറപ്പുകിട്ടിയതെന്നും വ്യക്തമല്ല. കണ്ണൂർ സി. പി. എമ്മിൻറെ തട്ടകമാണ്. അവിടെ എന്തു നടക്കണമെന്ന് തീരുമാനിക്കേണ്ടത് സി. പി എം ആണ്. പി.പി. ദിവ്യ പാർട്ടിയുടെ ഓമനമകളാണ്' .അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ പാർട്ടി ഒപ്പം നിൽക്കും. അതാണ് കണ്ണൂരിൽ കണ്ടത് . ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം തീർക്കുകയായിരുന്നു പാർട്ടി.മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാവിറങ്ങി പോയി.മന്ത്രി രാജൻ മാത്രമാണ് സത്യസന്ധമായി പ്രതികരിച്ചത്. പിപി ദിവ്യ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായാണെന്ന് എഡിഎമ്മിൻ്റെ ബന്ധു ബി ഹരീഷ് കുമാർ പറഞ്ഞു.
ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്നും ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ് വെളിപ്പെടുത്തി. എന്നാൽ ഇത്തരത്തിൽ പെരുമാറുമെന്ന് അറിയില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞിരുന്നുവെന്നും ഹരീഷ് പറയുന്നു.മുമ്പും കണ്ണൂർ സിപിഎം അവരുടെ ശത്രുക്കൾക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്. ടി.പി ചന്ദ്രശേഖരൻ ഏറ്റവും വലിയ ഉദാഹരണമാണ്. ദിവ്യ പാർട്ടി ബന്ധുവാണ്.അപ്പോൾ ദിവ്യയുടെ ശത്രുക്കൾ പാർട്ടിയുടെ ശത്രുവാണ് .ഇതാണ് സി.പി.എം നയം. ആ നയത്തിനെ അടിസ്ഥാനമാക്കിയ കാര്യങ്ങളാണ് കണ്ണൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. ദിവ്യയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാൻ സി.പി എം അനുവദിക്കില്ല.
നവീൻ ബാബുവിനെ ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയതാവാം എന്ന സംശയത്തിലാണ് ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളത്. നവീന് രാത്രി എന്തു എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്താത്തതിൽ വീട്ടുകാർ സംശയാലുക്കളാണ്. അത്തരത്തിൽ അന്വേഷണം നടന്നാൽ അത് പാർട്ടിക്ക് കുരുക്കാവുമെന്ന് പോലീസ് കരുതുന്നുണ്ടാവാം. കണ്ണൂരിൽ പോലീസ് അനങ്ങണമെങ്കിൽ സി.പി എം ജില്ല സെക്രട്ടറി പറയണം ദിവ്യയെ അനുകൂലിച്ച് പി. ജയരാജനും ഇ.പി. ജയരാജനും രംഗത്ത് വരാത്തതും സംശയം ഉണർത്തുന്നു. കണ്ണൂരിലെ നേതാക്കളിൽ പലരും ദിവ്യക്കെതിരെ പരസ്യ പ്രതി കരണം നടത്തിക്കഴിഞ്ഞു. എം.വി. ജയരാജനാകട്ടെ നവീൻ ബാബുവിനെതിരെ സംസാരിക്കുകയും ചെയ്തു.
നവീനിന്റേത് കൊലപാതകമാണെങ്കിൽ അക്കാര്യം പുറത്തു വരേണ്ടതാണ്. എന്നാൽ പുറത്തുവരാത്ത തരത്തിൽ അടയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്. നവീൻ ബാബുവിന്റെ വീട്ടുകാരെ പോലും ഇത്തരം ഒരു ആരോപണത്തിൽ നിന്നും പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ട്. നവീൻ ബാബുവിന് കാണിച്ചു തരാമെന്ന് പറഞ്ഞ ശേഷമാണ് ദിവ്യ മടങ്ങിയത്. ഇതെല്ലാം തെളിയണമെങ്കിൽ നവീനിന്റെ ഫോണും അദ്ദേഹം സഞ്ചരിച്ച വഴിയിലെ സി.സി. റ്റി.വി. ദ്യശ്യങ്ങളും കിട്ടണം. എന്നാൽ ഇതൊന്നും തെളിയുക എളുപ്പമല്ല. കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു.
എന്നാൽ രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി. കത്ത് ഉണ്ടായിരുന്നെങ്കിൽ തന്നെ ഭരിക്കുന്ന സർക്കാരിന് അത് മാറ്റാൻ നിമിഷങ്ങൾ മതി.
ആത്മഹത്യ ചെയ്യുന്ന ഒരാൾ ഒരു കത്ത് എങ്കിലും ബാക്കി വയ്ക്കാതിരിക്കുമോ എന്ന സംശയവും ബാക്കിയാവുന്നു. കമ്മീഷണർ പറഞ്ഞ അന്വേഷണവും ഒരിടത്തുമെത്തിയില്ല. ഏതായാലും കോൺഗ്രസ് സർക്കാർ പറയുന്നതു പോലെ പ്രവർത്തിക്കുകയാണെങ്കിൽ കണ്ണൂർ സി. പി എമ്മിലെ പല നേതാക്കളും അകത്താകും.എന്നാൽ ടി.പി. ചന്ദ്രശേഖരൻ കേസ് പോലെ അട്ടിമറിക്കുകയാണെങ്കിൽ ഒന്നും സംഭവിക്കില്ല.
https://www.facebook.com/Malayalivartha























