വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!

വെള്ളാപ്പള്ളി നടേശൻ സാക്ഷാൽ വി.ഡി. സതീശന്റെ മുന്നിൽ ഇനി മുട്ടിലിഴയും. ഇതാണ് കാലത്തിന്റെ കാവ്യനീതി. സതീശനെതിരെ ഇല്ലാകഥകൾ പ്രചരിപ്പിച്ചും അപഹസിച്ചും പിണറായി വിജയന്റെ ആത്മവിശ്വാസം കണ്ട് തെറ്റിദ്ധരിച്ചും വെള്ളാപ്പള്ളി തുള്ളിച്ചാടിയതിന്റെ ബാക്കി ഇനി കോടതിയിൽ മണിമണിയായി പറയേണ്ടിവരും. സതീശന് പകരം ചെന്നിത്തലയെയും ലിജുവിനെയും ബിന്ദുകൃഷ്ണയെയും ചാക്കിട്ടു പിടിക്കാനുള്ള നടേശൻ മുതലാളിയുടെ നീക്കവും പാളി. ഇനി വെള്ളാപ്പള്ളിയെ കണ്ടാൽ മന്ത്രിമാർ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ ഓടിരക്ഷപ്പെടുമെന്നതാണ് സത്യം.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രിമാരായ എം.ലിജുവും രമേശ് ചെന്നിത്തലയും അസൗകര്യം അറിച്ചതോടെ സംഘാടകർ പരിപാടി ഒഴിവാക്കി.വിശാല കെ.പി.സി.സി യോഗം നടക്കുന്നതിനാൽ എത്താൻ വൈകുമെന്നാണ് മന്ത്രിമാർ അറിയിച്ചത്.
കേരള കൗമുദിയുടെ 115ാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ വൈകിട്ട് ആറു മണിക്ക് നടക്കാനിരുന്ന പരിപാടിയിലേക്കാണ് ചെന്നിത്തലക്കും എം.ലിജുവിനും ക്ഷണം ലഭിച്ചത്. പരിപാടിയുടെ പുതുക്കിയ തീയതി സംഘാടകർ അറിയിച്ചിട്ടില്ല.തിയതി ഏതായാലും മന്ത്രിമാർ വരില്ല.
വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിടാനുള്ള മന്ത്രിമാരുടെ തീരുമാനം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഒപ്പം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദർശിച്ചതും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരേ പരിപാടിയിൽ വേദി പങ്കിട്ടതും വിവാദമായിരുന്നു.വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്ന് യൂത്ത് കോൺഗ്രസിൽ നിന്നടക്കം ബിന്ദു കൃഷ്ണക്കെതിരെ വിമർശനം ഉയർന്നിരുന്നു. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടതോടെയാമണ് വിമർശനങ്ങൾ ഉയർന്നു വന്നത്. തിരികെ പോകുമ്പോൾ ഡി സി സി ഓഫീസിൽ കൂടി കയറണേ എന്ന് കോൺഗ്രസുകാർ തന്നെ മന്ത്രിയെ പരിഹസിച്ചു.
ആലപ്പുഴയിലെ മന്ത്രിമാര്‍ 'ആദരിക്കല്‍' ചടങ്ങ് ബഹിഷ്‌കരിച്ചതിന് പിന്നില്‍ വി എം സുധീരനാണ്. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ മരണം എസ്ഐടി അന്വേഷിക്കാൻ പോകുകയാണ്. അന്ന് പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല; ഈ വൈകിയ വേളയിലെങ്കിലും നീതി നടപ്പാക്കിയേ തീരൂ എന്ന വി എം സുധീരന്റെ കത്താണ് നിർണായകമായത്. കെ.കെ മഹേശന്റെ ആത്മഹത്യയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.
എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നല്‍കി. മഹേശന്റെ ഭാര്യ ഉഷാദേവി നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയും സുധീരന്‍ ഇതോടൊപ്പം കൈമാറിയിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തില്‍ മുന്‍പ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉഷാദേവി കത്ത് നല്‍കിയിരുന്നെങ്കിലും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വി.എം. സുധീരന്‍ കത്തില്‍ കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ.കെ. മഹേശനെ കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസിനുള്ളിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് വെള്ളാപ്പള്ളി നടേശന് എഴുതിയ 32 പേജുള്ള കത്തും, ക്രൈംബ്രാഞ്ച് മേധാവിക്കും സി.ഐക്കും പ്രത്യേകമായി എഴുതിയ കത്തുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു മഹേശന്റെ ആത്മഹത്യ. വെള്ളാപ്പള്ളി നടേശനില്‍ നിന്ന് അനുഭവിച്ച കടുത്ത മാനസിക പീഡനങ്ങളും, കള്ളക്കേസുകളില്‍ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയുമാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമായതെന്ന് ഭാര്യ ഉഷാദേവി ചൂണ്ടിക്കാണിച്ചിരുന്നു. മൈക്രോ ഫിനാന്‍സിലെയും എസ്എന്‍ഡിപിയിലെയും ക്രമക്കേടുകളുടെ മുഴുവന്‍ ഉത്തരവാദിത്തവും മഹേശന്റെ തലയില്‍ കെട്ടിവെച്ച് വേട്ടയാടാന്‍ ശ്രമിച്ചതായും ആത്മഹത്യാക്കുറിപ്പുകളില്‍ പരാമര്‍ശമുണ്ടായിരുന്നു. വെള്ളാപ്പള്ളിക്ക് വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയന്‍ നേതാക്കള്‍ക്കായി തന്റെ ജീവിതം ഹോമിക്കുന്നുവെന്നാണ് മഹേശന്‍ കത്തില്‍ കുറിച്ചിരുന്നത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലെന്ന് മഹേശന്റെ കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ പല രേഖകളും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായതെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. മഹേശന്റെ ആത്മഹത്യക്കുറിപ്പുകളില്‍ തുറന്നുപറഞ്ഞിരുന്ന ഗുരുതരമായ വസ്തുതകളെക്കുറിച്ചൊന്നും ശരിയായ രീതിയിലുള്ള അന്വേഷണം നടന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പോലീസ് കണ്ടെടുത്ത സുപ്രധാന തെളിവുകള്‍ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍, വൈകിയ വേളയിലെങ്കിലും നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മഹേശന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെയും അതിന് പിന്നിലെ ഭീഷണികളെയും കുറിച്ച് സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം ഇതാണ്.
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ചേര്‍ത്തല താലൂക്ക് കണിച്ചുകുളങ്ങര കൂട്ടുങ്ങല്‍ വീട്ടില്‍ സ്വയം ജീവനൊടുക്കിയ കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷ ഇതോടൊപ്പം അയയ്ക്കുന്നു.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ദേവസ്വം ഖജാന്‍ജിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ സ്വയം ജീവന്‍ വെടിയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹേശന്റെ സഹധര്‍മ്മിണി ശ്രീമതി ഉഷാദേവി അന്നത്തെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്.
ഇക്കാര്യം കത്തുമുഖാന്തിരം ഞാനും മുന്‍ മുഖ്യമന്ത്രി ശ്രീ.പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സ്വജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് 32 പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കേരളത്തിലെ എസ്.എന്‍.ഡി.പി. യൂണിയന്‍ നേതാക്കള്‍ക്ക് മഹേശന്‍ അയച്ചു നല്‍കിയതായും പ്രസ്തുത കുറിപ്പില്‍ ശ്രീ.വെള്ളാപ്പള്ളി നടേശനില്‍ നിന്നും താന്‍ അനുഭവിച്ച മാനസിക പീഢനങ്ങളും, കേസ്സുകളില്‍ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയും, മൈക്രോ ഫിനാന്‍സ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുമെന്ന ഭീഷണിയുടേയും എസ്.എന്‍.ഡി.പി. യോഗത്തിലും ട്രസ്റ്റിലും നടന്നുവരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ മഹേശനില്‍ ചുമത്തുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ഭീഷണിയുമാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്ന് മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ശ്രീമതി ഉഷാകുമാരിയുടെ ഈ അപേക്ഷയില്‍ പറയുന്നുണ്ട്. മരണ ദിവസം തയ്യാറാക്കി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മരണ കാരണം വിവരിച്ച മറ്റൊരു ആത്മഹത്യാ കുറിപ്പ് വെള്ളാപ്പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് സേന മാറ്റിയതായി ചില ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിച്ചതായും ഈ അപേക്ഷയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ രേഖകള്‍ മിക്കതും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായത്. മഹേശന്റെ ചരമക്കുറിപ്പുകളില്‍ തുറന്നുപറഞ്ഞിരുന്ന വസ്തുതകളെക്കുറിച്ചൊന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇതെല്ലാം കണത്തിലെടുത്ത് ഇനിയെങ്കിലും നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തെക്കുറിച്ച് സത്യസന്ധരും, നിഷ്പക്ഷരും, കാര്യപ്രാപ്തിയുള്ളവരായും നല്ല പൂര്‍വ്വകാല പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിയമവാഴ്ചക്കുതന്നെ സംഭവിക്കുന്ന അതിഗുരുതരമായ വീഴ്ചതന്നെയായിരിക്കും. നിയമസംവിധാനത്തെ കബളിപ്പിച്ചുകൊണ്ട് ഒരു കുറ്റവാളിപോലും രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഈ വൈകിയവേളയിലെങ്കിലും നീതി നടപ്പാക്കിയേ തീരൂ. അതുകൊണ്ട് ശ്രീമതി ഉഷാദേവിയുടെ അപേക്ഷയില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെപിടിയില്‍ കൊണ്ടുവരുന്നതിന് സത്യസന്ധരും സമര്‍ത്ഥരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് ചീഫ് കോർഡിനേറ്ററും വെള്ളാപ്പള്ളി നടേശന്റെ പേർസണൽ സെക്രട്ടറിയുമായിരുന്ന കെ കെ മഹേശൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത് കേരളത്തെ ഞ്ഞെട്ടിച്ചു. കേസിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
മാരാരിക്കുളം പോലീസ് ആണ് വെള്ളാപ്പള്ളി നടേശൻ , മകൻ തുഷാർ വെള്ളാപ്പള്ളി , മൈക്രോഫിനാൻസ് മാനേജർ കെ എൽ അശോകൻ എന്നിവരെ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു പ്രതികളാക്കി കൊണ്ട് എഫ് ഐ ആർ ഫയൽ ചെയ്തത് . ആലപ്പുഴ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട് കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസിന്റെ ഈ നീക്കം.
2020 ജൂൺ 23 ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ സന്തോഷിന് ലഭിച്ച ഒരു ഫോൺകോളിലാണ് സംഭവങ്ങൾ ചുരുളഴിഞ്ഞു തുടങ്ങുന്നത്. മൈക്രോ ഫിനാൻസ് ചീഫ് കോർഡിനേറ്ററും, എസ് എൻ ഡി പി നേതാവുമായ വെള്ളാപ്പള്ളിയുടെ സഹായി കെ കെ മഹേശൻ യോഗത്തിന്റെ യൂണിയൻ ഓഫീസിൽ ആത്മഹത്യ ചെയ്തിരിക്കുന്നു എന്നതായിരുന്നു ഫോൺ വിളിച്ചയാൾക്ക് ധരിപ്പിക്കാനുണ്ടായിരുന്നത്. ഇൻസ്‌പെക്ടറെ അഡ്ഡ്രസ് ചെയ്തു കൊണ്ട് 32 പേജുകളുള്ള ഒരു കത്തും എഴുതി വെച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച വ്യക്തി അറിയിക്കുന്നു. ഈ കത്ത് വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും മഹേശൻ ഫോർവേഡ് ചെയ്തിരുന്നു. ഓഫീസിന്റെ ചുമരിൽ ഒട്ടിച്ചു വെച്ച നിലയിൽ കാണപ്പെട്ട കുറിപ്പിൽ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെയുള്ള പരാമർശങ്ങളും, ആരോപണങ്ങളും ഉണ്ടായിരുന്നു.
32 വർഷത്തോളം വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ ആയി കഴിഞ്ഞിരുന്ന മഹേശൻറെ ആത്മഹത്യ എസ് എൻ ഡി പിക്കകത്ത് കലാപം സൃഷ്ടിച്ചു.
മഹേശൻറെ ആത്മത്യക്കും മൈക്രോ ഫിനാൻസ് അഴിമതിക്കും ബന്ധമുണ്ടെന്ന വാദം അന്നും ഇന്നും നിലനിൽക്കുന്നുണ്ട്. 2013-2015 കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്. സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാനായി പിന്നാക്ക വികസന കോർപറേഷനിൽ നിന്നും കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ചെയ്ത എന്നതാണ് ഈ കേസിലെ പ്രധാന പരാതി.
മഹേശൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു അഞ്ചു വർഷം മുൻപാണ് അടൂർ യൂണിയനിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം എൻ സോമൻ, പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ മുൻ എം ഡി ദിലീപ് കുമാർ, കെ കെ മഹേശൻ എന്നിവരെ പ്രതി ചേർത്ത് വിജിലൻസ് 2016-ൽ കേസ് രജിസ്റ്റർ ചെയ്തു. മൈക്രോ ഫിനാൻസിന്റെ മറവിൽ വെള്ളാപ്പള്ളി അഴിമതി നടത്തിയെന്നും, പൊതുപണം കൊള്ളയടിച്ചെന്നും, 18 ശതമാനം പലിശക്കാണ് പണം കടം കൊടുക്കന്നതെന്നും വി എസ് ആരോപിച്ചു. എന്നാൽ ഒന്നും നടന്നില്ല. കാരണം പിണറായിയായിരുന്നു വിജിലൻസിന്റെ മന്ത്രി.
ചേർത്തല യൂണിയനിലും ഏതാണ്ട് 12 കോടി രൂപയുടെ അഴിമതി നടന്നതായി എസ് എൻ ഡി പി അംഗങ്ങളും ആരോപണം ഉന്നയിച്ചു. വിശദമായി കേസ് അന്വേഷിക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. കെ കെ മഹേശൻറെ മരണത്തിന് മൈക്രോ ഫിനാൻസ് അഴിമതി ഒരു കാരണമാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും, എസ് എൻ ഡി പി യിലെ ഒരു വിഭാഗവും ശക്തമായി വാദിച്ചു. എന്നാൽ മൈക്രോ ഫിനാൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ വലിയ ചലനങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല കെ കെ മഹേശൻ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു.
മൈക്രോ ഫിനാൻസ് കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ സി ഐ ടി ആർ സന്തോഷിന്റെ ടീം മഹേശനെ രണ്ടു മണിക്കൂറിലധികം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. എന്നാൽ മൊഴിയിൽ തിരുത്തലുകൾ ആവശ്യമാണെന്നും, അതിനായി ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയെ മഹേശനോട് സന്ദർശിക്കാൻ ടി ആർ സന്തോഷ് ആവശ്യപ്പെട്ടെന്നുമുള്ള ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ വിവാദങ്ങൾക്ക് ആക്കം കൂട്ടി. നിയമമനുസരിച്ച് മൊഴി രേഖപ്പെടുത്തി വായിച്ചു കേട്ടതിനു ശേഷം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ച് തന്നെ ഒപ്പിടണം എന്നാണു ചട്ടം. എന്നാൽ ഇവിടെ അത് ലംഘിക്കപ്പെട്ടതും ഗൂഢാലോചനയുടെ സംശയങ്ങൾ വർധിപ്പിച്ചു. സാമ്പത്തികമായും, സാമൂഹികമായും വലിയ സ്വാധീനമുള്ള വെള്ളാപ്പള്ളി ആണ് മറുപക്ഷത്ത് എന്നത് കൊണ്ട് കേസ് ദുർബലപ്പെടുമെന്ന് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ അന്നും പറഞ്ഞു. മഹേശൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നിലപാടെടുത്ത അപൂർവം കോൺഗ്രസ്സ് നേതാക്കളിൽ ഒരാൾ കൂടി ആണ് സുധീരൻ എന്നതും പ്രസക്തമാണ്.
അതിനിടെ കെ കെ മഹേശൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി അടക്കമുള്ളവരെ പ്രതി ചേർക്കാൻ ആവില്ലെന്ന് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മാരാരിക്കുളം പോലീസ് റിപ്പോട്ട് നൽകി. സാങ്കേതിക തടസ്സങ്ങളുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അസ്വാഭാവിക മരണത്തിന്റെ കേസ് നിലനിൽക്കും എന്നും റിപ്പോട്ടിൽ പറഞ്ഞു വെക്കുന്നുണ്ട്. വെള്ളാപ്പള്ളിയെ മാത്രം ഫോക്കസ് ചെയ്തു മുന്നോട്ടു പോയിരുന്ന കേസിൽ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത് എസ് എൻ ഡി പി മാവേലിക്കര അധ്യക്ഷനായിരുന്ന സുഭാഷ് വാസു രംഗപ്രവേശനം ചെയ്തതോടെ ആണ്. മഹേശൻറെ മരണത്തിന് കാരണമായ സാമ്പത്തിക ക്രമക്കേടുകളുടെ ഉത്തരവാദി തുഷാർ വെള്ളാപ്പള്ളിക്കാണെന്ന് വാസു ആരോപിച്ചു. അഴിമതി നടത്തി ഉണ്ടാക്കിയ പണം കൊണ്ടാണ് ഉടുമ്പൻ ചോലയിലെ തോട്ടവും, ദുബായിലെ പുതിയ ബിസിനസ്സ് സംരംഭങ്ങളും തുഷാർ ആരംഭിച്ചതെന്ന് സുബാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മഹേശൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എല്ലാക്കാലത്തും വെള്ളാപ്പള്ളി നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല അഴിമതി നടത്തി പിടിക്കപ്പെടുമെന്നായപ്പോളാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്ന് ഇന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. കുറ്റക്കാരനാണെങ്കിൽ ശിക്ഷ സ്വീകരിക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കെ കെ മഹേശൻറെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ദുരൂഹതകൾ ബാക്കിയുണ്ടെന്നു യോഗത്തിനകത്തുള്ളവർ തന്നെ ആവർത്തിക്കുന്നുണ്ട്. മഹേശൻറെ കുടുംബത്തിന് അർഹതപ്പെട്ട നീതി ലഭിക്കാനും ഇനിയും കാത്തിരിക്കേണ്ടി വരും. കേസിൽ ഇന്നുണ്ടായിരിക്കുന്ന വഴിത്തിരിവ് എസ് എൻ ഡി പിക്കകത്തും പുതിയ വിവാദങ്ങൾക്കു വഴി തെളിയിച്ചേക്കാം. ഇതിനാണ് വി എം സുധീരൻ തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha


























