നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്ഥിരീകരിച്ച് കേസവസാനിപ്പിച്ച് പൊലീസ്. കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. കൊലപാതക സാദ്ധ്യതയും ദുരൂഹതകളും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ മക്കള്‍ ഒരുക്കിയ 'സമാധി പീഠം' പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. മരണം കൊലപാതകവുമല്ല സമാധിയുമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗോപന്റേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് കേസ് അവസാനിപ്പിച്ചത്.
മരിച്ച ശേഷമാണ് ഗോപന്റെ മൃതദേഹമെടുത്ത് മക്കള്‍ സമാധിയിരുത്തിയതെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാസങ്ങള്‍ക്കുശേഷം ലഭിച്ചതോടെയാണ് ദുരൂഹതകള്‍ നീങ്ങിയത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവുകളുണ്ടായിരുന്നെങ്കിലും അവയൊന്നും മരണകാരണമല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
ഹൃദയധമനികളില്‍ ബ്‌ളോക്കുണ്ടായിരുന്നു. ലിവര്‍ സിറോസിസുണ്ടായിരുന്നു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോയില്ലായിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങള്‍ക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതക സാദ്ധ്യതയും പൊലീസ് പൂര്‍ണമായും തള്ളി.
ഗോപന്റെ കുടുംബം അവകാശപ്പെടുന്നതുപോലെ നടന്ന് പോയതിനുശേഷം ഇരുന്ന് സമാധിയാകാനുള്ള സാദ്ധ്യതയും അന്തിമറിപ്പോര്‍ട്ടില്‍ തള്ളുന്നു. എന്നിരുന്നാലും ഗോപന് ക്ഷേത്രമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഇപ്പോഴും മകന്റെ നേതൃത്വത്തില്‍ പൂജകള്‍ നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകന്‍ രാജസേനനാണ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. തന്റെ അച്ഛന്‍ ഗോപന്‍ സ്വാമിയല്ലെന്നും ദൈവമാണെന്നും മകന്‍ രാജസേനന്‍ പറയുന്നു. ദൈവത്തെ കാണാന്‍ ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ എത്തുന്നുണ്ടെന്നും മകന്‍ പറയുന്നു.
https://www.facebook.com/Malayalivartha
























