ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച പെണ്‍കുട്ടിയെ മറുനാടന്‍ കണ്ടെത്തി. സംഭവത്തില്‍ വിവാദം തുടരുന്നതിനിടെ പെണ്‍കുട്ടി മാപ്പപേക്ഷിച്ചു. സംഭവം മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ വിശദീകരണം. സംഭവത്തില്‍ പരാതി നല്‍കിയ ബിജെപി പ്രവര്‍ത്തകന്‍ സിജി രാജഗോപാല്‍ പെണ്‍കുട്ടി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുമെന്ന് അറിയിച്ചു.
എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള 'മൈഥിലി' എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്. സംഭവത്തില്‍ ബി.എന്‍.എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.
കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാന്‍ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
'എന്റെ ഇന്റെന്‍ഷന്‍ സത്യത്തില്‍ പൂക്കളം അവിടെ ഇല്ലാക്കാനുള്ളതല്ലായിരുന്നു. എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയ ഒരു അബദ്ധമായിരുന്നു. ആ ദിവസം എന്റെ വര്‍ക്ക് എല്ലാം കഴിഞ്ഞ് തിരിച്ചു വന്നതായിരുന്നു. മെട്രോ വര്‍ക്ക് നടക്കുന്നതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അവിടെ ചെളിയും അഴുക്കുമൊക്കെ ഉണ്ടായിരുന്നു. ആ ഒരു സാഹചര്യത്തില്‍ അറിയാതെ കാല് തട്ടിയതാണ്, അല്ലാതെ പര്‍പ്പസ്ഫുളി ചെയ്തതല്ല.'
'ഇതൊരു വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും ഞാന്‍ സിന്‍സിയര്‍ലി അപ്പോളജൈസ് ചെയ്യുന്നു. റിലിജിയസ് സെന്റിമെന്റ്‌സിനെ ബാധിക്കുക എന്നത് വളരെ തെറ്റായ കാര്യമാണ്. ഓണം ഞാനും ആഘോഷിക്കുന്ന ഒരു ഫെസ്റ്റിവലാണ്, ഞാനും ഒരു മലയാളി തന്നെയാണ്. എല്ലാവരും എന്നോട് ക്ഷമിക്കണം.'
കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂര്‍ണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
'കുട്ടി മാപ്പ് പറഞ്ഞ സ്ഥിതിക്ക് പരാതി പിന്‍വലിക്കും': സിജി രാജഗോപാല്‍
പെണ്‍കുട്ടി മാപ്പപേക്ഷിച്ച സാഹചര്യത്തില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരനും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ സിജി രാജഗോപാല്‍ പ്രതികരിച്ചു.
'തെറ്റ് കണ്ടപ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ശിക്ഷിക്കാന്‍ ഞാന്‍ ആളല്ല. ആ കൊച്ചുകുട്ടി മാധ്യമ മുഖേനയോ ഉദ്യോഗസ്ഥരുടെ മുന്നിലോ മാപ്പ് പറയുകയാണെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു. ആ കുട്ടിക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ല, മക്കള്‍ക്ക് തെറ്റുപറ്റിയാല്‍ ക്ഷമിക്കാന്‍ ഞാനും ഒരു പിതാവാണ്. കുട്ടിയോട് യാതൊരു വൈരാഗ്യവുമില്ല.' (സിജി രാജഗോപാല്‍, ബി.ജെ.പി നേതാവ്)
https://www.facebook.com/Malayalivartha
























