ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ

മിന്നൽപ്രളയം വിതച്ച ദുരിതത്തിലും നാശനഷ്ടങ്ങളിലും വിറങ്ങലിച്ചുനിൽക്കുകയാണ് നേപ്പാൾ. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആയിരക്കണക്കിനാളുകളെ കാണാതായെന്നുമാണ് വിവരം.
മിന്നൽപ്രളയമുണ്ടായി ആറുദിവസം പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യംപേറി പറക്കുന്ന ഹെലികോപ്ടറുകളിലൊന്നിന്റെ കോക്പിറ്റിൽ പ്രിയാ അധികാരി എന്നൊരു പൈലറ്റ് ഉണ്ട്. നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്ടർ ക്യാപ്റ്റനാണ് ഇവർ. ആറുദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് ഈ നാൽപ്പതുകാരി പൂർത്തിയാക്കിയത്.
തുടർച്ചയായ പറക്കലുകൾ കാരണം തങ്ങളിൽ ഭൂരിഭാഗംപേരും ക്ഷീണിതരാണെന്ന് സിഎൻഎന്നിന്റെ ആൻഡേഴ്‌സൺ കൂപ്പറിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞു. മിന്നൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ റസുവ ജില്ലയിലെ ടിമുറെ ഗ്രാമത്തിന് ചുറ്റുമായി ഇരുപതോളം ഹെലികോപ്ടറുകളാണുള്ളത്. നിരവധിപേരെയാണ് ഇവിടെ കാണാതായിട്ടുള്ളത്. അതിജീവിതരെ രക്ഷിക്കാനായി ഒന്നിലധികം ഹെലികോപ്ടറുകൾ ഒരേയിടത്തേക്ക് വരുന്നതിനാൽ, ഹെലികോപ്ടറുകളുടെ ഏകോപനം ദൗത്യത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറിയിട്ടുണ്ടെന്ന് പ്രിയ പറഞ്ഞു. പൈലറ്റുമാർ നിരന്തരം ഏകോപനം പുലർത്തേണ്ടതുണ്ട്. ചിലപ്പോൾ അഞ്ച് അല്ലെങ്കിൽ ആറ് ഹെലികോപ്ടറുകള് അതിജീവിതരെ രക്ഷിക്കനായി ഒരേസ്ഥലത്തേക്ക് വരും, അവർ കൂട്ടിച്ചേർത്തു.
പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞുകൂടിയ ചെളിയും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രിയ പറയുന്നു. ചില സ്ഥലങ്ങളിൽ ഹെലികോപ്ടറുകൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനാകില്ല. അതിജീവിതരെ മാറ്റിക്കൊണ്ടിരിക്കുന്ന സമയത്തും ഹെലികോപ്ടർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം നഷ്ടമായി. അഞ്ച് ജലവൈദ്യുത പദ്ധതികൾ നഷ്ടമായി. ജീവനുകൾ നഷ്ടമായി. എന്നാൽ രക്ഷാപ്രവർത്തകരെ കാത്ത് ദുരന്തത്തെ അതിജീവിതർ നിൽക്കുന്നത് കാണുമ്പോൾ ആശ്വാസം തോന്നും, പ്രിയ പറഞ്ഞു.
എൻവയോൺമെന്റൽ സയൻസ് പഠിക്കുകയും പിന്നീട് കാബിൻ ക്രൂവായി ജോലി നോക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹെലികോപ്ടർ പറത്താനുള്ള മോഹം പ്രിയയിൽ ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ഫിലിപ്പീൻസിൽനിന്ന് ഹെലികോപ്ടർ പറത്തലിൽ പരിശീലനം നേടി. 2017-ലാണ് മുഴുവൻസമയ ഹെലികോപ്ടർ പൈലറ്റ് ആയി മാറുന്നത്. ഹൈ ആൾട്ടിട്യൂഡ് രക്ഷാദൗത്യത്തിൽ വിദഗ്ധയാണ് പ്രിയ.
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്.
ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈൽ ഇമെയിൽ വഴി അയച്ചു നൽകുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ പോലീസിന്റെ വെബ്സൈറ്റിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























