പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

തുടർച്ചയായ തോൽവികൾക്ക് ശേഷം ചിറയിൻകീഴിൽ വിജയിച്ചിട്ടും, പ്രാദേശിക പ്രവർത്തകരെ അവഗണിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലി അംഗീകരിക്കാനാകില്ല. ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസിനെതിരെ അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
തുടക്കത്തിൽ ഒരു ഇഷ്ടമൊക്കെ തോന്നിയിരുന്ന, എന്നാൽ പിന്നീട് ഒരു ജനപ്രതിനിധി ആവാൻ തക്ക യാതൊരു ക്വാളിറ്റിയും ഇല്ലായെന്ന് മനസ്സിലായ ഒരു വ്യക്തിയാണ് ഇപ്പോഴത്തെ ചിറയിൻകീഴ് എം എൽ എ. പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു. അത്ര തന്നെ. ഇവരുടെ പേര് ശ്രദ്ധയിൽ വരുന്നത് ആലത്തൂരിൽ നിന്നും ജനവിധി തേടിയപ്പോൾ അന്ന് അവർക്കെതിരെ ഇടതിടങ്ങളിൽ നിന്നും കൂട്ടമായ സൈബറാക്രമണങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും വന്നപ്പോഴാണ്.
പിന്നീട് എം.പിയായ ശേഷവും അവർക്കെതിരെ ഇടതിടങ്ങളിൽ നിന്നും അവഹേളനവും അപമാനവും നേരിട്ടിട്ടുമുണ്ട്. പക്ഷേ അതൊന്നും പിന്നീട് അവർ നടത്തിയ മര്യാദകേടുകളെയും വിക്ടിം കാർഡ് കളികളെയും ന്യായീകരിക്കാൻ ഉതകുന്നതല്ല. ഇന്നിപ്പോൾ ഒരു എം എൽ എ പാലിക്കേണ്ടതായ മിനിമം വക തിരിവ് പോലും ഇല്ലാതെ തല്ലുപിടിത്തത്തിൽ കൂടി പങ്കാളി ആയിരിക്കുന്നു. അനുഭവിക്ക് പാർട്ടി നേതൃത്വമേ
കോൺഗ്രസ്സ് പാർട്ടിയിൽ മികവും കഴിവും തെളിയിച്ച, പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന മനുഷ്യർക്ക് സീറ്റ് കൊടുക്കാതെ മരപ്പാഴുകളെ കെട്ടി ഇറക്കിയത് അല്ലേ. പാട്ട് പാടി നടക്കുന്നത് അല്ല ജനസേവനം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകർക്കൊപ്പം പാലക്കാട്ടെ ഹോട്ടലിൽ ഇരുന്ന ഇവർ അത് ചോദ്യം ചെയ്ത പയ്യനെതിരെ അന്ന് കളിച്ച വിമൻ കാർഡ് ആരും മറന്നിട്ടില്ല.
അന്നും പാളയം പ്രദീപ് എന്ന ഇവരുടെ പി എ ആയിരുന്നു പ്രശ്നം ഇത്ര മേൽ വഷളാക്കിയത്. ഇപ്പോഴും അയാളുടെ പേരിൽ തന്നെയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ആ ഹോട്ടലിൽ ഈ പ്രദീപ് ആ പയ്യനെ കയ്യേറ്റം ചെയ്തതിന് ഇവർ പറഞ്ഞ വൃത്തികെട്ട ഒരു ക്യാപ്‌സ്യൂൾ ഉണ്ട്. തന്നെ കയറി പിടിച്ചപ്പോൾ സഹപ്രവർത്തകർ കയ്യേറ്റം ചെയ്തുവത്രേ. അന്ന് പോയതാണ് ഇവരോട് ഉണ്ടായിരുന്ന ഒരിത്തിരി ഇഷ്ടം.
പെങ്ങളൂട്ടിയെന്ന വിളിപേരിന് വലിയ മാനങ്ങളുണ്ടെന്ന് മറന്ന് പോയ സ്ത്രീ ആണിവർ . ആ സംബോധന അന്ന് ഇവർക്ക് നല്കിയത് ഈ നാട്ടിലെ പുരുഷന്മാരാണ്. സ്വന്തം തെറ്റ് മറയ്ക്കാൻ വേണ്ടി അവസാനത്തെ ആയുധമായ പെണ്ണടവ് ഒരിക്കൽ പ്രയോഗിച്ച ഇവർ ഇക്കുറിയും അത് തന്നെ പുറത്ത് എടുക്കും. False accusation is a criminal offence. ഇവർക്ക് ഒക്കെ എതിരെ പ്രതികരിക്കാൻ പോലും ഭയമാണ് ഇപ്പോൾ. വേണ്ടി വന്നാൽ ദളിത് കാർഡ് വരെ ഇറക്കി ചോദ്യം ചെയ്യുന്നവരെ കുറ്റക്കാരാക്കും. അതാണ് നിലവിലെ കേരള മോഡൽ നീതി ന്യായം.
തുടർച്ചയായ തോൽവികൾക്ക് ശേഷം ചിറയിൻകീഴിൽ വിജയിച്ചിട്ടും, പ്രാദേശിക പ്രവർത്തകരെ അവഗണിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലി അംഗീകരിക്കാനാകില്ല. മുമ്പത്തെ പോലെ തന്നെ ഇവരുടെ പി എ യുടെ അനാവശ്യ ഇടപെടലുകൾ നോക്കി മിഴുങ്ങസ്യ നിൽക്കേണ്ട കാര്യം പാർട്ടി പ്രവർത്തകർക്ക് ഇല്ല. ചോരനീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം.
ഒന്നുകിൽ ഇവരെ അടക്കി നിറുത്തുവാൻ നേതൃത്വം തയ്യാറാവുക. അല്ലെങ്കിൽ ആളുകളുടെ നെഞ്ചത്ത് കുതിര കയറുവാൻ നില്ക്കുന്ന പി എ യെ നിലയ്ക്ക് നിറുത്താൻ പാർട്ടി തന്നെ മുന്നിട്ട് ഇറങ്ങുക. ഇനിയെങ്കിലും കഞ്ഞി കലത്തിൽ അരി ഇടും മുമ്പ് കൃത്യമായി നെല്ലും പതിരും തിരിച്ചറിയാൻ പാർട്ടി നേതൃത്വം ശ്രമിക്കുക. നന്നായി പാറ്റി പതിരുകളെ എടുത്ത് ദൂരേയ്ക്ക് എറിയുക. അല്ലെങ്കിൽ ദോഷം പാർട്ടിക്ക് തന്നെയാണ്.
https://www.facebook.com/Malayalivartha



























