കർക്കിടത്തിൽ മഴ കാര്യമായി പെയ്തില്ല ; തുലാമാസത്തിൽ മഴ അപ്പാടെ മാറി നിന്നു; ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടി; കേരളത്തിന്റെ ചരിത്രത്തിൽ വൻ കാലാവസ്ഥാ പ്രതിഭാസം

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ കാലാവസ്ഥാ പ്രതിഭാസമാണിത്. കർക്കിടത്തിൽ മഴ കാര്യമായി പെയ്യാതിരിക്കെ തുലാമാസത്തിൽ മഴ അപ്പാടെ മാറിനിൽക്കുകയും താപനില കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യം. ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടിയ സാഹചര്യത്തിൽ കടുത്ത പനി ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള മുന്നറിയിപ്പാണ് പുറത്തുവരുന്നത്. പകൽ സമയം ആരും പുറത്തിറങ്ങരുത് എന്നുൾപ്പെടെ ജാഗ്രത നിർദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്.
ഒരിക്കലും സംഭവിച്ചിട്ടില്ലാത് ഈ പ്രതിഭാസം വലിയ പരിസ്ഥിതി നാശത്തിന്റെ ഭാഗമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്രമായ ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ പകൽ 11 മണി മുതൽ വൈകുന്നേരം മുന്നു വരെ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. കാട്ടുതീ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെമന്നും അറിയിപ്പുണ്ട്. ഉയർന്ന താപനിലയ്ക്കിടെ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ അതിശക്തമായ പ്രകൃതിദുരന്തങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അടുത്തയാഴ്ച പെയ്താൽ തന്നെ കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നുനിൽക്കുന്നതിനാൽ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. തെക്കു പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണു ചൂടു കൂടാൻ കാരണം. അതേസമയം, ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. മഴ മാറിനിൽക്കുന്നതിനൊപ്പം അന്തരീക്ഷ താപനില കുത്തനെ ഉയർന്നതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വർധിച്ചതിനാൽ രാത്രികാലങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾക്കും കാട്ടുതീക്കും കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനവും താപനിലയിലെ അപ്രതീക്ഷിത കുതിച്ചുചാട്ടവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സെപ്റ്റംബറിലെ അപ്രതീക്ഷിത മഴക്കുറവ് ജലാശയങ്ങളിലെ ജലനിരപ്പ് കുത്തനെ കുറച്ചു.
കഴിഞ്ഞ മാസം പുഴകൾ നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ നിന്നാണ് അതിവേഗത്തിലുള്ള ഈ മാറ്റം. ഇത് വരും മാസങ്ങളിൽ ഭൂഗർഭ ജലനിരപ്പ് താഴാനും കാർഷിക മേഖല തകരാനും വഴിവയ്ക്കും. മഴക്കുറവും ഉയർന്ന താപനിലയും കേരളത്തിലെ കൃഷിയെ കാര്യമായി ബാധിക്കും.നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങ്, റബർ, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളെയും ബാധിക്കുന്നത് കർഷകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജലവൈദ്യുത പദ്ധതികളിൽ വെള്ളമില്ലാതാവുകയും കൽക്കരി കേന്ദ്ര വിഹിതം കുറയുകയും ചെയ്യുന്നത് വരും മാസങ്ങളിൽ കേരളത്തെ ദീർഘകാല പവർക്കട്ടിലേക്ക് തള്ളിവിട്ടേക്കാം.
ചൂട് കടുത്തതോടെ എയർ കണ്ടീഷണറുകളുടെയും മറ്റ് കൂളിങ് സംവിധാനങ്ങളുടെയും ഉപയോഗം വർധിച്ചു. ഇതോടെ വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷങ്ങളേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു.
https://www.facebook.com/Malayalivartha



























