ജിഷ കൊലക്കേസ്: ആത്മഹത്യ ചെയ്ത ഇതര സംസ്ഥാനക്കാരന്റെ ഡിഎന്‍എ പരിശോധിക്കും

ജിഷ കൊലക്കേസിനു ശേഷം ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നു ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അന്നു കൊലയാളിയുടെ ഡിഎന്‍എ സാംപിള്‍ ലഭിച്ചിരുന്നില്ല. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ കൊലയാളിയിലേക്ക് എത്താതിരുന്നതോടെയാണ് ആത്മഹത്യ ചെയ്ത തൊഴിലാളിയിലേക്ക് അന്വേഷണം നീങ്ങുന്നത്.
കേസില്‍ മറ്റു ദിശകളിലും അന്വേഷണം നീങ്ങുന്നുണ്ട്. പൊലീസിനെ വഴിതെറ്റിക്കാന്‍ കൊലയാളി വ്യാജ തെളിവുകള്‍ ഒരുക്കിയതായി സംശയിക്കുന്നു. വീടിനു സമീപം കണ്ടെത്തിയ ഇതര സംസ്ഥാനക്കാരന്റേതെന്നു സംശയിക്കുന്ന ചെരുപ്പുകള്‍ കൊലയാളി പിന്നീടു കൊണ്ടുവന്നിട്ടതാവാന്‍ സാധ്യതയുണ്ട്. ഈ ചെരുപ്പുകള്‍ ആത്മഹത്യ ചെയ്തയാളുടേതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
കൊലനടത്തി ഒന്നോ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ജിഷയുടെ വീടിരിക്കുന്ന കുറുപ്പംപടി വട്ടോളിപ്പടി ഭാഗം പ്രതി സന്ദര്‍ശിച്ചതിനു തെളിവാണിത്. ആ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ വീടും പരിസരവും സന്ദര്‍ശിച്ചത് അവര്‍ക്കൊപ്പം സ്ഥലത്തെത്താന്‍ പ്രതിക്കു സഹായകരമായിട്ടുണ്ടെന്ന് അനുമാനിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ സംഭവിച്ച വീഴ്ചകളും മൃതദേഹം ദഹിപ്പിച്ചു കളഞ്ഞതുമാണ് ആദ്യ ദിവസം മുതല്‍ അന്വേഷണം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായത്. മൃതദേഹത്തിന്റെ ഇടത്തേ തോളില്‍ കണ്ടെത്തിയ കടിയുടെ പാടു പിന്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലയാളിയുടെ ഉമിനീരിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞതു മാത്രമാണു കേസില്‍ ഇതുവരെ പൊലീസിനുണ്ടാക്കാന്‍ കഴിഞ്ഞ ഏകനേട്ടം.
എന്നാല്‍, കടിച്ചയാളുടെ പല്ലുകളുടെ ഘടന സംബന്ധിച്ച നിഗമനങ്ങളില്‍ പൊലീസിനു ഭിന്ന അഭിപ്രായമുണ്ട്. കൊലയാളിയുടെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് ഡിഎന്‍എ പരിശോധന നടത്തിയ മുഴുവന്‍ പേരും നിരപരാധികളാണെന്നു തെളിഞ്ഞിരുന്നു. ഇതില്‍ ബംഗാള്‍ സ്വദേശിയായ ഒരാളെ കേസിലെ പ്രതിയാക്കാനുള്ള നടപടികള്‍ ഏതാണ്ടു പൂര്‍ത്തിയായതാണ്. ഇതിനിടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചതോടെ ഇയാളുടെ നിരപരാധിത്വം തെളിഞ്ഞു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെ രണ്ടു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും. പുതിയ വീടിന്റെ പണി പൂര്‍ത്തിയാകും വരെ ഇവരെ വാടകവീട്ടില്‍ താമസിപ്പിക്കാനാണു റവന്യു അധികാരികള്‍ക്കു ലഭിച്ച നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























