കൊലക്കുപിന്നില്‍ സ്വത്ത് തന്നെ പ്രശ്‌നം: ഭര്‍ത്താവിന്റെ കാമുകി രണ്ടാമതും ഗര്‍ഭിണിയായത് പെട്ടെന്നുള്ളപ്രകോപനം: ജീവപര്യന്തമോ വധശിക്ഷയോ എന്ന് ഇന്നറിയാം

വഴിവിട്ട ജീവിതവും ബന്ധങ്ങളും അവസാനിക്കുന്നത് ക്രൂരകൊലപാതകത്തില്‍. വളാഞ്ചേരിയില്‍ പാചകവാതക ഏജന്‍സി ഉടമ വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കുടുംബസുഹൃത്തും കുറ്റക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. എളംകുളം വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്താജോര്‍ജ് (ജ്യോതി63), എറണാകുളം എളമക്കര മാമംഗലം ക്രോസ് റോഡില്‍ നമ്പ്രത്ത് മുഹമ്മദ് യൂസഫ് (സജീദ്51) എന്നിവര്‍ക്കെതിരെയുള്ള കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. ജഡ്ജി എം.ആര്‍. അനിത ഇന്ന് ശിക്ഷവിധിക്കും. പ്രതികളുടെമേല്‍ ചുമത്തിയിരുന്ന കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിര്‍ണായകമായി. കേസില്‍ 76 സാക്ഷികളില്‍ 52 പേരെ പ്രോസിക്യൂട്ടര്‍ അനസ് വരിക്കോടന്‍ വിസ്തരിച്ചു. 33 തൊണ്ടിമുതലുകളും 76 രേഖകളും ഹാജരാക്കി.
2015 ഒക്ടോബര്‍ എട്ടിനാണ് എറണാകുളം എളമക്കര കുറ്റിക്കാട്ട് വൈഷ്ണവത്തില്‍ വിനോദ്കുമാറിനെ (54) വെണ്ടല്ലൂരിലെ വാടകവീട്ടില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ജസീന്തയെ കഴുത്തിനു മുറിവേറ്റനിലയിലും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ജസീന്തയിലേക്ക് അന്വേഷണം എത്തിച്ചത്. വിനോദ്കുമാറിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞ ജസീന്ത സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ സുഹൃത്ത് മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഉറങ്ങുകയായിരുന്ന വിനോദിനെ പുലര്‍ച്ചെ യൂസഫ് വെട്ടിപ്പരിക്കേല്പിച്ചു. മരിച്ചെന്നുകരുതി ഇരുവരും പുറത്തിറങ്ങിയപ്പോള്‍ വിനോദ് ആരെയോ ഫോണില്‍വിളിക്കുന്ന ശബ്ദംകേട്ട് തിരിച്ചുചെന്ന് പിന്നെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 99 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതമെന്നരീതിയില്‍ കേസ് വഴിതിരിച്ചുവിടാനാണ് ജസീന്തയെയും മുറിവേല്‍പ്പിച്ചത്. മരണത്തിന് തൊട്ടുമുമ്പ് വിനോദ്കുമാര്‍ ഫോണില്‍വിളിച്ച ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്റെ മൊഴിയും കേസില്‍ പ്രധാനമായി. നാലുമാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശംനല്‍കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജസീന്തയ്ക്ക് ഇറ്റാലിയന്‍ പൗരത്വവുമുണ്ട്.
വിനോദിന്റെ കുടുംബ സുഹൃത്താണ് പ്രതി യൂസഫ്. ഇരുവരും ചേര്‍ന്ന് ഏതാനും മാസം മുന്‍പാണ് വിനോദിനെ വകവരുത്താന്‍ പദ്ധതിയിട്ടത്. രണ്ടുമാസം മുന്‍പ് വിനോദിനെ സയനൈഡ് നല്‍കി കൊല്ലാന്‍ യൂസഫിനെ നിയോഗിച്ചെങ്കിലും സയനൈഡ് ലഭിക്കാത്തതിനാല്‍ ആ ശ്രമം പാളി. ജ്യോതിയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് കേസ് തെളിയിച്ചത്. കൊല്ലപ്പെട്ട വിനോദ് കൊച്ചി ജോമര്‍ ഫ്‌ലാറ്റ് തട്ടിപ്പുക്കേസിലെ പ്രതിയുമാണ്. കൊലപാതകം നടത്തുകയാണെങ്കില്‍ യൂസഫിന് കൊച്ചിയിലെ ഫ്‌ളാറ്റ് നല്‍കാമെന്ന് ജ്യോതി വാഗ്ദാനം ചെയ്തിരുന്നു. കൊലപാതകം നടന്നതറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ആദ്യഘട്ടത്തില്‍ തന്നെ ജ്യോതിയെ സംശയമുണ്ടായിരുന്നു. സാരമായി പരുക്കേല്‍ക്കാത്ത ജ്യോതി രാവിലെ ഒന്‍പതരവരെ പുറത്തിറങ്ങി ബഹളം വച്ചില്ലെന്നതു പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. യൂസഫിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ജ്യോതിയുടെ ഫോണില്‍നിന്നാണ്. വിനോദ്കുമാറിനെ കൊല്ലണം എന്ന് തീരുമാനിച്ചശേഷം യൂസഫിനെ വിളിക്കാനായി ജ്യോതി പ്രത്യേകമായി ഒരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ നമ്പര്‍ ജ്യോതിയുടെ മറ്റൊരു ഫോണില്‍നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. ഇരുവരും ഉപയോഗിച്ചിരുന്ന സ്വകാര്യ ഫോണുകള്‍ കൃത്യത്തിനു ശേഷം നശിപ്പിച്ചുകളയണം എന്ന ജ്യോതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യൂസഫ് കാറിലുണ്ടായിരുന്ന ഫോണ്‍ എറണാകുളത്തേക്ക് കൊണ്ടുപോയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ വച്ച് പരിചയപ്പെട്ട ജ്യോതിയും വിനോദും നാട്ടിലെത്തി ഒരുമിച്ച് താമസമാരംഭിച്ചെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇറ്റാലിയന്‍ പൗരത്വമുള്ള നഴ്‌സായ ജ്യോതി അവിടേക്ക് പോകുമ്പോള്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ വിനോദ്കുമാര്‍ കുണ്ടറ സ്വദേശിനിയുമായി എത്തിയിരുന്നു. വിനോദ്കുമാറിന് കുണ്ടറ സ്വദേശിനിയുമായുള്ള ബന്ധവും ഇവരില്‍ ഒരു കുഞ്ഞുള്ളതും രണ്ടു വര്‍ഷം മുമ്പ് ജ്യോതി അറിഞ്ഞു. ഇവരെ ഒഴിവാക്കാന്‍ നിരവധി തവണ ജ്യോതി ആവശ്യപ്പെട്ടെങ്കിലും വിനോദ് തയ്യാറായില്ല. കുണ്ടറ സ്വദേശിനിയുമായുള്ള ബന്ധം ജ്യോതിയോട് പറഞ്ഞത് ഫ്‌ളാറ്റിലെ തന്നെ താമസക്കാരനായ മുഹമ്മദ് യൂസഫ് ആണെന്ന് വിനോദ് മനസിലാക്കി. യൂസഫിനെ കുടുംബവുമായി അകറ്റാന്‍ ജ്യോതിയുടെ ലോക്കറിലുണ്ടായിരുന്ന 30 പവന്റെ ആഭരണങ്ങള്‍ വിനോദ് എടുത്തുമാറ്റിയ ശേഷം ഇത് യൂസഫ് എടുത്തതാണെന്ന് ജ്യോതിയെ വിശ്വസിപ്പിച്ചു. യൂസഫിന്റെ മകന്റെ വിവാഹം പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് മുടക്കി. ഇത് യൂസഫിന് വിനോദിനോട് വൈരാഗ്യത്തിന് കാരണമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ലോക്കറില്‍ നിന്നു നഷ്ടപ്പെട്ട 30 പവന്‍ ആഭരണങ്ങള്‍ വിറ്റ് വിനോദ് ഇരിമ്പിളിയത്ത് സ്ഥലം വാങ്ങിയത് ജ്യോതി അറിഞ്ഞു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ഏതാനും മാസം മുമ്പ് തന്നെ മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ വിനോദിനെ കൊല്ലാന്‍ ജ്യോതി തീരുമാനിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ജ്യോതി പലപ്പോഴായി യൂസഫിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. കൊന്നാല്‍ നല്ലൊരു തുക തരാമെന്ന് വാഗ്&്വംിഷ;ദാനവും ചെയ്തു. മുഹമ്മദ് യൂസഫ് എറണാകുളത്തുനിന്നു ബസില്‍ വ്യാഴാഴ്ച രാത്രി ഏഴേകാലോടെ വളാഞ്ചേരിയിലെത്തി ജ്യോതിയെ വിളിച്ചു. മീമ്പാറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നില്‍ക്കാന്‍ യൂസഫിനോട് ജ്യോതി ആവശ്യപ്പെട്ടു. യൂസഫ് ഇവിടേക്ക് ഓട്ടോറിക്ഷയിലെത്തി. കാറുമായി വന്ന ജ്യോതി യൂസഫിനെ പിന്‍സീറ്റില്‍ കിടത്തി പുതപ്പിട്ട് മൂടി വീട്ടിലെത്തിച്ച് ഒന്നാം നിലയിലെ മുറിയിലാക്കി.
പത്തരയോടെ വിനോദെത്തി കുളികഴിഞ്ഞ് കിടന്നയുടനെ ഉറങ്ങി. പന്ത്രണ്ടരയോടെ താഴത്തെ കിടപ്പുമുറിയിലേക്ക് കയറിച്ചെന്ന യൂസഫ് വിനോദിനെ വെട്ടിപരിക്കേല്‍പ്പിച്ചു. വിനോദ് മരിച്ചെന്ന് കരുതി ജ്യോതിയും യൂസഫും ഡൈനിങ് ഹാളിലിരുന്ന് സംസാരിച്ചു. ഒരു മണിയോടെ കിടപ്പുമുറിയില്‍ നിന്നു സംസാരംകേട്ട് നോക്കുമ്പോള്‍ വിനോദ് ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതാണ് കണ്ടത്. തുടര്‍ന്ന് യൂസഫ് വെട്ടുകത്തിയെടുത്ത് വിനോദിനെ തുരുതുരാ വെട്ടി മരണം ഉറപ്പാക്കി. വിനോദ് ഫോണില്‍ വിളിച്ചത് ഗ്യാസ് ഏജന്‍സിയിലെ സ്റ്റാഫിനെ ആയിരുന്നു. തുടര്‍ന്ന് ജ്യോതി യൂസഫിന് അന്നത്തെ ഗ്യാസ് ഏജന്‍സി കളക്ഷനായ 3,40,000 രൂപയും രക്ഷപ്പെടാന്‍ ഇന്നോവ കാറും നല്‍കി. തെളിവുകള്‍ നശിപ്പിക്കാനായി, തന്റെ മൂന്ന് മൊബൈല്‍ ഫോണുകള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ കൊടുത്തു. പോകുംമുമ്പ് തന്റെ കൈകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി പരിക്കേല്‍പ്പിക്കാന്‍ ജ്യോതി ആവശ്യപ്പെട്ടു. യൂസഫ് ജ്യോതിയുടെ കഴുത്തില്‍ ചെറിയ കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. മുറിവേറ്റ ജ്യോതി ബോധംകെട്ടു
കാറില്‍ രക്ഷപ്പെട്ട യൂസഫ് കുറ്റിപ്പുറം മാണൂര്‍ പള്ളിക്ക് സമീപം ദേശീയപാതയില്‍ കാര്‍ നിറുത്തി കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാകുളത്തേക്ക് പോയി. പോകുംവഴി ജ്യോതി നല്‍കിയ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചു. ഈ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.
https://www.facebook.com/Malayalivartha