സിനിമാക്കഥകളെ വെല്ലുന്ന പ്രണയവും ജീവിതവും: കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായിട്ടും ദാമ്പത്യ ജീവിതത്തിലെ പാളിച്ചകള്‍ എല്ലാം തകര്‍ത്തു: പണം വാരിയെറിഞ്ഞ് രക്ഷപെടാമെന്ന ജ്യോതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് പോലീസിന്റെ മിന്നല്‍ വേഗം

എത്ര ആസൂത്രണം നടത്തിയാലും കൊലക്കേസുകളില്‍ ചില പാളിച്ചകള്‍ സംഭവിക്കാറുണ്ട്. അതാണ് പ്രതിക്ക് ജയിലും പോലീസിന് തുണയുമാകാറ്. ആസൂത്രണത്തില്‍ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജ്യോതി യഥാര്‍ത്ഥത്തില്‍ ജസീന്തയാണ്. ഇറ്റാലിയന്‍ പൗരത്വമുള്ള ജസീന്ത ജോര്‍ജ്. തെളിവുകളില്ലാതെ ഭര്‍ത്താവിനെ വകവരുത്തുക. അതിന് ശേഷം ഇറ്റലിക്ക് വിമാനം കയറുക. അതായിരുന്നു ലക്ഷ്യം. എന്നാല്‍ പൊലീസിന്റെ സാങ്കേതിക മികവലൂന്നിയ അന്വേഷണം എല്ലാം പൊളിച്ചു. സിനിമയെ വെല്ലുന്ന തരത്തില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത ജ്യോതിയുടെ മോഹങ്ങള്‍ പൊളിഞ്ഞു. എല്ലാം പുറത്തായി. നീണ്ട പ്രണയത്തിനൊടുവിലെ വിവാഹം നല്‍കിയ മാനസിക പീഡനങ്ങളാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നതാണ് സത്യം
സാക്ഷികളോ പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത കേസില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്താണ് കേസ് തെളിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് കൊച്ചിയിലെ വീട്ടില്‍നിന്ന് മുഖ്യപ്രതിയായ മുഹമ്മദ് യൂസഫിനെ പൊലീസ് പിടികൂടിയത്. ഇതോടെ ജ്യോതിയുടെ പൊയ്മുഖം പൊളിഞ്ഞു. അതിന് മുമ്പ് തന്നെ പലതും സമ്മതിച്ചിരുന്നു. പിന്നെ എല്ലാം പുറത്തായി. പ്രണയിച്ച് വിവാഹിതരായ വിനോദും ജ്യോതിയും ഏതാനും വര്‍ഷമായി രമ്യതയിലായിരുന്നില്ല. വിനോദിന്റെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലിയായിരുന്നു കലഹം. കൊല്ലം കുണ്ടറ സ്വദേശിനിയായ ഇരുപത്തിയാറുകാരിയെ വിനോദ് ഗുരുവായൂരിലെ ഫ്‌ലാറ്റില്‍ താമസിപ്പിച്ചിട്ടുള്ളതായും വിനോദിന് ഈ യുവതിയില്‍ ഒരു കുട്ടിയുള്ളതായും ജ്യോതി അടുത്തിടെ അറിഞ്ഞു. യുവതി ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. ഇതോടെ കൊല നടത്താന്‍ ജ്യോതിയെ തീരുമാനിക്കുകയായിരുന്നു.
കൊലപാതകത്തിനുശേഷം ഇറ്റലിയിലേക്ക് കടന്ന് മകനോടൊപ്പം അവിടെ സ്ഥിരതാമസമാക്കാനായിരുന്നു ജ്യോതിയുടെ പദ്ധതി. ഇതാണ് പൊലീസ് പൊളിച്ചത്. 56 കോടിയോളം രൂപ വിനോദ്കുമാറിന്റെ പേരില്‍ ആസ്തിയുണ്ടായിരുന്നു. ജ്യോതിയുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിനോദിന്റെ ആസ്തികളില്‍ ഭൂരിഭാഗവും ജസീന്തയുടെ സമ്പാദ്യക്കരുത്തില്‍ നേടിയതാണ്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ വിനോദിന്റെ പുതിയ ബന്ധം പ്രയാസമാകുമെന്നും വിനോദ് സ്വത്ത് അവരുടെ പേരിലേക്ക് മാറ്റുമെന്ന് ഭയന്നുമാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്.
ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്ത ജസീന്ത ജോര്‍ജ്, കൊച്ചിക്കാരന്‍ വിനോദ്കുമാറിന്റെ ജീവിതത്തിലേക്കെത്തിയത് ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ്. സിനിമാ കഥയെ വെല്ലുന്ന പ്രണത്തിന് ഒടുവില്‍ വിവാഹം. രണ്ടര പതിറ്റാണ്ട് മുന്‍പ് വിദേശയാത്രയ്ക്കിടെയാണു ജസീന്തയെ വിനോദ് പരിചയപ്പെടുന്നത്. തുടര്‍ന്നു ജസീന്ത മതംമാറി ജ്യോതിയായി. ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നാണ് സൂചന. ജസീന്തയുടെ സ്വത്തില്‍ കണ്ണു വച്ച് നടന്ന വിനോദ് മറ്റ് സ്ത്രീകളുമായും ബന്ധം പുലര്‍ത്തി. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ഇറ്റലിയില്‍ സ്വത്ത്, എറണാകുളത്ത് ഏഴു ഫ്‌ലാറ്റുകളും റിസോര്‍ട്ടുകളും. ഇതിന് പുറമേയാണ് വിനോദിനൊപ്പമായി പിന്നീടുള്ള ബിസിനസ്. പിന്നീട് ഇരുവരും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കും പാചകവാതക വിതരണ രംഗത്തേക്കും മുന്നേറുകയായിരുന്നു.
ഈ സ്വത്തില്‍ വിനോദിനും പങ്കാളിത്തമുണ്ട്. ഇതെല്ലാം നഷ്ടമാകുമെന്ന് വിനോദിന്റെ പരസ്ത്രീബന്ധത്തെപ്പറ്റി അറിഞ്ഞ ജ്യോതി കരുതി. ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെയാണു ഗുരുവായൂരിലെ മറ്റൊരു യുവതിയുടെ കാര്യം അറിഞ്ഞത്. അതോടെ, വിനോദിനെ കൊല്ലാന്‍ തീരുമാനിച്ചു. വധിക്കാനുള്ള പദ്ധതി തയാറാക്കിയത് ജ്യോതി ഒറ്റയ്ക്കാണ്. ജ്യോതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്ന മുഹമ്മദ് യൂസഫിന്റെ സഹായമാണ് ജ്യോതി തേടിയത്. വിനോദ് പലപ്പോഴും എറണാകുളത്തെ ഫ്‌ലാറ്റില്‍ മറ്റു സ്ത്രീകളുമായി എത്താറുണ്ടെന്ന് സമീപത്ത് താമസിച്ചിരുന്ന യൂസഫ്, ജ്യോതിയെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി യൂസഫിനെതിരെ വിനോദ് വ്യാജ മോഷണക്കേസ് കൊടുക്കുകയും യൂസഫിന്റെ മകന്റെ വിവാഹം മുടക്കുകയും ചെയ്തിരുന്നു. യൂസഫിനും വിനോദിനോട് പകയുണ്ടായി.
യൂസഫിനെ ഉപയോഗിച്ച് വിനോദിനെ വധിക്കാന്‍ ജ്യോതി ഇതിനു മുന്‍പും ശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ഫ്‌ലാറ്റില്‍വച്ച് സയനൈഡ് നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. സയനൈഡ് കിട്ടാതിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. വിനോദിനെ കൊലപ്പെടുത്താന്‍ രണ്ടു വെട്ടുകത്തികള്‍ സംഘടിപ്പിച്ചു. ഇതിലൊന്ന് കൊച്ചിയിലെ ഫ്‌ലാറ്റിലും മറ്റൊന്ന് വെണ്ടല്ലൂരിലെ വീട്ടിലും സൂക്ഷിച്ചു. കൊലപാതകദിവസം രാത്രി വളാഞ്ചേരിയിലെത്തിയ യൂസഫിനെ കാറില്‍ ജ്യോതിയാണു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്.
കൊലപാതകദിവസം മുഹമ്മദ് യൂസഫ് എറണാകുളത്തുനിന്നു ബസില്‍ വ്യാഴാഴ്ച രാത്രി ഏഴേകാലോടെ വളാഞ്ചേരിയിലെത്തി ജ്യോതിയെ വിളിച്ചു. മീമ്പാറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നില്‍ക്കാന്‍ യൂസഫിനോട് ജ്യോതി ആവശ്യപ്പെട്ടു. യൂസഫ് ഇവിടേക്ക് ഓട്ടോറിക്ഷയിലെത്തി. കാറുമായി വന്ന ജ്യോതി യൂസഫിനെ പിന്‍സീറ്റില്‍ കിടത്തി പുതപ്പിട്ട് മൂടി വീട്ടിലെത്തിച്ച് ഒന്നാം നിലയിലെ മുറിയിലാക്കി.
പത്തരയോടെ വിനോദെത്തി കുളികഴിഞ്ഞ് കിടന്നയുടനെ ഉറങ്ങി. പന്ത്രണ്ടരയോടെ താഴത്തെ കിടപ്പുമുറിയിലേക്ക് കയറിച്ചെന്ന യൂസഫ് വിനോദിനെ വെട്ടിപരിക്കേല്‍പ്പിച്ചു. വിനോദ് മരിച്ചെന്ന് കരുതി ജ്യോതിയും യൂസഫും ഡൈനിങ് ഹാളിലിരുന്ന് സംസാരിച്ചു. ഒരു മണിയോടെ കിടപ്പുമുറിയില്‍ നിന്നു സംസാരംകേട്ട് നോക്കുമ്പോള്‍ വിനോദ് ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതാണ് കണ്ടത്. തുടര്‍ന്ന് യൂസഫ് വെട്ടുകത്തിയെടുത്ത് വിനോദിനെ തുരുതുരാ വെട്ടി മരണം ഉറപ്പാക്കി. വിനോദ് ഫോണില്‍ വിളിച്ചത് ഗ്യാസ് ഏജന്‍സിയിലെ സ്റ്റാഫിനെ ആയിരുന്നു. തുടര്‍ന്ന് ജ്യോതി യൂസഫിന് അന്നത്തെ ഗ്യാസ് ഏജന്‍സി കളക്ഷനായ 3,40,000 രൂപയും രക്ഷപ്പെടാന്‍ ഇന്നോവ കാറും നല്‍കി. തെളിവുകള്‍ നശിപ്പിക്കാനായി, തന്റെ മൂന്ന് മൊബൈല്‍ ഫോണുകള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ കൊടുത്തു. പോകുംമുമ്പ് തന്റെ കൈകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി പരിക്കേല്‍പ്പിക്കാന്‍ ജ്യോതി ആവശ്യപ്പെട്ടു. യൂസഫ് ജ്യോതിയുടെ കഴുത്തില്‍ ചെറിയ കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. മുറിവേറ്റ ജ്യോതി ബോധംകെട്ടു
കാറില്‍ രക്ഷപ്പെട്ട യൂസഫ് കുറ്റിപ്പുറം മാണൂര്‍ പള്ളിക്ക് സമീപം ദേശീയപാതയില്‍ കാര്‍ നിറുത്തി കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാകുളത്തേക്ക് പോയി. പോകുംവഴി ജ്യോതി നല്‍കിയ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചു. ഈ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. തെളിവില്ലാതെ എഴുതള്ളേണ്ടിയിരുന്ന കേസ് തെളിയിച്ചതിന് പോലീസിനും ആശ്വാസം.
https://www.facebook.com/Malayalivartha