മറ്റൊരു ഗോവിന്ദചാമിയോ? ഗൂഢാലോചനയില്‍ ഞെട്ടി കേരളം, പള്‍സറിനു പിന്നിലാര്?

രണ്ടോ മൂന്നോ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലരങ്ങേറിയ ബ്ലാക്‌മെയില്‍ നാടകമെന്ന തിരക്കഥ പൊളിയുന്നു. സിനിമകള്‍ കുറഞ്ഞ്, സാമ്പത്തികമായി ബുദ്ധിമുട്ടിയ നടിയില്‍ നിന്ന് അതും ബ്ലാക് മണി കണ്ടെത്തുക ബുദ്ധിമുട്ടായ ഈ സമയം 50 ലക്ഷം രൂപ തട്ടിയെടുക്കുവാന്‍ വേണ്ടിയാണ് ഈ അക്രമവും പീഡനവുമെന്ന് വിശ്വസിക്കാന്‍ ചോറു കഴിക്കുന്ന മലയാളിക്കു പ്രയാസം. മാധ്യമങ്ങള്‍ ഒന്നടങ്കം ഗൂഢാലോചനയെന്ന ക്രിമിനലിസത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പോലീസും ഗൂഢാലോചനയിലുറച്ചു നില്‍ക്കുന്നു. എന്നാല്‍ കേസുകള്‍ പള്‍സര്‍ സുനിയിലും കൂട്ടാളികളിലൂമവസാനിപ്പിക്കാന്‍ ആര്‍ക്കാണ് തിടുക്കം. എന്തേ സത്യം പുറത്തു കൊണ്ടു വരാന്‍ സിനിമാക്കാര്‍ ഒരുമിക്കുന്നില്ല?
അതിനിടയില്‍ കേസു നടത്താന്‍ പോലും അഭിഭാഷകർ മത്സരിക്കുന്നു. പള്‍സറിന്റേ കേസ് ഏറ്റെടുത്ത് നടത്താന്‍ മത്സരിക്കുന്നത് പ്രഗത്ഭരായ നാലോളം അഭിഭാഷകര്‍. ആളൂര്‍ മുതല്‍ പൗലോസും, ടിപി ബെന്നിയും പ്രദീഷ് ചാക്കോയുമൊക്കെ മത്സരിക്കുന്നു. ആരാണ് ഇവര്‍ക്കു പിന്നില്‍. കൊടും ക്രിമിനലുകളായ പള്‍സര്‍ സുനിയെയും വിജേഷിനേയും ആറു ദിവസത്തോളം സംരക്ഷിച്ചവര്‍ ആരൊക്കെ..?

സിനിമയെ വെല്ലുന്ന തരത്തില്‍ കീഴടങ്ങള്‍ നാടകം അണിയിച്ചൊരുക്കിയ തിരക്കഥ ആരുടേത്..? അവര്‍ക്ക് പണവും, സൗകര്യങ്ങളും വക്കീലന്മാരെയും കൂട്ടാളികളെയും നല്‍കിയവര്‍ ആരൊക്കെ..? മറ്റുള്ളവരെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു എന്നു പത്രക്കാരോട് പള്‍സര്‍ സുനി പറഞ്ഞത് ആരെ രക്ഷിക്കാന്‍..? ഏതെങ്കിലും ഉന്നതന്‍ പണം നല്‍കി സംരക്ഷിക്കുന്നതിന്റെ നന്ദി പ്രകടനമാണോ സുനിയുടേത്?

ഇത്ര വലിയൊരു പീഡനം നടന്നിട്ട് ഗൂഢാലോചനയുണ്ടോ എന്നു പോലും തിരക്കാന്‍ സിനിമാ ലോകം മിനക്കെടുന്നില്ല. ലാലുള്‍പ്പെടെയുള്ളവര്‍ പള്‍സറിനെ പിടിച്ചയുടന്‍ എല്ലാ അന്വേഷണവും പൂര്‍ത്തിയായെന്ന മട്ടില്‍ പ്രതികരിച്ചതെന്തിന്.? ഒരു നടിയുടെ കണ്ണീരും വേദനയും പടര്‍ന്ന് കേരളം തേങ്ങുമ്പോള്‍, പോലീസ് സത്യസന്ധമായി അന്വേഷണം നടത്തണം എന്നു മാത്രമാണ് സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ ഈ നടിയുടെ കൂടെയുണ്ട്. ഭരിക്കുന്നവര്‍ക്കും, ചില താത്പര്യക്കാര്‍ക്കും എല്ലാം പെട്ടെന്നവസാനിപ്പിച്ച് പള്‍സറിന്റെ നേരമ്പോക്കായി മാത്രം കഥമെനയാന്‍ തിടുക്കം.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിളിച്ചു പറയുന്നു. ആക്രമണത്തിനു പിന്നില്‍ ഉന്നതനുണ്ടെന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനുമൊക്കെ വൈകിയാണെങ്കിലും ഇപ്പോള്‍ പറയുന്നു ഗൂഢാലോചന അന്വേഷിക്കണമെന്ന്. ബിജെപി ആദ്യം മുതല്‍ ശക്തമായ നിലപാടില്‍ തന്നെ. പള്‍സര്‍ സുനിയെ പിടിച്ചയുടന്‍ ഒരു ചാനല്‍ ഗൂഢാലോചനയില്ല എന്നു ബ്രേക്കിംഗ് ന്യൂസ് കൊടുത്തു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ആരുടെ താത്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുക. ഗൂഢാലോചന വെറും കെട്ടു കഥയല്ല. ആരെയും സാങ്കല്പിക കുറ്റവാളികളുമാക്കണ്ട. പക്ഷെ സത്യം അതു ജനത്തെയറിയിക്കാന്‍ പോലീസിനും സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്.

https://www.facebook.com/Malayalivartha
























