സർക്കാരിനെ തീർക്കാൻ ഇങ്ങനെ ഓരോ അവതാരങ്ങൾ. ഇനിയും സമരം ചെയ്താൽ മഹിജയെ പിടിച്ചകത്തിടുമെന്ന് എം എം മണി

ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. മഹിജ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നാണ് എംഎം മണി പറഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും എംഎം മണി കണ്ണൂരില്‍ വ്യക്തമാക്കി.
പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും മണി ആരോപിച്ചു. അങ്ങനെ ചെയ്താല്‍ സ്വാഭാവികമായും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഇനിയും സമരം തുടരുമല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ‘എന്നാലിനിയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു’ മണിയുടെ മറുപടി
പൊലീസ് നടപടിയെ ന്യായീകരിച്ചാണ് എംഎം മണി രംഗത്തെത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസും ആര്‍എസ്എസും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ ആര് വന്നാലും അറസ്റ്റ് ചെയ്യുമെന്നും മണി വ്യക്തമാക്കി. പൊലീസ് നടപടിയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കിയെന്നും, ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയെ കാണാനാവശ്യപ്പെട്ടപ്പോള്‍, എല്ലാ പ്രതികളെയും പിടിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞതെന്നും മണി പറഞ്ഞു.
അതേസമയം പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി രംഗത്തെത്തിയത്. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തരുതെന്ന് പറയുന്നതെങ്ങനെയെന്നും ബേബി ചോദിച്ചിരുന്നു. ശക്തമായ നടപടി തന്നെയാണ് ബേബിയും ആവശ്യപ്പെട്ടത്. പൊലീസിന്റെ നടപടിയെ സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ശക്തമായി തന്നെയാണ് തള്ളിപ്പറഞ്ഞത്. അതേസമയം പൊലീസ് നടപടിയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഐജി മനോജ് എബ്രഹാം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശയില്ല. അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മ്യൂസിയം എസ്‌ഐയോട് കമ്മീഷന് മുന്നില്‍ ഹാജരാകാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് ഹര്‍ത്താലും ആചരിക്കുകയാണ്. എല്ലാ പിന്തുണയും മഹിജയ്ക്ക് വിഎസും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ആ സമയത്താണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും വൈദ്യുതി മന്ത്രിയുമായ എംഎം മണി മഹിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha




















