മൃതദേഹങ്ങള്‍ അഴുകിയ മണം വല്യമ്മ തിരിച്ചറിഞ്ഞു; ഒടുവില്‍ ആ നീചന്‍ വല്യമ്മയെയും വകവരുത്തി

നന്ദന്‍കോട് നടന്ന കൂട്ട കൊലപാതകത്തില്‍ റിട്ട. ഹിസ്റ്ററി പ്രൊഫസര്‍ രാജ് തങ്കം, ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രി റിട്ട. ആര്‍.എം.ഒ ഡോ.ജീന്‍ പത്മ, മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ കരോളിന്‍ എന്നിവരെ കൊലപ്പെടുത്തിയത് മകന്‍ ഒറ്റയ്ക്കെന്ന് ഉറപ്പിക്കുന്നതാണ് സാഹചര്യ തെളിവുകളെന്ന് പൊലീസ്. ഇവരെ കേഡല്‍ ജീന്‍സന്‍ രാജ് വക വരുത്തിയത് ബുധനാഴ്ച രാത്രിയെന്നാണ് സൂചന. മൃതദേഹം അഴുകിയപ്പോള്‍ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ ലളിതയ്ക്ക് സംശയം തോന്നിയെന്നും അവര്‍ ചോദ്യം ചെയ്തപ്പോള്‍ അവരേയും കൊന്നുവെന്നാണ് നിഗമനം. ഈ കൊല നടത്തിയത് വെള്ളിയാഴ്ചയാകാമെന്നും പൊലീസ് സംശയിക്കുന്നു.
കൊല നടത്തിയ കേഡല്‍ എങ്ങോട്ടാണ് പോയതെന്നതിനെ കുറിച്ച് ആര്‍ക്കും ഒരു സൂചനയില്ല. അതിനിടെ കേഡല്‍ ജീന്‍സണ്‍ രാജയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസാണ് അന്വേഷണം നടത്തുന്നത്. ഓസ്ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനീയറിംങില്‍ പഠനം പൂര്‍ത്തിയാക്കി 2009ലാണ് കേഡല്‍ നാട്ടിലെത്തിയത്. വിഡീയോ ഗെയിങ് പ്രോഗ്രാമിംഗുള്‍പ്പെടെ ഓണ്‍ലൈന്‍ സംബന്ധമായ ജോലികള്‍ ചെയ്ത് വരികയായിരുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം കേഡല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്ന് അച്ഛന്‍ രാജ തങ്കം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. സാഹചര്യ-ശാസ്ത്രീയ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് കേഡലിലേക്കാണ്.
മുഖ്യമനത്രിയുടെ വസതിയില്‍ നിന്ന് 650 മീറ്റര്‍ അകലത്താണ് ഈ വീട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. കേഡലിന് സുഹൃത്തുക്കളൊന്നും കാര്യമായില്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇയാള്‍ മൊബൈലും കൊണ്ടു പോയിട്ടില്ല. ബന്ധുക്കളെ ആരേയും ബന്ധപ്പെടുന്നുമില്ല. വീട്ടില്‍ നിന്ന് കിട്ടിയ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കി. വിരലിലെണ്ണാവുന്ന ചില നമ്പരുകള്‍ മാത്രമാണ് ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങളില്‍ പൊലീസ് അന്വേഷണ വിധേയമാക്കുന്നത്. നഗരത്തിലെ ഒരു ഹോട്ടല്‍, കൊറിയര്‍ സര്‍വ്വീസ്, കുട്ടികള്‍ക്കുള്ള ഗെയിംസെര്‍ച്ച് സെര്‍ച്ച് എന്‍ജിനുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള ചില ഇന്റര്‍നാഷണല്‍ കോളുകളുമുള്‍പ്പെടെ ചുരുക്കം ഫോണ്‍ ബന്ധങ്ങളാണ് ഇയാള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കേഡലിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ പൊലീസിന് പരിമിതികള്‍ ഏറെയാണ്.
ഫോണും കമ്പ്യൂട്ടറും എല്ലാം വീട്ടിലുപേക്ഷിച്ച് പോയിട്ടുള്ള കേഡല്‍ പുതിയ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ മൊബൈല്‍ കമ്പനികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇവര്‍ക്കുള്ള റബ്ബര്‍തോട്ടത്തില്‍ നിന്ന് അവിടുത്തെ നോട്ടക്കാരന്‍ നല്‍കിയ മുക്കാല്‍ ലക്ഷത്തോളം രൂപ ഇയാളുടെ കൈവശമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ലഭിച്ച മൊഴികളില്‍ നിന്നും കേഡലിലേക്ക് മാത്രം അന്വേഷണം ചുരുങ്ങാനാണ് സാധ്യത. വീട്ടിലെ ജോലിക്കാരിയുടെ മൊഴിയാണ് ഇതില്‍ നിര്‍ണ്ണായകം. എന്നാല്‍ എന്തിന് കൊലപ്പെടുത്തിയെന്നതില്‍ ഒരു സൂചനയുമില്ല.
പ്രകോപനമൊന്നുമില്ലാതെ മൂന്ന് പേരെ കേഡല്‍ കൊലപ്പെടുത്തിയതില്‍ സംശയങ്ങള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അതിനൊന്നും അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രധാനമായും ഒരു ന്യായമാണ് ഇതിനായി അവര്‍ പറയുന്നത്. മൃതദേഹ പരിശോധനയില്‍ നിന്ന് ബുധനാഴ്ചയാണ് മൂന്നു പേരുടെ കൊല നടന്നതെന്ന് വ്യക്തമാണ്. ശനിയാഴ്ചയും കേഡല്‍ ഈ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേഡലിന്റെ ആസുത്രണമാണ് കൊലപാതകം.
വീട്ടു ജോലിക്കാരിയുടെ മൊഴിയനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയ ജോലിക്കാരി വൈകിട്ടോടെയാണ് അവിടെ നിന്ന് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും വിദേശത്തുള്ള സുഹൃത്തിന്റെ കുടുംബവുമായി കന്യാകുമാരിയിലേക്ക് പോയെന്നാണ് കേഡല്‍ ധരിപ്പിച്ചത്. അതായത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കൊല നടന്നുവെന്ന് വേണം വിലയിരുത്താനെന്ന് പൊലീസ് പറയുന്നു. കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മയക്കുമരുന്നോ നല്‍കി ബോധം കെടുത്തിയോ മുകള്‍ നിലയില്‍ എത്തിച്ചുണ്ടാകണം.
അന്ന് രാത്രിയും ബന്ധുവായ വല്യമ്മയ്ക്കൊപ്പം ആഹാരം കഴിച്ച കേഡല്‍ അവരോടും മാതാപിതാക്കള്‍ കന്യാകുമാരിയിലാണെന്നാണ് ധരിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ളതിനാല്‍ ലളിതയും മുകള്‍ നിലയില്‍ കടക്കാറില്ല. വ്യാഴാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ജോലിക്കാരിയോട് തനിക്കും വല്യമ്മയ്ക്കുമുള്ള ഭക്ഷണം തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ പാചകം ചെയ്ത് വച്ചിരുന്നാല്‍ മതിയെന്നാണ് കേഡല്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ ഭക്ഷണം പാചകം ചെയ്ത് അവിടെയാണ് വച്ചിരുന്നത്. അങ്ങനെ അവരേയും വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തി. നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി, ഷവര്‍മ്മ തുടങ്ങിയവയും രണ്ട് ദിവസങ്ങളിലായി പാഴ്സലായി വാങ്ങിയിട്ടുണ്ട്. ഇതിനും പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഡെറ്റോളും ഫിനോയിലും മറ്റും ഒഴിച്ചെങ്കിലും അസ്വാഭാവിക ഗന്ധത്തില്‍ സംശയം തോന്നിയ വല്യമ്മ ലളിത മുകള്‍ നിലയിലേക്ക് കടന്നുചെല്ലാന്‍ ശ്രമിച്ചിരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു. ഈ സമയത്താകും അവരേയും വകവരുത്തിയത്.
വെള്ളിയാഴ്ച പകല്‍ പട്ടത്തിനും പ്ളാമൂടിനും മദ്ധ്യേയുള്ള പെട്രോള്‍ പമ്പിലെത്തി പത്ത് ലിറ്റര്‍ പെട്രോള്‍ കേഡല്‍ കന്നാസില്‍ വാങ്ങിയിരുന്നു. പെട്രോള്‍ ഒഴിച്ച് മൃതദേഹങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയശേഷം സമീപത്തെ പറമ്പില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനായിരുന്നു പരിപാടിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇതിനായി കുഴിയെടുക്കാന്‍ രാത്രിയില്‍ പറമ്പിലിറങ്ങിയ കേഡലിന്റെ നീക്കം അയല്‍വാസിയുടെ കാണുകയും ചെയ്തിട്ടുണ്ട്. ഈ മൊഴിയാണ് കേഡലിനെ ഈ കേസില്‍ പ്രതിയാക്കുന്നത്. അസമയത്ത് പറമ്പിലെ ആളനക്കം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ലൈറ്റിടുകയും ഒച്ചപ്പാടുണ്ടാക്കുകയും പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കേഡല്‍ ഇയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ പട്ടിയെ ഓടിക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തി തടിതപ്പുകയായിരുന്നു. അതുകൊണ്ട് തന്നെ കേഡലിന്റെ കൈ കൊലയ്ക്ക് പിന്നിലുണ്ടെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു.
ശനിയാഴ്ച ലളിതയെ കാണാത്തത് ചോദ്യം ചെയ്ത ജോലിക്കാരിയോട് കന്യാകുമാരിയില്‍നിന്ന് മടങ്ങിയെത്തിയ അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ലളിത ഊട്ടിയിലും കൊടൈക്കനാലിലും പോയതായാണ് കേഡല്‍ മറുപടി നല്‍കിയത്. ഇടയ്ക്ക് ലളിതയുമായി കുടുംബം ദൂരയാത്രയ്ക്ക് പോകാറുള്ളതിനാല്‍ ജോലിക്കാരി ഇത് വിശ്വസിച്ചു. അതായത് കേഡലിനെ ശനിയാഴ്ചയും വീട്ടില്‍ ജോലിക്കാരി കണ്ടിരുന്നു. അതുകൊണ്ട് തന്നെ കൊലയില്‍ മറ്റാരേയും സംശയിക്കേണ്ടതില്ലെന്നാണ് പൊലീസ് നിഗമനം. ഈ സമയത്തും മൃതദേഹങ്ങള്‍ തെളിവുകളില്ലാത്തവിധം മറവ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയായിരുന്നു കേഡലെന്ന് പൊലീസ് കണക്കുകൂട്ടുന്നു. പുറത്തൊരിടത്തും മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പായപ്പോഴാകാം നിവൃത്തിയില്ലാതെ വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചത്.
ഫോറന്‍സിക് വിഭാഗവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും നടത്തിയ തെളിവെടുപ്പില്‍ പുറത്തുനിന്ന് മറ്റാരുടെയും സാന്നിദ്ധ്യം സംഭവത്തിന് പിന്നിലുള്ളതായി കണ്ടെത്തിയിട്ടില്ല. വീട്ടാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികളെ കൊന്ന് കറി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തി, കൈമഴു തുടങ്ങിയവയാണ് കേഡല്‍ മാതാപിതാക്കളുടെ അരുംകൊലയ്ക്കും ഉപയോഗിച്ചത്. ടര്‍ക്കിയുള്‍പ്പെടെ മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന നൂറിലേറെ കോഴികള്‍ ഇവരുടെ വീട്ടിലുണ്ട്. വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂടിന്റേതുള്‍പ്പെടെ പ്രത്യേക സാഹചര്യവും അന്തരീക്ഷവുമായതിനാല്‍ കൊലപാതകത്തിന്റെ ആദ്യദിവസങ്ങളില്‍ രക്തത്തിന്റെയും മാംസത്തിന്റെയും ഗന്ധം തിരിച്ചറിയാന്‍ വേലക്കാരിക്കോ ലളിതക്കോ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha





















