കേഡല്‍ ജീന്‍സണ്‍ കുറ്റം സമ്മതിച്ചു... പ്രിയപ്പെട്ടവരെ എന്തിന് കൊന്നെന്ന ചോദ്യത്തിന് ഉത്തരം കേട്ട പോലീസ് വാ പൊത്തിപ്പോയി

നാടിനെ ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി കേഡല്‍ ജീന്‍സണ്‍ കുറ്റം സമ്മതിച്ചു. പക്ഷെ കൊല്ലാനുള്ള കാരണം കേട്ട് പോലീസ് തരിച്ച് പോയി. ചെകുത്താന്‍ സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ജീവന്‍കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേഡലിനെ ഇന്നു വൈകിട്ട് 6.50ന് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണു കസ്റ്റഡിയില്‍ എടുത്തത്. ഷാഡോ പോലീസും റെയില്‍വേ പോലീസും നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യല്‍ തുടരുന്നു. ശുചിമുറിയില്‍ നിന്നും ഷേവു ചെയ്യുന്ന സമയത്ത് സംശയം തോന്നിയാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോംപൗണ്ട് റസിഡന്‍സ് അസോസിയേഷന്‍ 117ാം നമ്പര്‍ വീട്ടില്‍ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസര്‍ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രി റിട്ട. ആര്‍.എം.ഒ ഡോ.ജീന്‍ പത്മ (58), മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ കരോളിന്‍ (25), ബന്ധുവായ ലളിത (70) എന്നിവരാണു കൊല്ലപ്പെട്ടത്.
രാജ് തങ്കത്തിന്റെയും ജീന്‍ പത്മയുടെയും മൂത്ത മകനായ കേഡല്‍ ജീന്‍സണ്‍ ആണു കൊലപാതകങ്ങളെല്ലാം നടത്തിയെന്നു പൊലീസ് സംശയിച്ചു. ആസൂത്രിത കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ടുവെന്നു സംശയിക്കുന്ന ഇയാളെ പിടികൂടാന്‍ ഊര്‍ജിത അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ ഇന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഇയാള്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുകയായിരുന്നു. റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണ സംഘത്തിനു കൈമാറിയ കേഡലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
താന്‍ ചെന്നൈയിലേക്കു പോയെന്ന് ഇയാള്‍ അന്വേഷണ സംഘത്തോടു പറഞ്ഞതായാണു റിപ്പോര്‍ട്ട്. കീഴടങ്ങാന്‍ തീരുമാനിച്ചാണ് കേഡല്‍ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലെത്തി താന്‍ ഒരു ലോഡ്ജിലാണു താമസിച്ചിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. കൈയിലുണ്ടായിരുന്നത് ആകെ 5,000 രൂപ മാത്രമായിരുന്നു. ചെന്നൈയിലെ ലോഡ്ജില്‍ താമസിക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും തന്റെ മുഖചിത്രം കണ്ടു. ഇതോടെ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ അന്വേഷണ സംഘത്തിനു നല്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
കൊലകളെല്ലാം നടത്തിയത് കേഡല്‍ തന്നെയാണെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിന്റെ ദുരൂഹത മാറ്റാനായി ചോദ്യംചെയ്യല്‍ തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് മാതാപിതാക്കളെയും സഹോദരിയെയും കേഡല്‍ കൊലപ്പെടുത്തിയതെന്നാണു സൂചന. മൃതദേഹം അഴുകിയപ്പോള്‍ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ ലളിതയ്ക്ക് സംശയം തോന്നിയെന്നും അവര്‍ ചോദ്യം ചെയ്തപ്പോള്‍ അവരേയും കൊന്നുവെന്നാണ് നിഗമനം. ഈ കൊല നടത്തിയത് വെള്ളിയാഴ്ചയാകാമെന്നും പൊലീസ് സംശയിക്കുന്നു.
ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനീയറിംങില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ 2009ലാണ് നാട്ടിലെത്തിയത്. വീഡിയോ ഗെയിമിങ് പ്രോഗ്രാമിങ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംബന്ധമായ ജോലികള്‍ ചെയ്ത് വരികയായിരുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം കേഡല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്ന് അച്ഛന്‍ രാജ തങ്കം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടിയിരുന്നു. സാഹചര്യശാസ്ത്രീയ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് കേഡലിലേക്കായിരുന്നു.
https://www.facebook.com/Malayalivartha
























