ലിംഗം ച്ഛേദിച്ച് സ്വയം നീതി നടപ്പാക്കിയ പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കാഷായ വേഷം ധരിച്ച ഒരു കാട്ടാളന്‍ വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പ്രതികാരമെന്നോണം 23 കാരിയായ പെണ്‍കുട്ടി ആ വ്യക്തിയുടെ ലിംഗം ച്ഛേദിച്ച് സ്വയം നീതി നടപ്പാക്കി. ജനനേന്ദ്രിയം 99 ശതമാനവും മുറിഞ്ഞ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരി (54) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴുത്തില്‍ കത്തി വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഈ കൃത്യം താന്‍ ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നഗരത്തിലെ കോളേജില്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂര്‍വമായ ഈ സംഭവം ഉണ്ടായത്. ചങ്ങനാശേരി സ്വദേശിയും പന്മന ആശ്രമത്തില്‍ കുറച്ചുനാള്‍ അന്തേവാസിയുമായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂര്‍ണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേര്‍ക്കാനായില്ല. എന്നാല്‍ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകള്‍ നല്‍കിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന സ്വാമി പ്ലസ് വണ്‍ പഠനകാലം മുതല്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.10നുള്ള ബിക്കാനിര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സഹോദരനാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകല്‍ മുഴുവന്‍ വിശ്രമത്തിലായിരുന്നു സ്വാമി. വൈകിട്ട് ആലപ്പുഴ സ്വദേശിയായ അയ്യപ്പന്‍ കാണാനെത്തി. കടമായിനല്‍കിയ 20ലക്ഷം രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. രാത്രി പത്തരവരെ അയ്യപ്പനുമായി സ്വാമി സംസാരിച്ചിരുന്നു.
വീട്ടുകാര്‍ ഉറക്കമായപ്പോള്‍ കിടപ്പുമുറിയിലേക്ക് സ്വാമി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആപ്പിളുകളും പഴങ്ങളും കൂടയിലാക്കി സ്വാമിയുടെ മുറിയിലെത്തിച്ചിരുന്നു. ആപ്പിള്‍ മുറിക്കാന്‍ കത്തിയും കരുതി. ഈ കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചേര്‍ത്തുവച്ച്, ഒന്നര വര്‍ഷമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് തനിക്ക് വഴങ്ങാന്‍ സ്വാമി ആവശ്യപ്പെട്ടു. ഭയന്നുവിറച്ച പെണ്‍കുട്ടി ധൈര്യം സംഭരിച്ച് ശബ്ദമുണ്ടാക്കി സ്വാമിയുടെ ശ്രദ്ധതിരിച്ച് തന്ത്രത്തില്‍ കത്തി കൈക്കലാക്കി. ജനനേന്ദ്രിയത്തില്‍ പിടിച്ച് കുറുകേ മുറിച്ചു. 30സെന്റിമീറ്ററോളം നീളമുള്ള കത്തിയുടെ അഗ്രഭാഗം വളഞ്ഞതായിരുന്നതിനാല്‍ ജനനേന്ദ്രിയം കത്തിയില്‍ കൊളുത്തിവലിച്ച് പലഭാഗവും മുറിഞ്ഞു. ജനനേന്ദ്രിയം മുറിഞ്ഞിട്ടും സ്വാമി നിലവിളിച്ചില്ല. സ്വാമി വീണ്ടും ഉപദ്രവിക്കുമെന്ന് ഭയന്ന് പെണ്‍കുട്ടി അടുക്കളവാതില്‍ വഴി റോഡിലേക്ക് ഓടി. എ.ഡി.ജി.പി ബി. സന്ധ്യയുടെ വീടിനടുത്ത് എത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മൊബൈലില്‍ നിന്ന് പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു.
100മീറ്റര്‍ അകലെ കണ്ണമ്മൂല പാലത്തിനടുത്ത് ഫൂട്ട്പട്രോള്‍ നടത്തുകയായിരുന്ന പൊലീസ് സംഘം വയര്‍ലെസിലൂടെ സന്ദേശം കേട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി. എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ജീപ്പ് പട്രോള്‍ സംഘവും പിന്നാലെയെത്തി. വനിതാസെല്ലില്‍ നിന്ന് രണ്ട് പൊലീസുകാരികളെ എത്തിച്ച് പെണ്‍കുട്ടിയെ പേട്ട സ്‌റ്റേഷനിലേക്ക് മാറ്റി. എസ്.ഐ വിജയന്റെ സംഘമാണ് രക്തത്തില്‍ കുളിച്ചുകിടന്ന സ്വാമിയെ 12.15ഓടെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. പൊലീസെത്തിയിട്ടും മാതാപിതാക്കള്‍ വിവരമറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ തൊട്ടടുത്തെ മുറിയില്‍ ഉറക്കത്തിലായിരുന്നു സഹോദരന്‍. മാനസിക വിഭ്രാന്തിയുണ്ടായപ്പോള്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതായാണ് സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്. പൊലീസിന് മൊഴിനല്‍കാന്‍ തയ്യാറായില്ല. പൊലീസ് വിരട്ടിയപ്പോള്‍, താന്‍ ഉറക്കത്തിലായപ്പോള്‍ വിരോധം കൊണ്ട് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതായി മൊഴിനല്‍കി.
ഞാന്‍ ആരുടെയും ലൈംഗിക അടിമയല്ല
ഞാന്‍ ഒരാളുടെ ലൈംഗിക അടിമയാകേണ്ട ആവശ്യമില്ല. കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം സംഭരിച്ച് ഒറ്റ വലി വലിച്ചു. മുറിച്ചിട്ടും അയാള്‍ വിളിച്ചുകൂവിയില്ല. ദേഹം മുറിഞ്ഞില്ലെന്ന് അപ്പോള്‍ തോന്നി. ധൈര്യമില്ലായിരുന്നു, പുറത്തുചാടി ഓടി...'' പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന്
സ്വാമി വന്നത് ആറുവര്‍ഷം മുന്‍പ്
കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സംരക്ഷിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാന്‍ ആറുവര്‍ഷം മുന്‍പ് എത്തിയപ്പോഴാണ് സ്വാമി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിയുടെ കടുത്ത ഭക്തരായി മാറി. പെണ്‍കുട്ടിയുടെ പിതാവിന്റെ ഹൃദ്രോഗം ഭേദമായത് സ്വാമിയുടെ പൂജയുടെയും പ്രാര്‍ത്ഥനകളുടെയും ഫലമാണെന്നാണ് കുടുംബം വിശ്വസിച്ചത്.
40ലക്ഷം രൂപ തട്ടി
കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത സ്വാമി പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പലപ്പോഴായി 40ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരത്ത് വന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലാണ് തങ്ങാറുള്ളത്. വി.എസ്.എസ്.സിയിലെ ജീവനക്കാരനായ പിതാവ് വിരമിച്ചപ്പോള്‍ കിട്ടിയ 32ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം തട്ടിയതിനു പുറമേ എംപ്ലോയീസ് സൊസൈറ്റിയില്‍ നിന്ന് 10ലക്ഷം വായ്പയെടുപ്പിച്ചു. രണ്ടുമാസം മുന്‍പ് വയനാട്ടില്‍ വസ്തു വാങ്ങാനായാണ് പത്തുലക്ഷം വാങ്ങിയത്. സ്വാമിക്ക് സഞ്ചരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടുത്തിടെ കാര്‍ വാങ്ങിനല്‍കി. പെണ്‍കുട്ടിയുടെ അമ്മയുടെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ശംഖുംമുഖം അസി. കമ്മിഷണര്‍ ടി. അജിത്കുമാര്‍ പറഞ്ഞു.
കേസില്‍ പോക്‌സോ വകുപ്പും
പ്രായപൂര്‍ത്തിയാവാത്തപ്പോള്‍ കുട്ടിയെ ഉപദ്രവിച്ചതിന് പോക്‌സോ നിയമപ്രകാരവും തുടര്‍ച്ചയായുള്ള പീഡനത്തിനുള്ള ശിക്ഷാനിയമത്തിലെ 376 2(എന്‍) വകുപ്പും സ്വാമിക്കെതിരെ ചുമത്തി. മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വാര്‍ഡിലുള്ള സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ സ്വാമിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വയരക്ഷയ്ക്ക് രക്ഷപെടുന്നതിനിടെ മുറിവേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കും.
https://www.facebook.com/Malayalivartha























