സാത്താന്‍ ആരാധന കേരളത്തില്‍ പിടിമുറുക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!

സാത്താന്‍ ആരാധനക്കാരുടെ കൈയില്‍ നിന്ന് രക്ഷിതാക്കള്‍ ഒരു വിധത്തില്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് റെക്‌സിയെ. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ റെക്‌സി വീണ്ടും അവരുടെ അടുത്തേക്ക് തിരിച്ചെത്തി. അതിന് പറയുന്ന കാരണം ഞെട്ടിക്കും, 'അതാണു സാത്താന്റെ ശക്തി, ഒരിക്കല്‍ ഉണര്‍ത്തിക്കഴിഞ്ഞാല്‍ അവന്‍ നമ്മളെ വിടില്ല, കൂടെക്കൂടും. അവന്‍ ഉള്ളിലുള്ളതു വല്ലാത്ത ധൈര്യമാ...'ഈ സംഭവം നടന്നത് കൊച്ചിയില്‍ തന്നെയാണ്. പക്ഷേ, ഇതൊന്നും വിശ്വസിക്കാന്‍ ആരും തയാറായിരുന്നില്ല.
അതുകൊണ്ടാണ് തിരുവനന്തപുരം നന്തന്‍കോട്ട് കേഡല്‍ ജീന്‍സണ്‍ രാജ് എന്ന മുപ്പതുകാരന്‍ മാതാപിതാക്കളടക്കം നാലുപേരെ സാത്താന്‍ ആരാധനയുടെ ഭാഗമായി കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഞെട്ടലോടെ കേട്ടത്. പലരും പല തരത്തിലും മൂടിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സാത്താന്‍ ആരാധനയെക്കുറിച്ചുള്ള കഥകള്‍ ഇപ്പോള്‍ കൂടുകള്‍ പൊട്ടിച്ച് പുറത്തുവരുന്നു. കേട്ടറിവുകള്‍ വിശ്വസിക്കാമെങ്കില്‍ ഒന്നുറപ്പിക്കാം, കേരളത്തിലും സാത്താന്‍ ആരാധന പിടിമുറുക്കുന്നു.
എറണാകുളത്ത് ഏതാനും വര്‍ഷം മുമ്പുണ്ടായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ദുരൂഹമരണത്തിനു പിന്നാലെ പോയവര്‍ സാത്താന്റെ മുന്നിലാണ് ചെന്നുപെട്ടത്. അധ്യാപിക തന്നെയായിരുന്നു പെണ്‍കുട്ടിയെ സാത്താന്‍ ആരാധനക്കാരുടെ അടുത്തെത്തിച്ചത്. ജൂനിയര്‍ ഡോക്ടറെ സീനിയര്‍ ഡോക്ടര്‍ സാത്താനിലേക്കെത്തിച്ച കഥയും പ്രവാസി മലയാളിയുടെ ഭാര്യയെ ബാങ്ക് ജീവനക്കാരന്‍ സ്വാധീനിച്ച വാര്‍ത്തയും പിന്നീട് കേട്ടു. ഡസ്റ്റ്ബിന്നിലിട്ട സാനിട്ടറി പാഡ് മോഷണം പോകുന്നത് അന്വേഷിച്ചപ്പോള്‍ സ്വന്തം അമ്മ തന്നെ പാഡ് മോഷ്ടിച്ച് സാത്താന്‍ ആരാധനയ്ക്ക് കൊണ്ടുപോകുന്ന കഥ അധ്യാപകരോടു വെളിപ്പെടുത്തിയത് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
പള്ളികളില്‍ നിന്ന് തിരുവോസ്തി മോഷണം പോകുന്നത് ശ്രദ്ധയില്‍ പെട്ടു നടത്തിയ അന്വേഷണത്തില്‍ സാത്താന്‍ ആരാധനയ്ക്കായി ചിലര്‍ കടത്തികൊണ്ടു പോകുന്നതായാണ് വിവരം കിട്ടിയത്. പല തരത്തില്‍ തിരുവോസ്തി കടത്തികൊണ്ടു പോയി സാത്താന്‍ ആരാധനക്കാര്‍ക്ക് നല്‍കുമ്പോള്‍ വന്‍പ്രതിഫലമാണ് ലഭിക്കുക. കോഴിക്കോട് ജില്ലയിലെ ചില ധ്യാനകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ കൊന്ത വിറ്റഴിക്കാന്‍ ശ്രമിച്ച വാര്‍ത്ത വന്നത് കുറച്ചു മാസം മുമ്പാണ്. സാത്താന്റെ പ്രതീകമായ തല കീഴാക്കിയ കുരിശും പെന്റഗ്രാമുമാണ് (നക്ഷത്ര ചിഹ്നം) ആ കൊന്തകളിലുണ്ടായിരുന്നത്.
ബെംഗളൂരുവില്‍ നിന്ന് എംബിഎ പാസായ ഇടക്കൊച്ചി സ്വദേശി നാട്ടിലെത്തിയപ്പോള്‍ ഒറ്റക്കാതില്‍ കമ്മലിട്ടാണു വന്നത്. പത്രപ്രവര്‍ത്തകനായ സുഹൃത്താണ് കമ്മലിലുള്ള തലകീഴായ കുരിശ് സാത്താന്റെ പ്രതീകമാണെന്ന് അയാളോടു പറഞ്ഞത്. ബെംഗളൂരുവിലെ ഏതോ ഫാന്‍സി സ്റ്റോറില്‍ നിന്ന് വാങ്ങിയ ഈ രസികന്‍ കമ്മലിനു പിന്നില്‍ ഇങ്ങനെയൊരു ചതിയുണ്ടെന്നറിഞ്ഞതോടെ അതുപേക്ഷിക്കാന്‍ അയാള്‍ തയാറായി. ഒപ്പം തിരിച്ചറിയാതെ ചെയ്തിരുന്ന മറ്റൊന്നു കൂടി ഉപേക്ഷിച്ചു, യൂത്തിന്റെ 'യോ യോ'ക്കൊപ്പം രണ്ടുവിരലുകള്‍ മാത്രമുയര്‍ത്തി കാണിക്കുന്ന സാത്താന്‍ മുദ്ര.
തൊണ്ണൂറുകളുടെ അവസാനം കൊച്ചിയിലും പരിസരത്തും മാത്രം ഒതുങ്ങിനിന്നിരുന്ന സാത്താന്‍ ആരാധന ഇപ്പോള്‍ കേരളം മുഴുവനെത്തി എന്നാണ് ഞെട്ടിക്കുന്ന വിവരം. മുമ്പ് പ്രത്യേകതരം ടാറ്റൂ പതിച്ച യുവാക്കള്‍ ഇതിന്റെ ഏജന്റുമാരായിരുന്നെങ്കില്‍ ഇന്ന് ഇത്തരക്കാരെ യാതൊരു തരത്തിലും തിരിച്ചറിയാനാകില്ല. അത്രമാത്രം രഹസ്യമായാണ് നീക്കങ്ങള്‍. പൂട്ടിയിട്ട ഫ്‌ലാറ്റുകളിലും മറ്റും രഹസ്യമായി ഒത്തുചേര്‍ന്ന് നടത്തുന്ന സാത്താന്‍ ആരാധനയ്ക്ക് പല ഘട്ടങ്ങളുണ്ട്.
അര്‍ധരാത്രി. ആരാധന നടക്കുന്ന മുറിയുടെ ഒരു ചുവരില്‍ സാത്താന്റെ ചിത്രം. കറുത്ത തുണി കൊണ്ടു മൂടിയ മേശമേല്‍ നഗ്നയായി കിടക്കുന്ന യുവതി. അടുത്തുവച്ച തലയോട്ടികളില്‍ മൂത്രവും രക്തവും. കറുത്തു കട്ടപിടിച്ച രക്തത്തിന്റെ നിറമുള്ള വസ്ത്രം ധരിച്ചയാള്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നു. 'സാത്താന്‍ ബൈബിളി'ലെ വാചകങ്ങള്‍ ഉച്ചത്തില്‍ വാ യിച്ച് ഒമ്പതുനരകങ്ങളുടെ അധിപന്മാരെ പേരുചെല്ലി വണങ്ങുന്നു. പുരുഷലിംഗത്തെ സൂചിപ്പിക്കുന്ന ഉപകരണവും വടക്കുനോക്കി യന്ത്രവും കൈമണിയും ഇയാളുടെ കൈയിലുണ്ട്. തെക്കുദിക്കിലെ നരകത്തിന്റെ അധിപനാണ് സാത്താന്‍. ദിക്ക് കൃത്യമായി അറിയുന്നതിനു വേണ്ടിയാണ് വടക്കുനോക്കിയന്ത്രം. പ്രാര്‍ഥനയ്ക്കിടെ കൈമണിയൊച്ച. മനുഷ്യക്കൊഴുപ്പ് ഉപയോഗിച്ചു തയാറാക്കിയ മെഴുകുതിരി കത്തിക്കുക, ചുട്ടെടുത്ത മനുഷ്യമാംസം ഉപയോഗിക്കുക എന്നിവയും പതിവാണ്.
വിശുദ്ധഗ്രന്ഥങ്ങളെ മലിനമായ സാധനങ്ങള്‍ കൊണ്ട് അശുദ്ധമാക്കും. പള്ളികളില്‍ നിന്നും കടത്തികൊണ്ടുവരുന്ന തിരുവോസ്തി നഗ്നയായി കിടക്കുന്ന സ്ത്രീയുടെ രഹസ്യഭാഗങ്ങളില്‍ വയ്ക്കും. തലതിരിച്ചുനാട്ടിയ കുരിശിലും വിസര്‍ജ്യവസ്തുക്കള്‍ ചൊരിയും. ദൈവത്തെ നിന്ദിക്കുന്നതിനായി ഇവര്‍ കാല്‍പാദത്തില്‍ കുരിശ് പച്ചകുത്താറു പോലുമുണ്ട്. ഇങ്ങനെ ദൈവത്തെ തുരത്തുമ്പോഴാണത്രേ സാത്താന്‍ വരുന്നത്.
സാത്താന്റെ സാന്നിധ്യം അനുഭവപ്പെട്ടാല്‍ വീഞ്ഞുവിതരണം ആരംഭിക്കും. ലഹരിമരുന്ന് കലര്‍ത്തിയ വീഞ്ഞ് ഉള്ളില്‍ ചെല്ലുന്നതോടെ അര്‍ധബോധാവസ്ഥയിലേക്കു വീഴും. വ്യഭിചാരം, ജാരവൃത്തി, ഗര്‍ഭഛിദ്രം, സ്വവര്‍ഗരതി എന്നിവയൊന്നും പാപമല്ലെന്നു മാത്രമല്ല, സാത്താന്‍ ആരാധനയില്‍ അനിവാര്യവുമാണ്. ലഹരിയുടെ ഉന്മാദത്തിലുള്ള പരസ്യ ലൈംഗികവേഴ്ചയ്ക്ക് പുറമേ നവജാത ശിശുക്കളെ നഗ്നരാക്കി ബലിപീഠത്തില്‍ വയ്ക്കുകയും വിശുദ്ധ എണ്ണയില്‍ മാമ്മോദീസാ മുക്കുകയും ചെയ്യുമത്രേ.
അവരവര്‍ക്ക് ശരിയെന്നു തോന്നുന്ന വിശ്വാസത്തിനു പിറകെ പോകുന്നതില്‍ എന്താണു തെറ്റെന്നാണ് സാത്താന്‍ ആരാധനക്കാരുടെ മറുചോദ്യം. ദൈവത്തെ ആരാധിക്കാന്‍ ഏതറ്റം വരെയും പോകാമെങ്കില്‍ സാത്താനെ ആരാധിക്കുന്നതില്‍ തെറ്റുണ്ടോ? ലോകത്തുണ്ടാകുന്ന ദുരന്തങ്ങള്‍ക്കൊന്നും ദൈവത്തിനു പരിഹാരം കാണാനാകുന്നില്ലല്ലോ... വാദങ്ങള്‍ ഇങ്ങനെ നീളുന്നു. സാത്താന്‍ ആരാധനയില്‍ ഏര്‍പ്പെടുന്നവരുടെ ജീവിതവിജയം ചൂണ്ടിക്കാട്ടി വിദഗ്ധമായാണ് ചെറുപ്പക്കാരെ ഏജന്റുമാര്‍ വീഴ്ത്തുന്നത്.
സാത്താന്‍ ആരാധന നടത്തുന്നവരുടെ സംഘത്തിലേക്ക് സ്വമേധയാ ചെല്ലാനാകില്ല. അംഗങ്ങള്‍ ഒപ്പം കൂടി നമ്മുടെ മനസ്സിലിരിപ്പ് പഠിച്ചെടുക്കും. മകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതിന്റെ പേരില്‍ ദൈവത്തെ ചീത്ത പറഞ്ഞു നടന്ന വീട്ടമ്മയും പ്രണയിച്ചു കെട്ടിയ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ദൈവവിശ്വാസം നഷ്ടപ്പെട്ട യുവതിയുമൊക്കെ സാത്താന്‍ ആരാധനക്കാരുടെ നോട്ടപ്പുള്ളികളാകുന്നതിങ്ങനെ. ചെന്നുപെട്ടാല്‍ വിടാതെ കൂടെ നിര്‍ത്താനുള്ള വഴികള്‍ ഇവര്‍ക്കറിയാം. ആരാധനയുടെ ഭാഗമായി നല്‍കുന്ന ലഹരിമരുന്നു കലര്‍ത്തിയ വീഞ്ഞാണ് മനസ്സു മാറ്റുന്നത്. വിലക്കുകളില്ലാത്ത അരാജകജീവിതവും അതിന്റെ ലഹരിയും കൂടിയാകുമ്പോള്‍ ദൈവത്തേക്കാള്‍ സന്തോഷം തരുന്നത് സാത്താനാണെന്ന് വിശ്വസിച്ചു പോകും.
സാത്താന്‍ ആരാധന സംബന്ധിച്ച രസകരമായ കഥകളും പ്രചാരത്തിലുണ്ട്. ആരാധന നടക്കുമ്പോള്‍ അള്‍ത്താരയുടെ രണ്ടുവശങ്ങളിലെ ചുവരുകളില്‍ കടലാസുകള്‍ പതിച്ചുവയ്ക്കും. ആദ്യഘട്ടത്തിനു ശേഷം ഓരോരുത്തരെയായി അള്‍ത്താരയിലേക്കു ക്ഷണിക്കും. ആഗ്രഹങ്ങളും ശത്രുതയും സാത്താനു മുന്നില്‍ വെളിപ്പെടുത്താനുള്ള അവസരമാണിത്. ഇടത്തേ ചുവരിലെ കടലാസില്‍ ആഗ്രഹങ്ങളുടെ ലിസ്റ്റും വലത്തേ ചുവരിലെ കടലാസില്‍ ശത്രുക്കളുടെ ലിസ്റ്റും എഴുതാം. അവസാനം ആഗ്രഹങ്ങളെഴുതിയ കടലാസ് വെളുത്ത മെഴുകുതിരി നാളത്തിലും ശത്രുക്കളുടെ പേരെഴുതിയ കടലാസ് കറുത്ത മെഴുകുതിരിയുടെ നാളത്തിലും കത്തിച്ചുകളയും. തന്റെ പേര് ശത്രുക്കളുടെ പട്ടികയിലെഴുതിയെന്നറിഞ്ഞ് സാത്താന്‍ ആരാധകരുടെ കൂടെക്കൂടിയ പ്രമുഖ വ്യാപാരി കൊച്ചിയിലുണ്ടത്രേ.
ദൈവവിശ്വാസവും ആരാധനയും പൗരന്റെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ പെടുന്നതിനാല്‍ പൊലീസിന് ചെയ്യാനാകുന്നതിന് പരിധിയുണ്ടെന്ന് കൊച്ചി റേഞ്ച് ഐജി പി. വിജയന്‍ ഐപിഎസ് പറയുന്നു. ''തിരുവനന്തപുരത്തെ സംഭവത്തെ തുടര്‍ന്ന് പലയിടത്തു നിന്നും ഇത്തരം കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും പരാതികളൊന്നും ലഭിച്ചിട്ടില്ല. അതീന്ദ്രിയ ശക്തി ലഭിക്കാനായാണ് ഇത്തരം ആരാധന നടത്തുന്നതെന്നാണ് അറിവ്. മറ്റൊരാത്മാവിന്റെ ശക്തി കൂടി കൈവരിച്ച് അതിശക്തനാകുന്ന കൂടുവിട്ടു കൂടുമാറ്റമൊക്കെ ഇതിന്റെ മുന്‍കാല രൂപങ്ങളാണ്. ചില നക്ഷത്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ ഇത്തരം ആരാധനകളില്‍ പങ്കെടുപ്പിക്കാറുണ്ടെന്നും കേള്‍ക്കുന്നു. ഒന്നിനും വ്യക്തമായ തെളിവുകളില്ല. വ്യക്തികള്‍ അവരുടെ സ്വകാര്യ ഇടങ്ങളില്‍ വച്ച് പൂജകളോ ആരാധനയോ നടത്തുന്നത് തടയാന്‍ നിയമമില്ല. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകുമ്പോള്‍ മാത്രമേ പൊലീസിന് ഇടപെടാനാകൂ. കൊച്ചിയില്‍ ഇതുവരെ അത്തരത്തില്‍ ഒരു പരാതി പോ ലും ലഭിച്ചിട്ടുമില്ല.'' പി. വിജയന്‍ പറയുന്നു.
സാത്താന്‍ ആരാധനയെ പറ്റി കേഡല്‍ കൂടുതലറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണ് എന്നാണ് മൊഴി. ബ്ലാക് മാസ് അഥവാ സാത്താന്‍ ആരാധന എന്നു സെര്‍ച്ച് ചെയ്താല്‍ നിരവധി ലിങ്കുകളാണ് തുറക്കുക. ആസ്ട്രല്‍ പ്രൊജക്ഷന്‍ സൗജന്യമായി പഠിപ്പിച്ചു തരുന്ന വെബ്‌സൈറ്റുകളുമുണ്ട്. സാത്താന്‍ ആരാധനയുടെ ലോകചരിത്രം മുതല്‍ നിയമങ്ങളും സാത്താന്‍ അംഗീകരിച്ച പാപങ്ങളുടെ ലിസ്റ്റും റെഡി. അതിഥി മോശമായി പെരുമാറിയാല്‍ ദയയില്ലാതെ തന്നെ തിരിച്ചു പെരുമാറണമെന്നും, തന്നെ വേട്ടയാടുന്ന ആളെ എതിര്‍ത്തിട്ടും രക്ഷയില്ലെന്നു കണ്ടാല്‍ നശിപ്പിക്കണമെന്നും സാത്താന്റെ നിയമത്തില്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ സാത്താനിക് ആരാധന രീതികളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ റോമന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും സാത്താന്‍ ആരാധനക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു കൊലപാതകത്തില്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്നത് കൃത്യം 666 കത്തിക്കുത്തുകളായിരുന്നുവത്രേ. പക്ഷേ, തിരുവനന്തപുരത്ത് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ പൊലീസിനെ വഴി തെറ്റിക്കാനാണ് സാത്താന്‍ ആരാധകനാണെന്നു മൊഴി നല്‍കിയതെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷനറും ഡിഐജിയുമായ ജി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് പറയുന്നത്.
''ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സാത്താന്‍ ആരാധന നടത്തുന്നുണ്ടെന്നാണ് കേഡലിന്റെ മൊഴി. മുഴുവന്‍ സമയവും വീട്ടില്‍ അടച്ചിരുന്ന് ഏലിയന്‍സുമായും ഇമാജിനേറ്റിവ് കഥാപാത്രങ്ങളുമായി സംസാരിക്കുകയായിരുന്നു ഇയാളുടെ ഹോബി. പക്ഷേ, വ്യക്തമായി പ്ലാന്‍ ചെയ്താണ് എല്ലാവരെയും പിന്നില്‍ നിന്ന് മഴു കൊണ്ട് അടിച്ചുകൊന്നത്. മൃതദേഹം കത്തിക്കാനും ശ്രമിച്ചു. ഈ ചെയ്തതെല്ലാം നല്ലതിനാണ് എന്ന ചിന്ത ഇയാള്‍ക്കുണ്ട്. അത്രമാത്രം സാത്താന്‍ ഉള്ളിലുണ്ട്. പക്ഷേ, ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടില്ല.''
'സാത്താന്‍ നുണയനാണ്, നുണയന്റെ പിതാവുമാണ്,' കര്‍ത്താവിന്റെ വാക്കുകളായി ബൈബിളില്‍ പറഞ്ഞിട്ടുള്ളത് ഇതാണ്. ആദത്തിനെയും ഹവ്വയെയും വഴിതെറ്റിച്ചതു മുതല്‍ സാത്താന്റെ പ്രവൃത്തികള്‍ കാണാന്‍ കഴിയും. ലോകാവസാനം വരെ അതു തുടരുകയും ചെയ്യുമെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറയുന്നു. ''സഭ ഇതേക്കുറിച്ച് പഠനം നടത്താന്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. പഠനങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുമുണ്ട്.
സാത്താന്‍ ആരാധനയ്‌ക്കെതിരെ ഇടവകകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സാത്താന്‍ ആരാധകരുടെ കറുത്ത കുര്‍ബാന (ബ്ലാക് മാസ്) കത്തോലിക്കാ സഭ അംഗീകരിക്കില്ല. തിരുവോസ്തി മോഷ്ടിച്ച് കൊണ്ടുപോയി അവഹേളിക്കുന്നതാണ് അവരുടെ ആരാധനാ രീതി. കര്‍ത്താവിന്റെ ശരീരമാണെന്നു സങ്കല്‍പിക്കുന്ന തിരുവോസ്തി അശുദ്ധമാക്കുന്നതിലൂടെ ദൈവനിന്ദയാണ് ലക്ഷ്യമിടുന്നത്. തിന്മയെ നന്മകൊണ്ടേ ജയിക്കാനാകൂ. സാത്താന്‍ ആരാധനയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനാണ് സഭയുടെ തീരുമാനം.''
ചെറുപ്പക്കാരായ സഭാവിശ്വാസികള്‍ സാത്താന്‍ ആരാധനയിലേക്ക് ആകൃഷ്ടരാകുന്നത് ഗൗരവത്തോടെ കാണണമെന്ന് ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം പറയുന്നു. ''സാമൂഹികവിപത്തായി തന്നെയാണ് ഇതിനെ കാണേണ്ടത്. യഥാര്‍ഥ വിശ്വാസം എന്തെന്നറിയാത്തവരാണ് ഇത്തരം തെറ്റായ ആചാരങ്ങളിലേക്ക് പോകുന്നത്. സാത്താന്‍ സേവയുടെ പേരിലുള്ള ക്രൂരകൃത്യങ്ങള്‍ക്കു നിയമപരമായി കടിഞ്ഞാണ്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചു വിചിത്രവും വികലവുമായ ധാരണ വച്ചുപുലര്‍ത്തുകയും പൈശാചികശക്തി വഴി എന്തും നേടിയെടുക്കാമെന്നു കരുതുകയും അക്രമത്തിനു തുനിഞ്ഞിറങ്ങുകയും ചെയ്യുന്നവര്‍ വിദേശത്തുണ്ട്. അവ ഇവിടേക്കു പടരാതെ തടയേണ്ടത് ആവശ്യമാണ്.''
അതീന്ദ്രീയാനുഭവങ്ങളും കഥകളും വിശ്വസിക്കുന്നവരുടെ എ ണ്ണം കൂടുകയാണെന്ന് മനശാസ്ത്രവിദഗ്ധനായ ഡോ.സി.ജെ. ജോണ്‍ പറയുന്നു. ''പാരമ്പര്യമായോ സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ടോ താളം തെറ്റിയ മാനസികാവസ്ഥയുള്ളവര്‍ക്ക് എന്തെങ്കിലും പരാജയമുണ്ടായാല്‍ കൈവിഷവും കണ്ണേറുമാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. സാറ്റലൈറ്റ് വഴി പരാജയപ്പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്നു പറയുന്നവര്‍ പോലുമുണ്ട്. ജീവിതത്തിലെ പരാജയങ്ങളും സാമൂഹിക- ജനിതക സാധ്യതകളും ഒന്നിച്ചുവരുമ്പോള്‍ കുറുക്കുവഴികളുടെ പിന്നാലെ പോകാനുള്ള സാധ്യതയും കൂടും. സങ്കീര്‍ണ മാനസിക പ്രശ്‌നങ്ങളിലേക്കാകും ഇവരെത്തുന്നത്.
മാനസിക പിരിമുറുക്കത്തിനു പരിഹാരം കാണാന്‍ അദ്ഭുത ഫലസിദ്ധി തേടുന്നവരെക്കുറിച്ച് ഞങ്ങള്‍ പറയുന്ന ഒരു ഫ ലിതമുണ്ട്, പിരിമുറുക്കത്തിന് അയവുണ്ടാകുമെങ്കിലും എത്ര മാത്രം അയവു വരുത്തണമെന്നു തീരുമാനിക്കാന്‍ ചിലര്‍ക്ക് പറ്റിയെന്നു വരില്ല. അപ്പോള്‍ പിരി തന്നെ അയഞ്ഞേക്കും. വിഷാദലക്ഷണം മാനസിക രോഗമാണെന്നു കരുതാനുള്ള മനസ്സ് മിക്കവര്‍ക്കുമില്ല. മക്കളെ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാനും രക്ഷിതാക്കള്‍ക്ക് മടിയാണ്. മിഥ്യാധാരണകളില്‍ പെട്ട് തെറ്റിലേക്ക് പോയിക്കഴിഞ്ഞ് ഇടപെടുന്നത് മോശമായ ഫലമേ നല്‍കൂ.'' സി.ജെ. ജോണ്‍ പറയുന്നു.
നിയമങ്ങള്‍ ലംഘിച്ചു ജീവിക്കാന്‍ മനസ്സുള്ളവരാണ് സാത്താന്റെ പിന്നാലെ പോകുന്നത്. പലരെയും വഴി തെറ്റിച്ചാണ് ഇതിലേക്കെത്തിക്കുന്നത്. മനസ്സിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്നതില്‍ വിജയിച്ചാല്‍ അതിഭയങ്കരമായ ഊര്‍ജവും ധൈര്യവും കിട്ടുമെന്നും നിയമത്തെയും ചിട്ടകളെയും വെല്ലുവിളിച്ച് ജീവിക്കാനാകുമെന്നും കേള്‍ക്കുന്നതോടെ പലരും ഇതിനു പിന്നാലെ പോകുന്നു. ഉന്മാദം ഭ്രാന്തായി മാറി കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയില്‍ എത്തുന്നു.
എല്ലാ മതവിഭാഗത്തിലുമുണ്ട് തിന്മയെ പ്രാര്‍ഥിക്കുന്നവര്‍. എളുപ്പവഴിയിലൂടെ വിജയം ആഗ്രഹിക്കുന്നവര്‍ ഇതിനു പിന്നാലെ പോകും. ടെക്‌സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനായ മക് കെല്‍വിയുടെ ജീവിതം സാത്താന്‍ ആരാധനയുടെ ആന്റി ക്ലൈമാക്‌സ് ആണ് പറയുന്നത്. സഹോദരിയുടെ അപ്രതീക്ഷിത മരണവും പണത്തോടും അധികാരത്തോടുമുള്ള ആഭിമുഖ്യവും കൊണ്ടു സാത്താന്‍ ആരാധനയിലേക്ക് എത്തിയതാണ് മക് കെല്‍വി. നിരവധി പേരെ തന്റെ വഴിയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ താന്‍ ചെയ്യുന്നത് തെറ്റാണെന്ന ചിന്ത കെല്‍വിയെ വേട്ടയാടാന്‍ തുടങ്ങി. അതോടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് സ്‌നാനം ഏറ്റു. ഇന്ന് ദേവാലയങ്ങളില്‍ ദൈവസ്‌നേഹത്തെ കുറിച്ചും പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ചും പ്രസംഗിക്കുകയാണ് കെല്‍വി.
1966 ഏപ്രില്‍ 30ന് ഷിക്കാഗോക്കാരനായ ആന്റണ്‍ എസ് ലാവേയാണ് ചര്‍ച്ച് ഓഫ് സാത്താന്‍ സ്ഥാപിച്ചത് (ജൂണ്‍ ആറിനാണ് എന്നു വാദിക്കുന്നവരുമുണ്ട്). സാത്താനിക് ബൈബിള്‍ രചിച്ചതും ലാവേയാണ്. ഈനോക്കിയന്‍ ഭാഷയിലുള്ള 19 സ്തുതികളാണ് ഇതില്‍. ഇംഗ്ലിഷ് രൂപവുമുണ്ട്. സൃഷ്ടികാലത്ത് ദൈവവും ആദവും സംസാരിച്ചിരുന്നത് ഈ ഭാഷയിലായിരുന്നു. സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ടതോടെ ആദാമിന് വലത്തുനിന്ന് ഇടത്തേക്കെഴുതുന്ന ഈ ഭാഷ നഷ്ടപ്പെട്ടു. ആത്മാവുകളുടെ മാധ്യമമായി പ്രവര്‍ത്തിക്കുന്ന എഡ്വേര്‍ഡ് കെല്ലിയുടെ സഹായത്തോടെ ഇതു വീണ്ടെടുക്കുകയായിരുന്നുവത്രേ. 13 അശുഭമായി കാണുന്നതു പോലെ സാത്താന്റെ സംഖ്യയായി കാണുന്നത് 666 ആണ്. പലയിടത്തും 666 ഒഴിവാക്കുന്നു. ചില പ്രമുഖ കംപ്യൂട്ടര്‍ കമ്പനികളിലെ സെമികണ്ടക്ടര്‍ പ്രോസസറുകളില്‍ സ്പീഡ് കണക്കാക്കുമ്പോള്‍ ഈ സംഖ്യ ഒഴിവാക്കുമത്രേ.
സംഗീതത്തോടു വല്ലാത്ത ഭ്രമമുണ്ടായിരുന്ന ആന്റണ്‍ എസ് ലാവേ ചെറുപ്പത്തില്‍ മര്‍ലിന്‍ മണ്‍റോയുടെ സഹായിയായിരുന്നത്രേ. സാത്താന്‍ സഭ സ്ഥാപിച്ച ശേഷം സ്വന്തം മക്കളെ സാത്താനിക മാമ്മോദീസ നടത്തി ലാവേ. അകന്നുപോകാന്‍ ശ്രമിക്കുന്നവരെ വകവരുത്തുന്ന സാത്താന്റെ പ്രവൃത്തികള്‍ക്ക് ഉദാഹരണമായാണ് നടി ജെയ്ന്‍ മാന്‍ഫീല്‍ഡിന്റെ അപകടമരണം വിലയിരുത്തപ്പെടുന്നത്. 1975നുശേഷം സമാനസ്വഭാവമുള്ള ഗ്രൂപ്പുകളുമുണ്ടായി. ഇവരില്‍ ഏറ്റവും അപകടകാരിയായ ചാള്‍സ് മാന്‍സന്റെ ഗ്രൂപ്പായിരുന്നു റോമന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയെ കൊലപ്പെടുത്തിയത്.
സാത്താന്‍ ആരാധനക്കാരെ കണ്ടെത്താന്‍ ചില അടയാളങ്ങളുണ്ട്. തലകീഴായി തൂക്കിയ കുരിശും പെന്റഗ്രാമും, 666 എന്ന സംഖ്യ, അതിനെ പ്രതിനിധീകരിക്കുന്ന FFF എന്ന ഇംഗ്ലിഷ് അക്ഷരങ്ങള്‍, Satan എന്നതു തിരിച്ചെഴുതിയ Natas, ഇത്തരത്തില്‍ തിരിച്ചെഴുതിയ Murder, Jesus, Amen, God dam തുടങ്ങിയ വാക്കുകള്‍, സാത്താനിക കൈമുദ്ര, ആടിന്റെ തല, ഹെക്‌സഗ്രാം, ക്രോസ് ഓഫ് നീറോ, ഉഡ്ജത്, അനാര്‍ക്കി, ക്രോസ് ഓഫ് കണ്‍ഫ്യൂഷന്‍ തുടങ്ങിയവ ഇതില്‍പെടും.
https://www.facebook.com/Malayalivartha
























