ഡിജിപി ചീഫ് സെക്രട്ടറിയുമായി വാക്ക്തർക്കത്തിലോ? ; ആഭ്യന്തര വകുപ്പില്‍ കാലാപം?

ആഭ്യന്തര വകുപ്പില്‍ അഭിപ്രായ വ്യത്യാസത്തിന് അയവില്ലെന്ന് സൂചന. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ഒരേ കാറില്‍ യാത്ര ചെയ്യാന്‍ പോലും ഡിജിപി ടിപി സെന്‍കുമാറും ചീഫ് സെക്രട്ടറി നളിനി നെറ്റോയും വിസമ്മതിച്ചു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കൊപ്പം വിമാനത്താവളത്തില്‍നിന്നുള്ള അകമ്പടിവാഹനവ്യൂഹത്തില്‍നിന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ വിട്ടുനില്‍ക്കുകയയിരുന്നു. ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഒരേ കാറാണ് ഒരുക്കിയിരുന്നത്. വിഐപികളെത്തുമ്പോള്‍ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒരേ കാറിലാണ് യാത്ര ചെയ്യുക.
വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിനുശേഷം ടാഗോര്‍ തിയേറ്ററിലേക്ക് ഉപരാഷ്ട്രപതിയെ അനുഗമിക്കാതെ ചീഫ് സെക്രട്ടറി വിമാനത്താവളത്തില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.അതേസമയം സെന്‍കുമാര്‍ മുപ്പതാം നമ്പര്‍ വാഹനത്തില്‍ കയറി. എന്നാല്‍ മേയര്‍ വികെ പ്രശാന്ത് ആയിരുന്നു അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്നത്. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ മേയറുടെ വാഹനം ഉള്‍പ്പെടുത്താറില്ല. ടാഗോര്‍ തിയേറ്ററിലെ ചടങ്ങില്‍ മേയറും പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അദ്ദേഹം വാഹനത്തില്‍ കയറിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോഴും ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധം എന്നീ കേസുകളില്‍ സെന്‍കുമാറിന് വീഴ്ചപറ്റിയതായി അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ മാറ്റിയത്.തുടര്‍ന്ന് കോടതി വിധിയോടെ പോലീസ് മേധാവി സ്ഥാനം തിരിച്ചു വിടിച്ച ടിപി സെന്‍ കുമാറും നളിനി നെറ്റോയും പങ്കെടുക്കുന്ന ആദ്യചടങ്ങായിരുന്നു ഇത്.
https://www.facebook.com/Malayalivartha
























