കാവ്യയെയും മാതാവിനെയും ചോദ്യം ചെയ്തു മെമ്മറി കാർഡും ലക്ഷ്യയും പ്രധാന ചോദ്യം...കാവ്യയുടെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപുമായി തെളിവെടുപ്പ് നടത്തുന്ന പോലീസ് പിന്നാലെ ഭാര്യ കാവ്യാമാധവന്റെയും മാതാവ് ശ്യാമളയുടേയും മൊഴിയെടുത്തു. രാവിലെ രഹസ്യ കേന്ദ്രത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഇവരുടെ സ്ഥാപനമായ ലക്ഷ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചോദ്യം ചെയ്യൽ കൂടുതലും. മാഡത്തെക്കുറിച്ചും ചോദ്യം ചെയ്യൽ ഉണ്ടായതായി സൂചനയുണ്ട്. വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയുമായി കാവ്യയുടെ ബന്ധവും പോലീസ് ചോദിച്ചു. പണ്ട് ആത്മ സുഹൃത്തുക്കൾ ആയിരുന്നവർ വിവാഹശേഷം അത്ര സുഖത്തിലായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ കാവ്യ വിങ്ങിപ്പൊട്ടിയതായും റിപ്പോർട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവരുടെ ഒരു അടുത്ത ബന്ധുവിനോടുകൂടി ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. കാവ്യയുടേയും അമ്മയുടെയും മൊഴികളുടെ പശ്ചാത്തലത്തിലാണ് ഈ വ്യക്തിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കാവ്യയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെടുത്തത്. ഈ വ്യക്തിയും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്.കേസിലെ ഗൂഢാലോചനയെക്കുറിച്ച് ഇവർ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്.
കേസിൽ കാവ്യയ്ക്കും മാതാവിനും എന്തെങ്കിലും പങ്കാളിത്തം ഉണ്ടായിരുന്നോ ഇരുവർക്കും സംഭവത്തെക്കുറിച്ചു അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ലക്ഷ്യ കേന്ദ്രീകരിച്ചും അന്വേഷണം തുടരും. സുനിൽകുമാർ ഇവിടെ എത്തിയിരുന്നോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം. സ്ഥാപനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധനയിലാണ്. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും കൂടുതൽ അന്വേഷണം നടക്കുക. കൃത്യം നടന്നതിന് മുമ്പ് സുനി ഇവിടെ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ, കൃത്യത്തിന് ശേഷം മെമ്മറി കാർഡ് കൊണ്ടുവന്നോ, വന്നെങ്കിൽ അത് ആരുടെ കയ്യിൽ കൊടുത്തു തുടങ്ങിയ വിവരങ്ങളാണ് കാവ്യമാധവനിൽ നിന്നും മാതാവിൽ നിന്നും പോലീസ് ചോദിച്ചത്.
ലക്ഷ്യ കാവ്യയുടെ പേരിലാണെങ്കിലൂം നടത്തുന്നത് മാതാവ് ശ്യാമളയാണ്. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇവിടെ എത്തിച്ചെന്നാണ് പൾസർ സുനി നേരത്തേ പോലീസിനോട് പറഞ്ഞത്. കേസിൽ ദിലീപ് മാത്രമാണ് ക്വട്ടേഷൻ നൽകിയത് എന്നും 'മാഡം' എന്നൊരാൾ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. കേസിന്റെ രണ്ടു ഘട്ടങ്ങളിലാണ് മാഡത്തിന്റെ പേര് പരാമർശിച്ചത്. ഒന്ന് നടി ആക്രമിക്കപ്പെട്ടപ്പോൾ വാഹനത്തിനുള്ളിൽ വെച്ചും മറ്റൊന്ന് ഫെനി ബാലകൃഷ്ണൻ നടത്തിയതും. രണ്ടുപേർ കീഴടങ്ങാൻ വന്നപ്പോൾ ഫീസിന്റെ കാര്യത്തിൽ മാഡത്തോട് ചോദിക്കട്ടെ എന്ന് പറഞ്ഞതായി ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസ് വഴി തിരിച്ചുവിടാനുള്ള കുറ്റവാളികളുടെ തന്ത്രമായിരുന്നു മാഡം എന്നാണ് പോലീസ് പറയുന്നത്.
ഇതിന് പുറമേ ഇന്ന് നാദിർഷയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. ഇരുവർക്കും എതിരേ തെളിവ് നശിപ്പിക്കലിന് കേസെടുത്തേക്കാൻ സാധ്യതയുണ്ട്. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്ന ദിലീപുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടർന്നു. കേസിൽ നിർണായകമാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതാണ് പോലീസ് അന്വേഷിക്കുന്നത് പ്രധാനമായും.
https://www.facebook.com/Malayalivartha



























