ദിലീപിന് പാരയായി സൈബര്‍ ക്വട്ടേഷന്‍

നടിയെ ഉപദ്രവിച്ച സംഭവത്തില്‍ അനുജനായ അനൂപ് നടത്തിയ അഭിപ്രായ പ്രകടനത്തിനും തുടര്‍ന്ന് രൂപീകരിച്ച പബ്ലിക്ക് റിലേഷന്‍ ടീമിനുമെതിരെ വ്യാപകമായ പ്രതിഷേധം. മാത്രമല്ല ദിലീപിനെതിരായ ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങള്‍ക്കുവേണ്ടി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പബ്ലിക്ക് റിലേഷന്‍സ് (പിആര്‍) സ്ഥാപനത്തിനെതിരെ നിയമ നടപടിയുമുണ്ടാവും.
പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ചുതുടങ്ങി. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണു ക്രിമിനല്‍ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമമുണ്ടായത്.
അറസ്റ്റിലായ നടന്‍ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കും സൈബര്‍ ക്വട്ടേഷന്‍ സംഘം നേതൃത്വം നല്‍കി. മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാന്‍ അറിയപ്പെടുന്ന പലര്‍ക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
രണ്ടു ദിവസം കൊണ്ടാണു നവമാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതില്‍ ചില ദിലീപ് പോസ്റ്റുകള്‍ക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകള്‍ സൃഷ്ടിച്ചതായും പൊലീസ് കണ്ടെത്തി.
പത്തിലധികം പുതിയ ഓണ്‍ലൈന്‍ പത്രങ്ങളും ദിലീപ് അനുകൂല വാര്‍ത്തകളുമായി സൈബര്‍ ലോകത്തു സജീവമായി. ഇതില്‍ വിദേശത്തു റജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഐഡികളും (ഇന്റര്‍നെറ്റ് വിലാസം) ഉള്‍പ്പെടുന്നു.
എന്നാല്‍, ദിലീപിനു വേണ്ടി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. തിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി സൈബര്‍ പ്രചാരണം ഏറ്റെടുത്ത ഈ ഏജന്‍സി എതിര്‍ സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.
അറസ്റ്റിനുശേഷം ദിലീപിന് അനുകൂലമായി പൊതുജനവികാരം രൂപപ്പെടുത്തുകയും അകന്നുപോയ ആരാധകരെ തിരികെക്കൊണ്ടുവരികയുമാണു പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കളും ഇതിനു പിന്നിലുണ്ട്.
അറസ്റ്റ്, കേസ്, വിചാരണ എന്നിവയെക്കാള്‍ ദിലീപിന്റെ അനുയായികളെ ആശങ്കപ്പെടുത്തുന്നതു നടന്റെ താരമൂല്യത്തിലുണ്ടായ ഇടിവാണ്. ഇത് ഏതുവിധേനെയും പരിഹരിക്കാനാണു ശ്രമം. കുറ്റവാളിയാണെന്നു കോടതി കണ്ടെത്തിയാല്‍ ശിക്ഷിക്കട്ടെയെന്നും മാധ്യമവാര്‍ത്തകള്‍ നിര്‍ത്തണമെന്നുമുള്ള ആവശ്യമാണു പ്രധാനമായും ഉന്നയിക്കുന്നത്.
ഭാഷയിലും പ്രചാരണത്തിലുമുണ്ട് പ്രഫഷനല്‍ ടച്ച്. ദിലീപ് ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള ഒരുപാടു പേരെ സഹായിച്ചിട്ടുണ്ടെന്നുള്ള തരത്തിലും പ്രചാരണമുണ്ട്. നടന് അനുകൂലമായി പ്രതികരിച്ച ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നുമുണ്ട്.
നടനെ എതിര്‍ത്തു രംഗത്തുവന്നവരെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം വിളിച്ചു പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി. ദിലീപിനെതിരെ പോസ്റ്റിട്ട യുവ നടന്റെ ഫെയ്‌സ്ബുക് പേജില്‍ അസഭ്യവര്‍ഷം നടത്തിയതിനെത്തുടര്‍ന്നു നടന്‍ നിലപാട് മയപ്പെടുത്തിയിരുന്നു.
കേസിന്റെ തുടക്കത്തില്‍ ദിലീപിനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയ ചില ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ നിശബ്ദരാക്കിയിട്ടുമുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും എന്ന തരത്തില്‍ ചില പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ടു സ്ഥിരം ചര്‍ച്ചകള്‍ നടത്തുന്ന ചാനലുകളുടെ ഓഫിസിലേക്കു ഫോണ്‍ ചെയ്തു കോളുകള്‍ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിക്കുന്നതാണു മറ്റൊരു തന്ത്രം. ദിലീപിനെതിരായ മാധ്യമ വാര്‍ത്തകളില്‍ ജനങ്ങള്‍ക്കു കടുത്ത പ്രതിഷേധമുണ്ടെന്ന രീതിയില്‍ സംസാരിച്ചാണു കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത്.
ദിലീപിനൊപ്പം നില്‍ക്കുക എന്ന പേരില്‍ ഫെയ്‌സ്ബുക് പേജും തുടങ്ങിയിട്ടുണ്ട്. ദിലീപുമായി വിവാഹബന്ധം വേര്‍പെടുത്തിയശേഷം ആദ്യമായി സിനിമയില്‍ അഭിനയിച്ചപ്പോള്‍ മഞ്ജു വാരിയര്‍ക്കെതിരെയും ഇത്തരത്തില്‍ സംഘടിതമായ സൈബര്‍ പ്രചാരണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























