പോലീസ് അകമ്പടിയോടെ മാലിന്യം നിക്ഷേപിക്കാനെത്തി.. പിന്നീട് സംഭവിച്ചത്

ഗുരുവായൂരിൽ ചൂല്‍പ്പുറത്ത് പോലീസ് അകമ്പടിയോടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങളെ നാട്ടുകാര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ സ്ത്രീകളടക്കം 11 പേര്‍ക്കാണ് പരിക്കേറ്റത്.
ചൂല്‍പ്പുറം സ്വദേശികളായ കൊട്ടരപ്പാട്ട് രാജന്‍, ഭാര്യ ഭാര്‍ഗവി, മക്കളായ രാജേഷ്, സന്തോഷ്, ചക്കരാത്ത് നളിനി, വല്ലാശ്ശേരി ശ്രീമതി, വലിയകത്ത് ഖദീജ, മങ്കേടത്ത് ഹനീഫ, വാലിപറമ്പില്‍ സജിത്ത്, അമ്പലത്ത് വീട്ടില്‍ കബീര്‍ഷ, തെരുവത്ത് വീട്ടില്‍ ഷിഹാബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്‌കരിക്കാന്‍ കഴിയുന്ന വേര്‍തിരിച്ച മാലിന്യങ്ങള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന സര്‍വ കക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ശനിയാഴ്ച മാലിന്യം നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ അതിരാവിലെ മാലിന്യവുമായെത്തിയത്. വിവരം അറിഞ്ഞ് പ്രദേശവാസികളായ നൂറിലധികം പേര്‍ സ്ഥലത്ത് സംഘടിക്കുകയായിരുന്നു.
പോലീസിന്റെ ബലപ്രയോഗത്തിൽ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. നെഞ്ചിനേറ്റ പ്രഹരത്തെ തുടര്‍ന്ന് 66 കാരനായ രാജന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ രാവിലെ പോലീസ് അകമ്പടിയില്‍ മാലിന്യവുമായി എത്തിയ അഞ്ച് ട്രാക്ടറുകള്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കടത്തി വിടാൻ കഴിഞ്ഞില്ല. പിന്നീട് നൂറോളം പോലീസുകാരെത്തി നാട്ടുകാരെ ബലം പ്രയോഗിച്ച് മാറ്റാന്‍ തുടങ്ങി. ഇതോടെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരാഹാരം കിടക്കുന്ന രണ്ട് പേര്‍ ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ കിടന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്തോളം നാട്ടുകാരും കവാടത്തിന് മുന്നില്‍ കിടന്നു. പോലീസ് ഇവരെ മാറ്റാന്‍ ശ്രമിച്ചതോടെ നാട്ടുകാരിലൊരാള്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
സ്ത്രീകളുള്‍പ്പെടെയുള്ള മറ്റു ചിലര്‍ പെട്രോള്‍ ഒഴിക്കാന്‍ തുടങ്ങിയതോടെ പോലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കം ചെയ്ത് മാലിന്യവണ്ടികള്‍ കടത്തി വിട്ടു. തീ കത്തിക്കാനുള്ള ശ്രമം പോലീസ് തന്ത്രപൂര്‍വം തടഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ എ.ടി. ഹംസ ഉള്‍പ്പെടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. അറസ്റ്റിലായ മൂന്നുപേര്‍ക്ക് പരുക്കുണ്ട്.
ഇവരെ പോലീസ് കാവലിലാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വര്‍ഷങ്ങളായി മാലിന്യപ്രശ്‌നത്താല്‍ പൊറുതി മുട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മതിയായ സംസ്‌കരണ സംവിധാനം ഒരുക്കാതെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് കോടതി വിധിയുമുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരം ശക്തമാക്കിയത്. എന്നാല്‍ കോടതി വിധി വളച്ചൊടിച്ചാണ് നഗരസഭ വീണ്ടും മാലിന്യ നിക്ഷേപം തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. അമ്പതോളം വരുന്ന സ്ത്രീകളെ നേരിടാന്‍ ഒരു വനിത പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രധാന ആരോപണം. മാലിന്യ വാഹനം കടത്തി വിടാതിരിക്കാനായി കവാടത്തിന് മുന്നില്‍ ഉപരോധിച്ച വയോവൃദ്ധരെ വലിച്ചിഴച്ചതും പ്രതിഷേധത്തിനിടയാക്കി..
https://www.facebook.com/Malayalivartha






















