ദിലീപ് സിനിമയുടെ ചേരുവകള്‍ നിറഞ്ഞ ലൊക്കേഷൻ സെറ്റ് പോലെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീട്...

ഒരു ദിലീപ് സിനിമയുടെ ചേരുവകള്‍ നിറഞ്ഞതായിരുന്നു വീട്ടിലേ രംഗങ്ങൾ.ശരിക്കും ഏറെ നാൾ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന അച്ചനേ.. ഭർത്താവിനേ.. സഹോദരനേ.. മകനേ.. അങ്ങിനെ വേണ്ടപെട്ടവർ അവരുടെ പ്രിയപ്പെട്ടവനേ കണ്ട് കെട്ടിപിടിച്ചു..കരങ്ങൾ കോർത്തു..മുറ്റത്തിറങ്ങിവന്ന ഭാര്യ കാവ്യയേയും മകളേയും നെഞ്ചോട് അടുപ്പിച്ചു നിർത്തി…
സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീടിന്റെ മുന്നിൽ ആളുകൾ..ആരാധകർ തിങ്ങി കൂടി..അറസ്റ്റിലായപ്പോൾ കരഞ്ഞ വേണ്ടപെട്ടവരുടെ കണ്ണുകൾ ഇന്നലെ തിളക്കമായിരുന്നു. കൂകി വിളിച്ചവർ ജയിൽ മുതൽ പുഷ്പ വൃഷ്ടി നടത്തി..പരിഹാസങ്ങൾക്ക് പകരം ദിലീപ് ജയ് വിളികൾ വീടിനു മുന്നിൽ മുഴങ്ങി..ശരിക്കും സിനിമയിൽ കാണും വിധം..നായകൻ പരാജയങ്ങൾക്ക് ശേഷം അവസാന വിജയം നേടുന്ന പോലെ..
ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീടിന്റെ ഗെയ്റ്റ് അടഞ്ഞുകിടന്നു. എങ്കിലും അകത്തെ ആഹ്ലാദം പുറത്തറിയാം. പുറത്ത് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രം. അടുത്തുള്ള വീടുകളില്‍നിന്ന് തലകള്‍ നീണ്ടു. ദിലീപ് ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടി.വി.യില്‍ വന്നതോടെ വീടിനുള്ളില്‍ ആരവവും കൈയടികളും ഉയര്‍ന്നു. ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് ഫാൻസുകാർ നൽകി. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ.ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും സിദ്ദിഖിലും പ്രകടമായിരുന്നു. ദിലീപിന്റെ വീട്ടിൽ കാര്യക്കാരനെ പോലെ സിദ്ദിഖ് നിറഞ്ഞു. ചേട്ടനെ പോലെ ദിലീപ് വീട്ടിലെത്തുന്നത് കാത്ത് അമ്മയ്ക്കും ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം സിദ്ദിഖും കാത്തുനിന്നു.
പടിപ്പുരവാതില്‍ തുറന്ന് അകത്തുകടന്ന ദിലീപിനെ അമ്മ സരോജം കെട്ടിപ്പുണര്‍ന്ന് ഉമ്മവെച്ചു. പുറത്തേക്കിറങ്ങിവന്ന ഭാര്യ കാവ്യാമാധവനെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് നടന്‍ അകത്തേക്കുകടന്നു.നടന്‍ സിദ്ദിഖും നേരത്തേ ഇവിടെയെത്തിയിരുന്നു. സിദ്ദിഖും പുറത്തേക്കുവന്ന് ദിലീപിനെ കെട്ടിപ്പിടിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി കുറേപ്പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.
അപ്പോഴേക്കും വിവരമറിഞ്ഞ് ആരാധകരുമെത്തി. അകത്തേക്കുപോയ ദിലീപ് പലതവണ പുറത്തുവന്ന് ഗെയ്റ്റിനു മുകളിലൂടെയും മതിലിലെ വിടവിലൂടെയും ആരാധകര്‍ക്ക് കൈകൊടുത്തു. ദിലീപിന് ജയ് വിളികളും മുഴങ്ങി. ഗെയ്റ്റിനകത്തും പുറത്തു ലഡു വിതരണംചെയ്തു.ചാനല്‍ മൈക്കുകള്‍ നീണ്ടെങ്കിലും ഒന്നും പറയില്ലെന്ന് ആംഗ്യരൂപേണ ദിലീപ് കാണിച്ചു. മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഒപ്പമുള്ളവര്‍ക്കും നടന്‍ നിര്‍ദേശം നല്‍കുന്നത് കാണാമായിരുന്നു. ആളുകള്‍ കൂടിയതോടെ ദിലീപ് ബാല്‍ക്കണിയിലെത്തി എല്ലാവര്‍ക്കും കൈവീശി നന്ദിപറഞ്ഞു.
അപ്പോഴേക്കും അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെത്തി. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നടി ലക്ഷ്മിപ്രിയ, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ എന്നിവരും ദിലീപിനെ കാണാനെത്തി.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.
1. പാസ്‌പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.
https://www.facebook.com/Malayalivartha























