ദിലീപന്റെ ജാമ്യത്തിന് വഴിയൊരുക്കിയത് പ്രോസിക്യൂഷന്റെ ആ വാദങ്ങള്‍

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് വഴിയൊരുക്കിയത് പ്രോസിക്യൂഷന്റെ വിശദീകരണങ്ങളെന്ന് വിലയിരുത്തല്‍. പ്രോസിക്യൂഷന്റെ വാദങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കഴിഞ്ഞ രണ്ട് തവണയും ദിലീപിന്റെജാമ്യ ഹരജി തള്ളിയത്. ഗൗരവമുള്ള പുതിയ തെളിവുകള്‍ നല്‍കാന്‍ കഴിയാതിരുന്ന പ്രോസിക്യൂഷന്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന വിശദീകരണമാണ് കോടതിക്ക് നല്‍കിയത്. സുപ്രധാന സാക്ഷികളെ ചോദ്യം ചെയ്‌തെന്നും പ്രധാന രേഖകള്‍ കണ്ടെടുത്തെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചതോടെ ഇനി ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ഹരജിക്കാരന് ജാമ്യം നല്‍കരുതെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടിയെ പീഡിപ്പിക്കുന്ന രംഗങ്ങളടങ്ങുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വാദവും പ്രോസിക്യൂഷന്‍ ഉയര്‍ത്തി. തുടക്കം മുതല്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കപ്പുറം പ്രോസിക്യൂഷന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനായില്ല. നാദിര്‍ഷയുടെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന തെളിവുകളെ പ്രോസിക്യൂഷന്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍, ഇത് ഫലവത്തായില്ല. നാദിര്‍ഷയെ ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ സഹകരിച്ചിട്ടില്ലെന്ന വിശദീകരണമാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന കാര്യം പ്രോസിക്യൂഷന്‍ വിശദീകരണ പത്രികയില്‍ പറഞ്ഞതുമില്ല. അതിനാല്‍, പുതിയ തെളിവുകള്‍ സംബന്ധിച്ച സൂചന പോലും കോടതിക്ക് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, ബില്ലുകള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവയാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയ രേഖാപരമായ തെളിവുകള്‍. ക്രിമിനല്‍ നടപടിക്രമ പ്രകാരം കോടതിയിലും പൊലീസിലും 20 സുപ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികളാണ് മറ്റ് തെളിവ്. മറ്റ് സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഹരജിക്കാരന്റെപങ്കാളിത്തം വെളിപ്പെടേണ്ടതുണ്ടെന്ന നിരീക്ഷണമാണ് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നടത്തിയത്. പ്രോസിക്യൂഷന്‍ വാദത്തിന്റെഅടിസ്ഥാനത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഹരജിക്കാരനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് ആദ്യ ജാമ്യ ഹരജികള്‍ ഹൈകോടതി തള്ളിയത്.
അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. അന്ന് അന്വേഷണവും നിര്‍ണായകമായ ഘട്ടത്തിലായിരുന്നുവെന്ന് ജാമ്യം അനുവദിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പീഡനരംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താത്ത സാഹചര്യത്തില്‍ ഇവ ഭാവിയില്‍ നടിക്ക് ഒരു ഭീഷണിയായി നിലനില്‍ക്കുമെന്നുമുള്ള കാര്യമാണ് അന്ന് ജാമ്യ ഹരജി തള്ളുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, തെളിവുകള്‍ കണ്ടെത്താനാവാത്തത് പ്രോസിക്യൂഷന്റെ പരാജയമാണെന്നിരിക്കെ അതിന്റെപേരില്‍ ഹരജിക്കാരന്റെ ജാമ്യം തള്ളരുതെന്ന വാദത്തിനായിരുന്നു ഇത്തവണ മുന്‍ഗണന കിട്ടിയത്.
നടന്‍, വിതരണക്കാരന്‍, നിര്‍മാതാവ്, തിയറ്റര്‍ ഉടമ എന്നീ നിലകളില്‍ സിനിമ മേഖലയില്‍ സമ്പൂര്‍ണ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യതയും കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വിചാരണയില്‍ ഇടപെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുടെ പേരില്‍ ഹരജിക്കാരനെ കൂടുതല്‍ കാലം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുന്നതിനോട് കോടതി ഇത്തവണ യോജിച്ചില്ല. ഹൈകോടതി മുമ്പാകെ എത്തിയ ജാമ്യ ഹരജികളില്‍ മൂന്നാമത്തേതിലാണ് ദിലീപിന് അനുകൂല വിധിയുണ്ടായത്. നേരത്തേ രണ്ട് ജാമ്യ ഹരജികള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു.
https://www.facebook.com/Malayalivartha























