കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെ; ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഭയമില്ല- പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന നടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നടിയെ ആക്രിച്ച കേസില്‍ അഴിക്കുള്ളിലായി 85 ദിവസം പിന്നിടുമ്പോഴാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ആലുവ ജയിലില്‍ കഴിയവേ ജാമ്യത്തിനായി അഞ്ച് തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് തവണ അഡ്വ. രാംകുമാര്‍ മുഖേന കോടതിയുടെ കരുണയ്ക്ക് കാത്തു നിന്ന ദിലീപ് പിന്നീട് മൂന്ന് തവണ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള വഴിയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നാമൂഴത്തില്‍ രാമന്‍പിള്ള നടത്തിയ നീക്കങ്ങളാണ് താരത്തിന് ആശ്വാസമായി മാറിയത്. അന്വേഷണ സംഘത്തിന് സംഭവിച്ച ചില വീഴ്ച്ചകളും ദിലീപിന് ജാമ്യം ലഭിക്കാന്‍ തുണയായി.
മുന്‍പ് രണ്ടു തവണ രൂക്ഷമായ വിമര്‍ശനത്തോടെ തള്ളിയ ബെഞ്ചിനെ തന്നെ ദിലീപ് പ്രതീക്ഷയോടെ സമീപിക്കുകയായിരുന്നു. അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും കോടതി നിര്‍ദ്ദേശിക്കുന്ന ഏതു കടുത്ത ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉപാധിയെ കോടതി വിശ്വാസത്തിലെടുത്തു. അതുകൊണ്ട് തന്നെയാണ് ജാമ്യം ലഭിച്ചതും.
ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഗൗരവമുള്ള ഹീനകൃത്യമാണെന്ന നിരീക്ഷണത്തോടെ കോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയിലേക്ക് ഹര്‍ജി എത്തി. ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷനാണിതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു.
തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. കേസിലെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ ഓരോ ആരോപണങ്ങളും ദിലീപ് നിഷേധിച്ചിരുന്നു. എന്നാല്‍ കോടതി പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച തെളിവുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത് ഇതോടെ വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടു.
ഇതിനിടെ, ദിലീപ് അഭിഭാഷകനെ മാറ്റി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി.രാമന്‍പിള്ള കേസ് ഏറ്റെടുത്തു. വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തി. ഇതും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് സെപ്തംബര്‍ 14ന് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട്.
ഇതോടെ അഞ്ചാം തവണയും ജാമ്യഹര്‍ജി എത്തി. രണ്ടു തവണ അപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ ഹര്‍ജി എത്തിയത്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് പോലും പൊലീസ് അറിയിക്കുന്നില്ലെന്നും അന്വേഷണത്തിന്റെ അവസാന നാളുകളിലാണെന്നും തനിക്ക് ലഭിക്കേണ്ട ജാമ്യംതടയാനുള്ള നീക്കമാണ് പൊലീസിനെന്നും ദിലീപ് ചൂണ്ടിക്കാണിച്ചു. പൊലീസിന് കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സാഹചര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും ഉന്നയിച്ചു. എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന പതിവ് വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചതും.
അതിനിടെ, അപ്പുണിയും നാദിര്‍ഷയും കാവ്യ മാധനവും പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരായി. പൊലീസ് വീണ്ടും വേട്ടയാടുമെന്ന് കണ്ടതോടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസില്‍ കാവ്യയെയും നാദിര്‍ഷയെയും പ്രതിയാക്കില്ലെന്നും അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ലെന്നും പൊലീസ് അറിയിച്ചതോടെ കേസ് തീര്‍പ്പാക്കി.
ഫെബ്രുവരി 17നാണ് നടിയെ കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ പീഡനത്തിന് വിധേയമാക്കിയത്. രണ്ടു മൂന്നു ദിവസത്തിനു ശേഷം എറണാകുളത്ത് നടന്ന സിനിമപ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തോടെയാണ് ദിലീപിന്റെ നേര്‍ക്ക് സംശയത്തിന്റെ മുന നീണ്ടത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ നടി മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടു. ഇതോടെ ആക്രമണത്തിനിരയായ നടിയോട് ദിലീപുമായി മുന്‍ വൈരാഗ്യമുണ്ടെന്നും ആക്രമണത്തിനു പിന്നില്‍ ദിലീപ് ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറും സംഘവും അറസ്റ്റിലായി. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ജൂലായ് 10നാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. അപ്രതീക്ഷിതമായിരുന്നു പൊലീസിന്റെ നീക്കം. ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് പൊലീസ് അന്നു പുലര്‍ച്ചെ ദിലീപിനെ കസ്റ്റഡിയില്‍ എടുത്തു. വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും അറിയാതെ അതീവ രഹസ്യമായിരുന്നു നീക്കം. രാത്രിയോടെ അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ദിലീപിനെ റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തെ ഇടവേള. പിന്നീടുള്ള മൂന്നു ദിവസം ദിലീപുമായി പൊലീസ് സംഘത്തിന്റെ തെളിവെടുപ്പ്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലില്‍ അടയ്ക്കപ്പെട്ടു. ഇടയ്ക്ക് പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം ഏതാനും മണിക്കൂര്‍ നേരത്തേക്ക് ദിലീപ് കുടുംബവീട്ടിലെത്തി മടങ്ങി. പിന്നീട് അദ്ദേഹം വീണ്ടും ജയിലില്‍ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























