നിർമ്മൽ കൃഷ്ണ ചിട്ടിക്കമ്പനിയുടമയുടെ ലോക്കറിൽ തിരുവാഭരണവും

നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ ചിട്ടിക്കമ്പനി ഉടമ നിർമ്മലന്‍റെ വീടും ബാങ്കും തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം പരിശോധിച്ചു. പണയം വച്ച സ്വര്‍ണാഭരണങ്ങളും ഇടപാടു രേഖകളും പിടിച്ചെടുത്തതായാണ് സൂചന. തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പരിശോധന നടത്തിയത്.
നിർമ്മലിന്റെ പളുകലിലുള്ള ബാങ്കിലും വീട്ടിലുമായിരുന്നു പരിശോധന . പൂട്ട് പൊളിച്ച് അകത്ത് കയറിയ സംഘം ലോക്കർ തുറന്ന് നടത്തിയ പരിശോധനയിൽ നൂറോളം പേരുടെ പണയപണ്ടങ്ങൾ കണ്ടെത്തി. മൊട്ടമോട് മുത്താരമ്മൻ ക്ഷേത്രത്തിലെ തിരുവാഭരണവുമുണ്ടായിരുന്നു.
പിടിച്ചെടുത്ത വസ്തു വകകളുടെ കണക്ക് പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. പരിശോധന നടത്തുന്നതറിഞ്ഞ് ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ അടക്കമുള്ളവരെത്തിയിരുന്നെങ്കിലും ആരെയും അകത്ത് കടത്തിയില്ല. ദൃശ്യങ്ങൾ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് ചെറിയ വാക്കു തർക്കത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം നിർമ്മൽ കൃഷ്ണയുടെ ഹോളോ ബ്രിക്സിന്‍റെ പതിനാല് വാഹനങ്ങൾ ജപ്തി ചെയ്ത് നാഗർ കോവിലിലേക്ക് കൊണ്ടു പോയിരുന്നു.
https://www.facebook.com/Malayalivartha
























