മുഖ്യമന്ത്രിയുടെ കനിവിനായി അനിൽകുമാറിന്റെയും കുടുംബത്തിന്റെയും കാത്തിരിപ്പ്

വെണ്മണി കോടുകുളഞ്ഞി കരോട് രണ്ടാംവാർഡിൽ അനിൽകുമാറിനും ഭാര്യ നിർമ്മലാദേവിക്കും സ്വന്തമായി സ്ഥലമുണ്ട്. എന്നാൽ ഒന്ന് അന്തിയുറങ്ങാൻ ഒരു വീടില്ല. പശുവിനെ വളർത്തി കഷ്ടപ്പെട്ട പണംകൊണ്ടാണ് അനിൽ 2009ൽ ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങിയത്. ആദ്യം പ്ലാസ്റ്റിക് മറച്ച് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. എന്നാൽ ഒരുമാസം മുമ്പ് മരച്ചില്ല വീണ് ഷെഡ് തകർന്നതോടെ ഇവർ ദുരിതത്തിലായി.
അനിൽകുമാറും ഭാര്യയും മൂന്നാം ക്ലാസുകാരി ഗായത്രിയും യു.കെ.ജി.യിൽ പഠിക്കുന്ന സഹോദരി ഗൗരിയും ഇപ്പോൾ താമസിക്കുന്നത് കാലിത്തൊഴുത്തിലാണ്. പഠിക്കുന്നതും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഈ തൊഴുത്തിലാണ്. ഒരുഭാഗം തുണിയും പ്ലാസ്റ്റിക് ഷീറ്റും വച്ച് മറച്ച തൊഴുത്ത്. ഒട്ടും സുരക്ഷിതരല്ലാതെ അവർ പിഞ്ചുകുഞ്ഞുങ്ങളുമായി താമസിക്കുന്നു. ശക്തമായി മഴ വന്നാൽ അവർ ഏറെ ബുദ്ധിമുട്ടും അവർ.
പാൽ വിറ്റ് കിട്ടുന്ന കാശ് പിള്ളേരുടെ പഠനത്തിനും ഭക്ഷണത്തിനും മാത്രമേ തികയുകയുള്ളു. പഞ്ചായത്തിൽ ഇവർ ഒരുപാട് തവണ അപേക്ഷ നൽകുകയും ലിസ്റ്റിൽ പേര് വന്നെങ്കിലും ഇതുവരെ വീട് ലഭിച്ചിട്ടില്ല. കാത്തിരിപ്പിനൊടുവിൽ 2012ൽ വീടിനായി രണ്ടുലക്ഷം രൂപ അനുവദിച്ചു കിട്ടി. ചരിവുള്ള പുരയിടത്തിലെ മണ്ണുനീക്കി വീടിന് അനുയോജ്യമാക്കാൻ തുടങ്ങിയപ്പോൾ മണ്ണ് നീക്കംചെയ്യുന്നതിനെതിരേ അയൽക്കാർ പരാതിപ്പെട്ടതോടെ വീടുനിർമ്മാണം വീണ്ടും പ്രതിസന്ധിയിലായി. ഒടുവിൽ വീടിനായി അനുവദിക്കപ്പെട്ട തുകയും നഷ്ടമായി. ജില്ലാ കളക്ടർ, ആർ.ഡി.ഒ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയെങ്കിലും അനിലിനും കുടുംബത്തിനും അനുകൂലമായി ഒന്നും സംഭവിച്ചില്ല.
അനിലിനും കുടുംബത്തിനും കാലിത്തൊഴുത്തിലെ ജീവിതം അവസാനിപ്പിക്കണമെങ്കിൽ ഇനി നമ്മുടെ മുഖ്യമന്ത്രിയുടെ കരളലിയണം. ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചുനൽകാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നു അനിലും കുടുംബവും...
https://www.facebook.com/Malayalivartha
























