ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മേയറെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; മേയർക്കു നേരെയുണ്ടായത് ബോധപൂർവമായ ആക്രമണമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പിണറായി

ബിജെപിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി പണറായി വിജയന്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രശാന്തിനൊപ്പം അല്‍പ്പ സമയം ചിലവഴിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
മേയർക്കു നേരെയുണ്ടായത് ബോധപൂർവമായ ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആക്രമിച്ചവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മേയറുടെ കാല്‍ ഒടിയുകയും കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഐസിയുവില്‍ കഴിഞ്ഞ മേയറെ ഇന്ന് രാവിലെയാണ് റൂമിലേയ്ക്ക് മാറ്റിയത്. ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് ഗുരുതരാവസ്ഥയിലാണ് മേയര്‍ എന്ന് മനസ്സിലായി. കഴുത്തിന് പിന്‍ ഭാഗത്തേറ്റ പരിക്ക് അതീവ ഗുരുതരമാണ്. കുറച്ചു കൂടി കടന്നു പോയിരുന്നെങ്കില്‍ അദ്ദേഹം നിശ്ചലനായി പോകുമായിരുന്നു. അത്തരത്തിലുള്ള ഗൗരവായ ആക്രമണമാണ് അദ്ദേഹത്തിനെതിരെ ഉണ്ടായത്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ക്ഷതം ഏറ്റിട്ടുണ്ട്. ആക്രമണം ശക്തമായിരുന്നെങ്കിൽ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ.
ഇങ്ങനെ ഒരു ആക്രമണം മേയറുടെ ഓഫീസില്‍ വെച്ച് നടത്താന്‍ എന്ത് പ്രകോപനമാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരും, ആര്‍എസ്എസിന്റെ സ്ഥിരം പ്രശ്‌നക്കാരായ ചിലരുമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുള്ളതുമായി പിണറായി വിജയന്‍ പ്രതികരിച്ചു. നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ അതിക്രമം അതിരുവിട്ടു.
മേയറുടെ സ്റ്റാഫിലുള്ള രണ്ടുപേര്‍ക്കും രണ്ടു കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. മേയറെ കൈയേറ്റം ചെയ്തതില്‍ നഗരത്തില്‍ വ്യാപക പ്രതിഷേധവും നടന്നു. ഇന്നലെ കൗണ്‍സില്‍ യോഗം കഴിഞ്ഞ് ഓഫീസിലേക്കു പോയ മേയറെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഗിരികുമാറിന്റെ നേതൃത്വത്തിലെത്തിയ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തടഞ്ഞു.

ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ കൂടി എത്തിയതോടെ പ്രശ്‌നം രൂക്ഷമായി. ബഹളമുണ്ടാക്കിയവര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ഇടയിലൂടെ ഓഫീസിലേക്കു കയറാന്‍ മേയര്‍ ശ്രമിച്ചു. ഇതിനിടെ ആക്രോശിച്ചെത്തിയ ബി.ജെ.പി. അംഗങ്ങള്‍ മേയറുടെ ഷര്‍ട്ട് വലിച്ചു കീറി.

കോണിപ്പടിവഴി മുകളിലേക്കു കയറവേ മേയറുടെ കാലില്‍ വലിച്ചു നിലത്തിടുകയായിരുന്നു. അടിതെറ്റി പടിക്കെട്ടില്‍ വീണ മേയറെ ഇടതു കൗണ്‍സിലര്‍ ഐ.പി. ബിനുവും മറ്റുള്ളവരും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് ഓഫീസിലേക്കു മാറ്റി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ട മേയറെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

https://www.facebook.com/Malayalivartha


























