നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതിയാകും; മുന്നൂറിലേറെ സാക്ഷികള്‍...ഗൂഢാലോചനയിൽ ദിലീപും പൾസർ സുനിയും മാത്രം: കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും-തന്ത്രം മെനഞ്ഞ് പോലീസ്

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. നടൻ ദിലീപ് എട്ടാം പ്രതിയാകും. അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പടെ 11 പ്രതികൾ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും. ഗൂഡാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേരുകൾ മാത്രമാണ് ഉള്ളത്.
അതേ സമയം ദിലീപിന്റെ വിദേശ യാത്രയെ എതിർക്കാൻ പാസ്സ്‌പോർട്ട് വിട്ടുനല്കരുതെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടും. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചെന്നും കോടതിയിൽ വാദിക്കും.
ജാമ്യം ലഭിച്ച ദിലീപിനെ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ രണ്ടര മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. നോട്ടീസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടനെ വിളിച്ചു വരുത്തുകയായിരുന്നു. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. നടി ആക്രമത്തിനിരയായ സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നല്‍കി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നത്.
നടി ആക്രമണത്തിന് ഇരയായ ദിവസം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്നതില്‍ വ്യക്തത വരുത്താനാണ് വീണ്ടും നടനെ ചോദ്യം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. കൃത്യം നടക്കുമ്പോള്‍ പ്രതി മറ്റൊരിടത്തായിരുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുക. ഇന്ത്യന്‍ തെളിവ് നിയമത്തിലെ 11ാം വകുപ്പനുസരിച്ച് പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്.
ഇത് പ്രതിരോധിക്കാനുള്ള ശക്തമായ തെളിവുകള്‍ നിരത്തി പിഴവുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വഷണസംഘം ശ്രമിക്കുക. ഇതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. അപ്പുണ്ണിയേയും വിളിച്ചു വരുത്തിയത് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ്. ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ രേഖ സംബന്ധിച്ച സംശയദൂരീകരണമാണ് ചോദ്യം ചെയ്യലില്‍ നടന്നത്.
എന്നാല്‍, വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും പറയുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു.
ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.
നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്.
തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെട്ടിരുന്നു.
ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നതാണ്. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിക്കൊണ്ടായിരുന്നു അന്ന് ബെഹ്റക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചത്.
അതേസമയം കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയിരുന്നു. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.
കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.
താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























