കൊല്ലം നഗര മധ്യത്തിൽ കുറ്റിക്കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ലിങ്ക് റോഡിന് സമീപത്തെ പറമ്പിലെ കുറ്റിക്കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാതരായ മൃതദേഹങ്ങൾ കണ്ടെത്തി. കുഴിയില്‍ അടുത്തടുത്താണ് മൃതദേഹങ്ങള്‍ കിടന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട്ടുകാരായ ഭിക്ഷാടകരാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഇതുവഴി പോയവര്‍ പോലീസിനെ വിവരമറിയിച്ചത്. ഓറഞ്ചില്‍ നീലവരയുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ഒരാളുടെ വേഷം. ചുവന്ന ഷര്‍ട്ടും കാവിമുണ്ടുമാണ് മറ്റെയാള്‍ ധരിച്ചിരുന്നത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ചുവന്ന ഷര്‍ട്ടിട്ടയാളിന്റെ നെറ്റിക്ക് മുറിവുണ്ട്. എന്നാല്‍ ഇത് മാരകമല്ലെന്ന് പോലീസ് പറയുന്നു. മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. ഓറഞ്ച് ഷര്‍ട്ടിട്ടയാളുടെ വായില്‍നിന്ന് നുരയും പതയും വന്നിട്ടുണ്ട്. വിഷം കഴിച്ചതോ പാമ്പ് കടിയേറ്റതോ ആവാമെന്ന് പോലീസ് പറഞ്ഞു. മിന്നലേറ്റതുമാകാം. മൃതദേഹ പരിശോധനയിലേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ആശ്രാമത്തുനിന്ന് കെ.എസ്.ആര്‍.ടി.സി.യിലേക്കുള്ള റോഡിന്റെ ഇടതുവശത്തെ റവന്യൂ പുറമ്പോക്കിലാണ് സംഭവം. ലിങ്ക്‌റോഡ് നിര്‍മിച്ചതിനെത്തുടര്‍ന്ന് നികത്തിയെടുത്ത സ്ഥലമാണിത്. സ്ഥിരമായി മദ്യപസംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നതായി തെളിവുകളുണ്ട്. നിരവധി മദ്യക്കുപ്പികളും ഗ്ലാസുകളും പലയിടത്തും കൂടിക്കിടപ്പുണ്ട്.
കുറ്റിച്ചെടികളും ഓലയുമുപയോഗിച്ച് കുടിലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഇരിക്കാനായി ടയറുകളും ഇട്ടിരുന്നു. റോഡിന്റെ എതിര്‍വശത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലയില്‍നിന്ന് മദ്യം വാങ്ങിക്കൊണ്ടുവന്നാണ് ഇവിടെവച്ച് കഴിക്കുന്നത്. മരിച്ചവരും ഇവിടെ സ്ഥിരമായി മദ്യപിക്കാന്‍ എത്തുന്നവരാണെന്ന് കരുതുന്നു.
സിറ്റി പോലീസ് കമ്മിഷണര്‍ അജിതാബീഗം, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എസ്.ഷിഹാബുദ്ദീന്‍, ഈസ്റ്റ് സി.ഐ. മഞ്ജുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മേയര്‍ വി.രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ എന്നിവരും എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























