ടി.വി. പരിപാടികളില്‍ വന്നിരുന്ന് മംഗ്ലീഷ് പറഞ്ഞ് സിനിമാതാരങ്ങൾ മലയാളത്തെ കൊല്ലുന്നു; മന്ത്രി ജി. സുധാകരൻ

നമ്മുടെ മാതൃഭാഷയായ മലയാളത്തെ കൊല്ലുന്നതില്‍ നമ്മുടെ സിനിമാതാരങ്ങളാണ് മുഖ്യ പങ്കുവഹിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ടി.വി. പരിപാടികളില്‍ വന്നിരുന്ന് മംഗ്ലീഷ് പറഞ്ഞ് അവര്‍ മലയാളത്തെ നശിപ്പിക്കുകയാണ്. ഒരു വാക്യത്തില്‍ 15 ഇംഗ്ലീഷ് വാക്കുകള്‍ അവര്‍ ഉപയോഗിക്കും. ഇവരുടെ ചീപ്പായ രീതികള്‍ കണ്ടാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. ഇവര്‍ക്ക് കല്ലെറിയാനും ചീത്തപറയാനും തട്ടിക്കൊണ്ടുപോകാനുമൊക്കെ സംഘടനയുണ്ട്. സിനിമ പണാധിപത്യത്തിന് വഴിമാറി. സിനിമയില്‍ ഇവര്‍ നല്ല മലയാളം സംസാരിക്കും. അത് കാശുണ്ടാക്കാനാണ്. പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയം ഹാളില്‍ മലയാള ഐക്യവേദി എട്ടാം സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാളിസമൂഹം മുഴുവന്‍ ഒരു ഇംഗ്ലീഷ് മയക്കുമരുന്ന് കഴിച്ചിരിക്കുകയാണ്. കൊളോണിയല്‍ ബാധ്യതയുടെ നുകം ചുമലില്‍നിന്നും മാറ്റാത്തതുകൊണ്ടാണിത്. ഇംഗ്ലീഷുകാരനെ കണ്ടാല്‍ ഇപ്പോഴും മലയാളിക്ക് എന്ത് ബഹുമാനമാണ്. ശമ്പളം കിട്ടുന്നതുകൊണ്ടാണ് പല അധ്യാപകരും മലയാളം പഠിപ്പിക്കുന്നത്.
മറ്റു വിഷയങ്ങള്‍ക്ക് പ്രവേശനം കിട്ടാത്തതുകൊണ്ടാണ് പലരും പഠിക്കുന്നത്. സരിതയെക്കുറിച്ചാണ് നാം എപ്പോഴും ചര്‍ച്ചചെയ്യുന്നത്. മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചയില്ല. ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ക്ക് ഇംഗ്ലീഷ് വേണമെന്ന് പറയുന്നത് വെറുതെയാണ്. ഇക്കാര്യത്തില്‍ നാം ചൈനക്കാരെയും റഷ്യക്കാരെയും ജര്‍മന്‍കാരെയുമൊക്കെ കണ്ടുപഠിക്കണം. അവര്‍ വലിയ മാതൃഭാഷാ സ്നേഹികളാണ്.
പാര്‍ലമെന്റില്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് ആരാ പറഞ്ഞത്. തമിഴും ഹിന്ദിയും അവിടെ സംസാരിക്കുന്നില്ലേ. പിന്നെന്തുകൊണ്ട് മലയാളം സംസാരിച്ചുകൂടാ. കടിച്ചുപിടിച്ച് ഇംഗ്ലീഷ് സംസാരിക്കേണ്ട ആവശ്യമെന്താണ്. മലയാളികള്‍ക്കുമാത്രമാണ് ഈ ഇംഗ്ലീഷ് രോഗം. തൊഴിലുകിട്ടാന്‍ ആണെങ്കില്‍ മലയാളി പഠിക്കേണ്ടത് അറബിഭാഷയാണ്'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























