മുംബൈയ്ക്ക് ജോലിതേടി പോയ യുവാവിനെ ദൈവം കാത്തിരിക്കുകയായിരുന്നു

ഒരച്ഛനോടും അമ്മയോടും ചെയ്യാന്‍ പാടില്ലാത്ത കുറ്റമാണ് പത്തനംതിട്ട വള്ളിക്കോട് കുറന്തല്‍ക്കടവ് കത്തുവേലിപ്പടിക്ക് സമീപം മായാലില്‍ കൊട്ടാരത്തില്‍ സനേഷ് (32) ചെയ്തത്. ചോറ് ചോദിച്ച് മാതാവിനെ കയ്യേറ്റം ചെയ്യുകയും അത് ചോദിക്കാനെത്തിയ പിതാവിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം മുംബൈയ്ക്ക് ജോലി തേടിപ്പോയ എംബിഎക്കാരന്‍ യുവാവിനെ ജോലി കിട്ടാതെ മടങ്ങി വരും വഴി പിതാവിനെ കൊല ചെയ്തതിന് അറസ്റ്റ് ചെയ്തു. പിതാവ് മരിച്ചതറിയാതെ നാട്ടിലേക്ക് മടങ്ങിയെത്തിയ സനേഷിനെ വണ്ടിയിറങ്ങി വീട്ടിലേക്ക് വരുമ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 10 ന് വൈകുന്നേരം പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പിറ്റേന്ന് തന്നെ സനേഷ് ജോലി തേടി മുംബൈയ്ക്ക് പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ജനാര്‍ദ്ദനന്‍ ആചാരിയെ ആദ്യം ജനറല്‍ ആശുപത്രിയിലും നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അത്യന്തം നാടകീയമായിട്ടായിരുന്നു പോലീസ് സനേഷിനെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ നേരത്തേ തന്നെ അറിഞ്ഞുവെച്ച പോലീസ് മുംബൈയില്‍ നിന്നും വിളിക്കുമ്പോള്‍ പിതാവിന് കുഴപ്പമില്ലെന്ന് ഭാര്യയെക്കൊണ്ടു പറയിക്കുകയായിരുന്നു. ഇങ്ങിനെ പല തവണ ആവര്‍ത്തിച്ച ശേഷം സനേഷ് നാട്ടിലെത്തിയപ്പോള്‍ പിടിച്ചു.
നവംബര്‍ 10 ന് രാത്രി വീട്ടിലെത്തിയപ്പോള്‍ ചോറ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് സനേഷ് മാതാവുമായി ലഹള ഉണ്ടാക്കി. കുപിതനായി മാതാവിനെ മര്‍ദ്ദിച്ചു. ഇത് ചോദിക്കാനെത്തിയതായിരുന്നു ജനാര്‍ദ്ദനനാചാരി. മകന്‍ പിതാവിനെയും തല്ലിച്ചതയ്ക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുത്തേറ്റ ജനാര്‍ദ്ദനന്‍ അടുത്ത വീട്ടിന്റെ പടിക്കെട്ടില്‍ കുഴഞ്ഞുവീഴുകയും അവര്‍ ആശുപത്രിയില്‍ ആക്കുകയും ചെയ്തു. പിന്നീട് അവിടെ കിടന്ന് 13 ന് മരിക്കുകയുമായിരുന്നു.
ഹൃദയാഘാത്തെ തുടര്‍ന്നാണ് ജനാര്‍ദ്ദനനാചാരി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നെങ്കിലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുന്നിലും പിന്നിലുമേറ്റ രണ്ടു കുത്തുകള്‍ മരണകാരണമാകുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനോട് ചേര്‍ന്നുണ്ടായ കുത്ത് ഹൃദയത്തിലും മുന്നില്‍ കിട്ടിയ കുത്ത് പഌഹയും തുളച്ചിരുന്നു. മുംബൈയില്‍ പോയ സനേഷ് അവിടെ ജോലി കിട്ടാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ടയില്‍ നിന്നും ഓട്ടോയിലേക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ് മരിച്ച വിവരം ഒരിക്കല്‍ പോലും സനേഷിനെ അറിയിക്കാന്‍ പോലീസ് മാതാവിനെ അനുവദിച്ചില്ല. മുംബൈയില്‍ ജോലി കിട്ടാതായി മടങ്ങാന്‍ തുടങ്ങുമ്പോഴും സനേഷ് അമ്മയെ വിളിച്ചു. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറയാനായിരുന്നു പോലീസ് നിര്‍ദേശം.
മാതാവ് പറഞ്ഞത് വിശ്വസിച്ചായിരുന്നു സനേഷ് വ്യാഴാഴ്ച വീട്ടിലെത്തിയത്. രണ്ടു വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനനാചാരി കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. സനേഷിന് പുറമേ രണ്ടു പെണ്‍മക്കള്‍ കൂടിയുള്ള ഇയാള്‍ മക്കളെ മൂന്ന് പേരെയും മികച്ച രീതിയില്‍ തന്നെ വിദ്യാഭയാസം ചെയ്യിച്ചു. സനേഷ് എംബിഎ ഉയര്‍ന്ന നിലയില്‍ പാസ്സായശേഷം തൊഴിലന്വേഷണത്തില്‍ ആയിരുന്ന സനേഷ് പത്തനംതിട്ടയിലെ ഒരു തീയേറ്ററിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലി ചെയ്തു. പിതാവിന് തന്നോട് സ്‌നേഹമില്ലെന്നായിരുന്നു സനേഷ് കരുതിയിരുന്നത്. പിതാവ് മരിക്കുമ്പോള്‍ മുംബൈയില്‍ പനവേലിലായിരുന്നു സനേഷ്. തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് കളിച്ച നാടകമായിരുന്നു ഫലം കണ്ടത്.
https://www.facebook.com/Malayalivartha


























