ഓഖി ദുരന്തം: നേവിയുടെ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഓഖി ദുരന്തത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ പുറംകടലില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈകിട്ട് ബേപ്പൂര്‍ തുറമുഖത്ത് എത്തിക്കും. നേവിയുടെ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ കേരളത്തില്‍ നിന്ന് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി.
അതേസമയം ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. ഇത് സംബന്ധിച്ച സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചു. കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദര്‍ശിക്കും. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി ഓഖി ദുരിത ബാധിതരെ സന്ദർശിക്കാനെത്തണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. പ്രധാനമന്ത്രി എത്താതിനെതിരെ പലരും പ്രതിഷേധം ഉയർത്തുകയും ചെയ്തു.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണില്‍ വിളിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
മോദിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയുന്ന ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്. അതേസമയം, ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha


























