വയറ്റിൽ ഉപകരണങ്ങൾ ഇട്ട് തുന്നുന്ന ഡോക്ടറുടെ തത്സ്വരൂപം സമരം ചെയ്യുന്ന ഡോക്ടർമാർ അറിയുന്നുണ്ടോ?

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ പി ജി ഡോക്ടർമാർ സമരം ആരംഭിച്ചിരിക്കെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടർ നടത്തിയ ക്രൂരത സംസ്ഥാനത്തെ ഞെട്ടിച്ചു. കേരള ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയ ഡോക്ടറാണ് ഒരു പാവപ്പെട്ട സ്ത്രിയെ കൊന്നത്. സമരം ചെയ്യുന്ന ഡോക്ടർമാരും പെൻഷന് പ്രായം വർദ്ധിപ്പിച്ച സർക്കാരും ഇതൊക്കെ അറിയുന്നുണ്ടോ എന്ന് സംശയമാണ്.
വ്യാഴാഴ്ചയാണ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ഗീതു പ്രസവത്തിനു ശേഷം മരിച്ചത്. സിസേറിയന് ശേഷമായിരുന്നു സംഭവം. അമ്മയെയും കുഞ്ഞിനെയും സിസേറിയന് ശേഷം വാർഡിലേക്ക് മാറ്റി. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഗീതുവിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മൂന്നു മണിയോടെ ഗീതു മരിച്ചു. നാലു മണിക്കാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് വനിതാ ഗൈനക്കോളജി ഡോക്ടറെ തീയേറ്ററിൽ നിന്നും മാറ്റി.
ഇത്രയും സാധാരണ സംഭവങ്ങൾ. ജീവൻ ആരുടെയും കൈയിലല്ല. ചിലപ്പോൾ ചികിത്സിക്കുന്ന ഡോക്ടർക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയണമെന്നില്ല. എന്നാൽ ഗീതുവിനെ ചികിത്സിച്ച ഡോക്ടർ ആൾ ചില്ലറക്കാരിയല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതേ ഡോക്ടർ ഒരു ശസ്ത്രക്രിയ നടത്തി. നെടുമങ്ങാട് സ്വദേശിനിക്കായിരുന്നു ശസ്ത്രക്രിയ. സംഭവം വിജയകരമായി പൂർത്തിയാക്കി രോഗിയെ വാർഡിലേക്ക് മാറ്റിയപ്പോൾ ഡോക്ടറുടെ കൈയിലുണ്ടായിരുന്ന ടവൽ ക്ലിപ്പ് കാണുന്നില്ല. എല്ലായിടത്തും പരതി. ഒരിടത്തും ഇല്ല. ഡോക്ടർ രോഗിയുടെ അടുത്തെത്തി. വേദനയിൽ പുളയുന്ന രോഗിയെ കണ്ടപ്പോൾ കാര്യം മനസിലായി. ഉടനെ മെഡിക്കൽ കോളേജിലേക്കയച്ചു. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ച് രണ്ടാമതും ശസ്ത്രക്രിയ നടത്തി. അതാ ഇരിക്കുന്നു വയറിൽ ടവൽ ക്ലിപ്പ്.
സംഭവം വാർത്തയായി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. വിധിക്കെതിരെ ഡോക്ടർ ഹൈക്കോടതിയിൽ പോയി. ടവൽ ക്ലിപ്പ് വയറിൽ കുരുങ്ങിയത് മനസിലാക്കിയതിനാൽ 50,000 രൂപ ഡോക്ടറുടെ ശമ്പളത്തിൽ നിന്നും ഈടാക്കാനുള്ള വിധി ഹൈക്കോടതി മരവിപ്പിച്ചു. എന്നാൽ കമ്മീഷൻ ഉത്തരവ് അനുസരിച്ച് തുക സർക്കാർ നൽകി.
ഗീതുവിന്റെ വയറിൽ എന്താണ് കുടുങ്ങിയതെന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂ. ഏതായാലും നിർദ്ദനരായ രോഗികളെ ഇത്തരത്തിൽ വട്ടംചുറ്റിക്കുന്ന ഡോക്ടർമാരെ കുറിച്ച് ജനം അറിയണം. അറിഞ്ഞേ മതിയാകൂ.
https://www.facebook.com/Malayalivartha


























