1994ലെ മെഡിക്കല്‍ ഫെസിലിറ്റി റൂള്‍സിറ്റിന്റെ പരിധിയില്‍ പഴംപൊരിയും പൊറോട്ടയും വരില്ല, അതിനാല്‍ മന്ത്രി അനധികൃതമായി വാങ്ങിയ പണം തിരികെ നല്‍കണം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുണ്ട്മുറുക്കി ഉടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം തൃശൂര്‍ ജില്ലാസമ്മേളനത്തില്‍ ആഹ്വാനം ചെയ്തത് മന്ത്രിമാര്‍ക്കും ബാധകമല്ലേ? കേന്ദ്രകമ്മിറ്റി അംഗവും ആരോഗ്യമന്ത്രിയുമായ കെ.കെ ഷൈലജ ടീച്ചറുടെ ഭര്‍ത്താവും റിട്ടേഡ് അധ്യാപകനുമായ ഭാസ്‌ക്കരന്‍ ആശുപത്രിയില്‍ കിടന്ന വകയില്‍ 7190 രൂപയുടെ ബില്ലാണ് മന്ത്രി റീ ഇമ്പേഴ്‌സ് ചെയ്തത്. പൊറോട്ട ഒരെണ്ണത്തിന് 16 രൂപ, ദോശ 13 രൂപ, ചായ 25 രൂപ, ഉള്ളിവട 390 രൂപ, കഞ്ഞി 90 രൂപ, പഴം പൊരി 30 രൂപ. പഴംപൊരി എങ്ങനെ ഔഷധമാകും ആരോഗ്യമന്ത്രി? സംശയം വിവരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഡി.ബി ബിനുവിന്റേതാണ്. മാതൃഭൂമി ചാനല്‍ നടത്തിയ പ്രൈംടൈം ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
1994ലെ മെഡിക്കല്‍ ഫെസിലിറ്റി റൂള്‍സിറ്റിന്റെ പരിധിയില്‍ പഴംപൊരിയും പൊറോട്ടയും വരില്ല. അതിനാല്‍ ആരോഗ്യമന്ത്രി അനധികൃതമായാണ് ബില്ല് തുക എഴുതിയെടുത്തതെന്നും ഡി.ബി ബിനു ആരോപിച്ചു. മന്ത്രിമാര്‍ക്ക് പണം ചെലവഴിക്കുന്നതിനും മറ്റും യാതൊരു നിയന്ത്രണവും പരിശോധനയും ഇല്ല. കാരണം സംസ്ഥാനത്ത് അത്തരത്തിലുള്ള ചട്ടമാണ് നിലനില്‍ക്കുന്നത്. 1994ല്‍ പി.പി തങ്കച്ചന്‍ സ്പീക്കറായിരുന്ന കാലത്താണ് മെഡിക്കല്‍ ഫെസിലിറ്റി റൂള്‍ നടപ്പാക്കിയത്. അന്ന് കണ്ണടവാങ്ങാന്‍ അയ്യായിരം രൂപയായിരുന്നു അനുവദിച്ചിരുന്നത്.
വക്കംപുരുഷോത്തമന്‍ സ്പീക്കറായപ്പോള്‍ പരിധി കുറയ്ക്കാന്‍ നോക്കി. നടപ്പായില്ല. ജി.കാര്‍ത്തികേയന്‍ സ്പീക്കറായപ്പോള്‍ കണ്ണാടി വാങ്ങാനുള്ള അലവന്‍സ് പതിനായിരമായി ഉയര്‍ത്തി. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ സര്‍ക്കാര്‍ ആശുപത്രികളെ നന്നാക്കാന്‍ ഓടി നടക്കുകയാണ്. ടീച്ചര്‍ 28800 രൂപയുടെ കണ്ണടയാണ് സ്വകാര്യസ്ഥാപനത്തില്‍ നിന്ന് വാങ്ങിയതെന്നും ഡി.ബി ബിനു വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ചട്ടം അനുസരിച്ചാണ് ഇത്രയും തുക കൈപ്പറ്റിയതെന്ന് പറഞ്ഞ് മന്ത്രി തടിതപ്പുമോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചികില്‍സ ചെലവിനത്തില്‍ തോമസ് ചാണ്ടി ഒരു കോടി 94 ലക്ഷം രൂപയാണ് എഴുതിയെടുത്തത്. ധനാഢ്യനാ തോമസ് ചാണ്ടിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഇത് കൊടുത്തത്. അന്ന് എല്‍.ഡി.എഫ് എതിര്‍ത്തില്ല. ഒരു വര്‍ഷം നിയമസഭ കൂടാന്‍ ഒരു കോടി രൂപയേ ചെലവാകൂ എന്നോര്‍ക്കണം. തോമസ് ചാണ്ടി മന്ത്രിയായ ശേഷമുള്ള മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ബില്ലിന്റെ കണക്കുകള്‍ പുറത്ത് വിടരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഡി.ബി ബിനു ചൂണ്ടിക്കാട്ടി. പൊതുഭരണവകുപ്പാണ് മന്ത്രിമാരുടെ മെഡിക്കല്‍ ബില്‍ അടക്കമുള്ള കാര്യങ്ങള്‍ നോക്കുന്നത്. എം.എല്‍.എമാരുടേത് നിയമസഭാ സെക്രട്ടറിയേറ്റും. മന്ത്രിമാരുടെ കാര്യത്തില്‍ യാതൊരുവിധ പരിശോധനകളും നടക്കുന്നില്ലെന്നും ബിനു ചൂണ്ടിക്കാട്ടി.മന്ത്രിമാരായ ശേഷവും അതിന് മുമ്പും ഉണ്ടായിരുന്ന ജീവിത ചെലവിറ്റിന്റെ കണക്കുകളെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് അവതാരകനായ വേണു ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























