ത്രിപുരയിലും അധികാരം പോയതോടെ കേരള സി പി എം പിടിമുറുക്കി; ലീഗിനെ മുന്നണിയിലെത്തിക്കാൻ ശ്രമം

ത്രിപുരയിലും സി പി എം തകർന്നതോടെ ലീഗിനെ ഇടതുപാളയത്തിലെത്തിച്ച് അടുത്ത അഞ്ച് കൊല്ലം കൂടി സ്വന്തമാക്കണമെന്ന മോഹം സി പി എമ്മിൽ ശക്തമായി. മണ്ണാർക്കാട് സി പി ഐ ക്കാരാൽ കൊല്ലപ്പെട്ട സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്.അടുത്ത പാർലെമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് കെ എം മാണിയെയും നിയസഭാ തിരഞ്ഞടുപ്പിന് മുമ്പ് ലീഗിനെ ഇടതു മുന്നണിയിലെത്തിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന പിണറായിയും കോടിയേരിയും തന്ത്രപരമായാണ് നീങ്ങുന്നത്.
സി പി ഐ ക്കാർ കൊന്ന പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷം പിണറായി മലപ്പുറത്തെത്തി സി പി ഐ സമ്മേളനത്തിൽ പങ്കെടുത്തു. സർക്കാരിനെതിരെയാണ് സി പി ഐ സമ്മേളനത്തിൽ എല്ലാവരും സംസാരിച്ചത്. അതേ വേദിയിൽ സർക്കാരിന്റെ നേട്ടങ്ങൾ പിണറായി എണ്ണിയെണ്ണി പറഞ്ഞ് സി പി ഐ ക്ക് മറുപടി നൽകി. ദേശീയ തലത്തിൽ കോൺഗ്രസ് ബന്ധം ആഗ്രഹിക്കുന്ന സി പി ഐ നിലപാടിനെതിരെയും പിണറായി. പ്രസംഗത്തിൽ ഒരിടത്ത് പോലും അദ്ദേഹം സി പി ഐ യെ വിമർശിച്ചില്ല. പകരം സി പി ഐ നടത്തുന്ന ആരോപണങ്ങൾക്കൊക്കെ മറുപടി പറയുകയും ചെയ്തു. തന്റെ പ്രസംഗം കഴിഞ്ഞയുടനെ വേദി വിടാനും മുഖ്യൻ ശ്രദ്ധിച്ചു. കാനം പറഞ്ഞ മറുപടിയൊന്നും പിണറായി കേട്ട തേയില്ല.
കാനത്തെക്കാൾ മാന്യൻ മാണിയും കുഞ്ഞാലിക്കുട്ടിയാണെന്നും പിണറായി കരുതുന്നു. തന്നെ എതിർക്കാൻ മാത്രം നിയുക്തരായവരെ താൻ എന്തിന് സഹായിക്കുന്നു എന്നാണ് പിണറായിയുടെ ചോദ്യം.
സി പി ഐക്കെതിരെ കനലെരിയുന്ന മനസുമായി നടക്കുകയാണ് പിണറായി. അദ്ദേഹം ഒന്നും തുറന്നു പറയുന്നില്ലെന്നേയുള്ളു. തനിക്കും സർക്കാരിനും പാർട്ടിക്കുമെതിരെ സിപിഐ വർഷങ്ങളായി നടത്തുന്ന പുലഭ്യം പറച്ചിൽ അതിർവരമ്പുകൾ ലംഘിച്ചപ്പോഴാണ് കെ എം മാണിയെ ഒപ്പം കൂട്ടാൻ സി പി എം തീരുമാനിക്കുന്നത്. അടുത്ത അഞ്ച് കൊല്ലവും സി പി ഐ തങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന വിശ്വാസം സി പി എമ്മിനില്ല. സി പി ഐ മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ നടത്തുന്ന ശ്രമങ്ങളുടെ വിശദാംശങ്ങൾ പിണറായിയുടെ കൈയിലുണ്ട്. കാനത്തിന് മുഖ്യമന്ത്രിയാകാനാണ് താത്പര്യം. പി കെ വി മുഖ്യമന്ത്രിയായ മട്ടിൽ മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കോൺഗ്രസിന്റെയും മറ്റും പിന്തുണ അദ്ദേഹം നേടിയിട്ടുണ്ട്.
കാനം വന്നാൽ തങ്ങളില്ല എന്ന നിലപാട് ലീഗ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് പിണറായി സഫീറിന്റെ വീട്ടിലെത്തിയത്. സഫീറിന്റെ വീട്ടുകാർ പോലും മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ നടുങ്ങി പോയി. സഫീറിന്റെ വീട്ടിൽ എത്തിയതിന് കുഞ്ഞാലിക്കുട്ടി പിണറായിയെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞതായി സൂചനയുണ്ട്.
കണ്ണൂരിൽ സി പി എമ്മുകാർ കൊന്ന ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി ഇതുവരെയും സന്ദർശിക്കാത്ത സാഹചര്യത്തിലാണ് സഫീർ സന്ദർശനത്തിന് പ്രാധാന്യം കൈവരുന്നത്. ലീഗിന് മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ വ്യക്തമായ പിൻബലമുണ്ട്. മാണിക്ക് കോട്ടയത്തും ഇടുക്കിയിലും യഥേഷ്ടം വോട്ടുണ്ട്. സി പി ഐ മന്ത്രിമാരെ സി പി എം നന്നായി നിരീക്ഷിക്കുന്നുണ്ട്. ഇല്ലെങ്കിൽ അവർ ഭരണം മറിക്കാൻ സാധ്യതയുണ്ടെന്ന് സി പി എം കരുതുന്നു.
https://www.facebook.com/Malayalivartha


























